കവിത

അഭാവം

പി.എം. ഗോവിന്ദനുണ്ണി അഭാവം രാത്രി ജ്വലിക്കുന്ന ജനാലകൾ ഉള്ളുറങ്ങിയിട്ടില്ലെന്നറിയിക്കുന്നു. വിദൂര ദൃശ്യങ്ങൾ കണ്ണിലെത്തുന്നു, ശബ്ദങ്ങൾ കാതുനിറക്കുന്നു, അവസാനിക്കാത്ത നെടുവിർപ്പിന്റെ, അശാന്തമായ കിതപ്പിന്റെ, അനാഥമായ ചലനത്തിന്റെ. അതെന്റേതാണ് ആ വീട്, ഭാരിച്ചനിമിഷങ്ങളിൽ ഹൃദയം വിട്ടുപോയ ഒരാളെ ഓർക്കാതിരിക്കാനാവില്ല അതിന്. ഇല്ലാതായതിന്റെ നിഴൽ സങ്കല്പത്തിൽ പതിക്കുന്നു സങ്കല്പംപോലെ അസത്യമായ ഒന്ന്. അസംബന്ധം, തീർത്തും അപരിചിതം. അത്, വസ്തു നിഴലിനെ പിൻതുടരുന്ന ലോകം. ആഴത്തിൽനിന്ന് മുങ്ങിമരിച്ച മുഖം അതിൽ ഉയിർത്തുവരുന്നു. അതിന്റെ ദൃഷ്ടി ജലത്തെ ഉണർത്തുന്നു. അതിന്മേൽ ശൂന്യമായ തുരുത്തിനെ തെളിയിക്കുന്നു. അത് ഉടഞ്ഞുപോകാത്ത, മണൽകുമിള. എന്നാൽ, അവിടെ വീടില്ലല്ലോ, ഞാനും.

Popular

spot_imgspot_img