ശ്രീകല ചിങ്ങോലി
സാക്ഷ്യം
കുഴഞ്ഞുവീണു മരിച്ച പെണ്ണിനെ താങ്ങിയെടുത്തു വരുന്നവരുടെമുഖത്ത് ഒരു ഭാവഭേദവുമില്ല.ഒരസുഖവും ഇല്ലായിരുന്നെന്ന് അവർ.ആശുപത്രിയിലെ നീണ്ട ക്യൂവിൽനിന്നെന്ന് ചിലർ റേഷൻ കടത്തിണ്ണയിൽ അൽപസമയമിരുന്നെന്ന് കടക്കാരൻ. കുഞ്ഞിന്റെ സ്ക്കൂളിലെ കഞ്ഞിഷെഡ്ഡിൽ ഒരു പാത്രം കൊണ്ടുവച്ചെന്ന് പാചകക്കാരി. നനഞ്ഞമഴയിൽ വീണ റബ്ബർക്കമ്പ് ഒടിക്കുന്നതുകണ്ടെന്നു പാൽക്കാരൻ ബ്ലേഡുകാരന്റെ വീട്ടിനു മുന്നിൽനിന്ന് കരയുന്നതുകണ്ടെന്ന് അംഗൻവാടിയിലെ ആയ. എന്തായാലും ഇപ്പോൾ മരിച്ചിരിക്കുന്നു.
ബി.പി.എൽ കാർഡിലെ ഇളകിയ താളുകൾ മറിച്ചപ്പോൾ കൊടുക്കാനുള്ള കടങ്ങൾ അവൾ കൃത്യമായി എഴുതിയിരുന്നു. കറുത്തചരടിലെ താലി വിറ്റ് കുറച്ചു ദിവസമെങ്കിലും കുഞ്ഞിനു പാലു വാങ്ങണമെന്നും.


