വൈവിധ്യങ്ങളുടെ മഹാമനീഷി – കുസുമം ജോസഫ്/ കാപ്പന്‍@100

ഫാദർ സെബാസ്റ്റ്യൻ കാപ്പനെ കേവലമൊരു ദൈവശാസ്ത്രജ്ഞൻ എന്നതിലുപരി വൈവിധ്യങ്ങളുടെ സമഗ്രതയായി അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ലേഖനം. ചിന്തകളുടെയും എഴുത്തിന്റെയും സമ്പന്നതയാൽ നിറഞ്ഞ കാപ്പനച്ചന്റെ ജീവിതം, മനുഷ്യനന്മയെയും സമഗ്രവളർച്ചയെയും ലക്ഷ്യംവച്ചുള്ള ആഴമേറിയ ബോധ്യങ്ങളിൽനിന്നാണ് രൂപപ്പെട്ടത്. ദൈവവും മതവും ശാസ്ത്രവും രാഷ്ട്രവും രാഷ്ട്രീയവും മനുഷ്യന്റെ ഉന്നതിക്ക് ഉതകുന്നതാകണം എന്ന കാഴ്ചപ്പാട്, സ്ഥാപനവൽകൃതമായ വ്യവസ്ഥകളെ വിമർശനാത്മകമായി സമീപിക്കാനും പുതിയ ബദലുകളെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. വിശ്വാസം, സഭ, യേശു എന്നീ വിഷയങ്ങളെ വിവിധ പ്രിസങ്ങളിലൂടെ നോക്കിക്കണ്ട് അദ്ദേഹം തന്റെ ദർശനങ്ങൾ പ്രകാശിപ്പിച്ചു. വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവ് എന്നതിലുപരി, വിവിധ ദാർശനികധാരകളെ തന്റേതായ പ്രിസങ്ങളിലൂടെ കടത്തിവിട്ട് പുതിയ വെളിച്ചം സമ്മാനിച്ച ഫാദർ കാപ്പന്റെ ചിന്താലോകത്തിലൂടെ ഒരു യാത്രയാണ് ഈ ലേഖനം.
ഫാദർ സെബാസ്റ്റ്യൻ കാപ്പൻ അനുസ്മരിക്കപ്പെടുന്ന ഈ അവസരത്തിൽ അദ്ദേഹത്തെ വൈവിധ്യങ്ങളുടെ സമഗ്രതയായി കാണാനാണ് ശ്രമിക്കുന്നത്. എഴുത്തുകൊണ്ട് സമ്പന്നമായ കാപ്പനച്ചന്റെ ജീവിതം സാധ്യമായത് ചിന്തകളുടെ സമ്പന്നതയിൽനിന്നു തന്നെയാണ്. ആ ചിന്തകൾ അത്രയും മനുഷ്യനന്മയെ ലക്ഷ്യംവച്ചുള്ളതും ആയിരുന്നു. മനുഷ്യന്റെ സമഗ്രവളർച്ചയ്ക്ക് ഉതകുന്നതാകണം ദൈവവും മതവും ശാസ്ത്രവും രാഷ്ട്രവും രാഷ്ട്രീയവും എന്ന ബോധ്യമാണത്. അതാണ് മതത്തെയും ദൈവത്തെയും അതിന്റെ ദർശനങ്ങളിലെ ആധിപത്യത്തെ – അധികാരത്തെ – മുൻനിറുത്തി വിമർശനാത്മകമായി വിലയിരുത്താനും ബദലുകളിലേക്ക് പോകാനും ഫാദർ കാപ്പനെ പ്രേരിപ്പിക്കുന്നത്. വിശ്വാസം,സഭ,യേശു ഈ മൂന്നു വിഷയങ്ങളെ മൂന്നു പ്രിസങ്ങളായി കണ്ട് തന്റെ കണ്ണും അതിലേക്ക് ചേർത്തുവച്ച് ചിന്തകളെ അതിലൂടെ കടത്തിവിട്ട് പുറത്തേക്കുവരുന്ന അനന്തരശ്മികളെയാണ് ലേഖനങ്ങളിൽ പ്രകാശിപ്പിച്ചത്.
വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി മാത്രം കാപ്പനച്ചനെ പലരും വിലയിരുത്തുന്നതായി അദ്ദേഹത്തെ ആഴത്തിൽ വായിക്കുകയും പിൻതുടരുകയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകരാവുകയും ചെയ്തിട്ടുള്ള ചിലർക്കെങ്കിലും പരാതിയുണ്ട്. അദ്ദേഹം അതിനപ്പുറം എത്രയോ തലങ്ങളിലേക്ക് വളർന്നുകഴിഞ്ഞ, പടർന്നുകഴിഞ്ഞ ഒരു വ്യക്തിത്വമാണ് എന്നാണ് അവരുടെ വിലയിരുത്തൽ. അതു ശരിയുമാണ്. കാപ്പനച്ചന്റെ സമ്പൂർണകൃതികൾ എഡിറ്റു ചെയ്തവർ മൂന്നു വാല്യത്തിന്റെയും കവറിൽ ഇങ്ങനെ എഴുതിവച്ചു:
“മണ്ണിലുറച്ച്
ചുറ്റിലേക്കും
വേരുകളും ചില്ലകളും
പടർത്തി
മലയാളത്തിന് അറിവിന്റെയും
അനുഭവത്തിന്റെയും
കനിയായി, തണലായി”
അപ്പോഴും വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവ് എന്ന സ്ഥാനം ചെറുതല്ല. അതു പരാമർശിക്കപ്പെടാതെ പോകാനും ആവില്ല. ലാറ്റിനമേരിക്കയിൽ രൂപപ്പെട്ട വിമോചന ദൈവശാസ്ത്രം എന്ന ആശയത്തെ ഏഷ്യയിലേക്ക്, ഇന്ത്യയിലേക്ക്, കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന്‍ അതിന്റെ വക്താവായും പ്രയോക്താവായും നിന്നു എന്നത് ചെറിയ കാര്യമല്ല. സഭയെയും ദൈവത്തെയും മനുഷ്യരിൽ ഉറപ്പിക്കാനുള്ള ശ്രമമാണത്. മനുഷ്യരിൽനിന്ന് അകന്നുപോയി സ്ഥാപനവൽക്കരിക്കപ്പെട്ട സഭയും അങ്ങനെ സ്ഥാപനവൽക്കരിക്കപ്പെട്ട സഭയുടെ സ്വകാര്യസ്വത്തായി പരിണമിച്ച ദൈവവും എന്ന അവസ്ഥയിൽനിന്നുള്ള ഒരു ലിബറേഷനുള്ള ശ്രമമാണത്. അപ്പോൾ ക്രിസ്തു യേശുവായി പുനരവതരിക്കും. ചരിത്രത്തിലെ പുരുഷോത്തമനായി മാറും. ഭാരതീയ ഇതിഹാസത്തിൽ ഒരു പുരുഷോത്തമനെ അന്വേഷിച്ച് കണ്ടെത്തി അവതരിപ്പിക്കുന്നു. ഗുണവാനും വീര്യവാനുമായ ആ കഥാപാത്രത്തെ പുരുഷോത്തമനെ ദൈവമാക്കി മാറ്റുകയും ചെയ്യുന്നു.
ഇവിടെ സഭയിലെ ദൈവത്തെ യേശുവല്‍ക്കരിക്കുകയാണ്, യേശുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആ യേശു ദരിദ്രരുടെ പക്ഷത്തു നിൽക്കുന്ന യേശുവായിരുന്നു. ദുഃഖിതരുടെയും നിന്ദിതരുടെയും പീഡിതരുടെയും ഒപ്പമായിരുന്നു. അതുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ചതുപോലെ സഭ ദരിദ്രരുടേതായിരിക്കണം, ദരിദ്രർക്കു വേണ്ടിയായിരിക്കണം എന്ന നിലപാടിൽ കാപ്പനച്ചനും ഉറച്ചുനിൽക്കുകയാണ്. അതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വിമോചന ദൈവശാസ്ത്രം. പട്ടാളഭരണത്തിനെതിരെ നാട്ടിലെ ജനം ഉയർത്തുന്ന കലാപത്തിൽ ഒപ്പംചേരുന്ന പൗരോഹിത്യമാണ് ലാറ്റിൻ അമേരിക്കയുടെ വിമോചന ദൈവശാസ്ത്ര സൗന്ദര്യം. അവിടെ അൾത്താരയിൽ വെടിയേറ്റുമരിക്കുന്നത് റൊമിറോ എന്ന ബിഷപ്പാണ്. അവിടെ യഥാർഥത്തിൽ മറ്റൊരു യേശു ജനിക്കുകയാണ്. നമ്മുടെ സ്റ്റാൻ സ്വാമിയേയും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. ദരിദ്രരോടും പാർശ്വവൽകൃതരോടും ഒപ്പം ചേർന്നതിന് കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ട അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുന്നിൽ ജീവിതം അവസാനിച്ചുപോയ സ്റ്റാൻ സ്വാമി അച്ചനും മറ്റൊരു യേശുതന്നെ.
നമ്മുടെ സഭയിൽ ജനപക്ഷം എന്നത് വിശ്വാസപക്ഷം മാത്രമാകുന്നതാണ് സാധാരണ കാഴ്ച. അതിൽത്തന്നെ ആധിപത്യമുള്ള, അധികാരമുള്ള സമ്പന്നവിശ്വാസിയുടെ ശരിയാണ് സഭയുടെ ശരിയായി മാറുന്നത്. അതല്ലാതെ അപൂർവം ഇടങ്ങളിൽ നാം കണ്ടത് വിഴിഞ്ഞത്തും മറ്റുമാണ്. കേരളത്തിലെ സഭ ആദിവാസികളോടൊപ്പം നിന്നതായി കേൾക്കാൻ നമ്മളൊക്കെ ആഗ്രഹിക്കും. ഭൂമി നഷ്ടപ്പെട്ട ആദിവാസിയെ ഓർത്ത് സ്റ്റാൻ സ്വാമിയെപ്പോലെ വിലപിക്കാൻ അവരോടൊപ്പം നിൽക്കാൻ സഭയോ പൗരോഹിത്യമോ ഉണ്ടായിരുന്നെങ്കിലെന്ന് നമ്മൾ ആഗ്രഹിച്ചു പോകും .
ഫാദർ സെബാസ്റ്റ്യൻ കാപ്പന്റെ പ്രധാന സംഭാവനയായി പറയേണ്ടത് വിമോചന ദൈവശാസ്ത്രത്തെ മാർക്സിയൻ കാഴ്ചപ്പാടിലൂടെ വിലയിരുത്തി എന്നതു തന്നെയാണ്. ഒപ്പം മാർക്സിസത്തിന്റെ വലിയ വിമർശകനായും അദ്ദേഹം മാറുന്നുണ്ട്. ഇന്ത്യൻ സാംസ്കാരികധാരയെ സ്വാംശീകരിക്കാതെ പോയത് മാർക്സിസത്തിന്റെ പരിമിതിയായും പോരായ്മയായും അദ്ദേഹം വിലയിരുത്തുന്നു. വിശേഷിച്ച് ബൗദ്ധദർശനങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ട് പുനർനിർമിക്കപ്പെടുന്ന ഒരു മാർക്സിസത്തിലാണ് ഫാദർ കാപ്പൻ പ്രതീക്ഷയർപ്പിച്ചിരുന്നത്. അതിലും വിശേഷിച്ച് ബുദ്ധന്റെ കരുണ ബ്രാഹ്മണ്യത്തോടുള്ള കലഹം, ജാതിരഹിത്യം, സാഹോദര്യം, സ്വകാര്യസ്വത്തിന്റെ നിരാസം, ആർത്തിയില്ലായ്മ ഏറ്റവും പരമമായി സ്നേഹം. ബൗദ്ധകാരുണ്യം ഉൾച്ചേർന്ന മാർക്സിസമാണ് ഇന്ത്യൻ മണ്ണിനും മനസ്സിനും പാകമാകുക എന്ന വിമർശനം ഉയർത്തി, യൂറോപ്യൻ മാർക്സിസത്തെ പരിവർത്തനപ്പെടുത്താൻ ലിബറേറ്റ് ചെയ്യാൻ അദ്ദേഹം ശ്രമം നടത്തി. മാർക്സിസം ഇവിടെ പൗരസ്ത്യമായി പരിണമിക്കണം എന്നു വാദിച്ചു.
ഈ ആശയങ്ങൾ ചേർന്ന ജാതിവിരുദ്ധ സമരങ്ങളെ ഉൾച്ചേർത്ത ഒരു വർഗസമരസിദ്ധാന്തം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സാവകാശത്തിൽ ഉൾക്കൊണ്ടതിന്റെ തെളിവായി വേണം അവർ അംബേദ്കറെയും നാരായണഗുരുവിനെയും മറ്റും വേദികളിലേക്ക് ആനയിക്കുന്നതിൽനിന്ന് വായിച്ചെടുക്കാൻ. അംബേദ്കർ ബൗദ്ധദർശനത്തെ ഉൾക്കൊണ്ട് ബുദ്ധമതം സ്വീകരിക്കുകകൂടി ചെയ്ത വിപ്ലവകാരിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പൂർണത ബുദ്ധമതത്തിൽച്ചേരുന്ന പ്രക്രിയയിലൂടെയാണ് പൂർത്തിയാകുന്നത്.
കാപ്പനച്ചന്റെ ചിന്തയെ സ്വാധീനിച്ചതിൽ എന്നെ ഏറെ ആകർഷിച്ചിട്ടുള്ള മറ്റൊന്ന് ലൈംഗികതയെ പറ്റിയും പ്രകൃതിയെ പറ്റിയുമുള്ള അച്ചന്റെ കാഴ്ചപ്പാടാണ്. രണ്ടും വേറിട്ട കൃതികളാണെങ്കിലും അവ രണ്ടും ഒന്നിച്ചു വരേണ്ട സമഗ്രത തന്നെയാണ്. “നാളത്തേക്ക് ഒരു ലൈംഗിക സദാചാരം” എന്ന പുസ്തകം നമ്മുടെ സംസ്കാരത്തിൽ ലൈംഗികതയുടെയും സ്ത്രീ-പുരുഷ അവസ്ഥയുടെയും ആഴത്തിലുള്ള പഠനമാണ്. കാപ്പനച്ചൻ എഴുതിയ ഒരേയൊരു കവിതയിലെ ആദ്യത്തെ വരികൾ, ‘ആദിയിൽ മനുഷ്യൻ ഉണ്ടായിരുന്നു/മനുഷ്യൻ കാമം ആയിരുന്നു.’എന്നാണ്. ആ കവിത എഴുതുന്നതിന് എത്രയോ വർഷങ്ങൾക്കുമുമ്പ് നാളത്തേക്ക് ഒരു ലൈംഗിക സദാചാരം എന്ന പുസ്തകത്തിൽ സ്ഥാപിക്കുന്നത് ഇതേ ആശയം തന്നെയാണ്. ലോകത്തെ നിലനിറുത്തുന്ന ഏറ്റവും സുന്ദരമായ കാമമെന്ന വികാരത്തിന്റെ ആവിഷ്കാരങ്ങളും അതിന്റെ സാംസ്കാരികമായ വിനിമയവും തന്നെയാണ് ചർച്ചചെയ്യുന്നത്. തുടർച്ചയ്ക്ക് വംശങ്ങളുടെ നിലനില്പിന് ആധാരമായിട്ടുള്ളത് ലൈംഗികതയാണ്.കുറച്ചുകൂടി കഴിഞ്ഞാൽ രതിയോ, കാമമോ, ജീവിതാസക്തിയോ ഇല്ലാതെതന്നെ തുടർച്ചകൾ സാധ്യമാകുമായിരിക്കാം. ജനിതക വിത്തുകൾപോലെ പരീക്ഷണശാലകളിൽനിന്ന് മനുഷ്യർ പിറക്കുകയും സ്ത്രീപുരുഷ സംയോഗം ആവശ്യമില്ലാതെ വരികയും ചെയ്യാം..
വൈലോപ്പിള്ളി എഴുതിയത്:
“കന്നിനാളിലെ കൊയ്ത്തിന്നു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു വീണ്ടും
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ”
ഓരോ വിതയും കൊയ്തുതുണ്ണാൻ മാത്രമല്ല. തുടർച്ചയ്ക്കുവേണ്ടിക്കൂടിയാണ്. വിത്തെടുത്തു കുത്തരുത് എന്നത് തുടർച്ചയ്ക്കുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കലാണ്. വിത്ത് കൈമാറ്റത്തെയാണ് പാരസ്പര്യം എന്നു പറയുന്നത്. അതാണ് പാരമ്പര്യം, അതാണ് സംസ്കാരം.
സ്നേഹമില്ലാത്ത കാമത്തെ മാത്രമാണ് കാപ്പനച്ചൻ ഒരു പരിധിവരെയെങ്കിലും തിന്മയായി കാണുന്നത്. ലൈംഗികതയിലെ പാപ-പുണ്യബോധത്തെ അദ്ദേഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. ആദിമസഭ ലൈംഗികതയെ പാപമായി കാണുകയും അത് വിശുദ്ധിക്കെതിരാണ് എന്നു വിശ്വസിപ്പിക്കുകയും ചെയ്തു. നിങ്ങൾക്ക് ദൈവത്തെയും മാമോനേയും ഒന്നിച്ചു സേവിക്കാൻ ആവില്ല. അങ്ങനെ സേവിച്ചാൽ ആത്മാവ് നഷ്ടപ്പെടും . അതായത് ലൈംഗികത അവിശുദ്ധമാണ്, അത് മാമോന് തുല്യമാണ്. ലൈംഗികതയെയും ദൈവത്തെയും ഒന്നിച്ചു കൊണ്ടുപോകാനാവില്ല. ആ ചിന്തയുടെ ഉപോൽപന്നമാവാം പൗരോഹിത്യത്തിലും സന്യാസത്തിലും വന്നുചേർന്ന (അത് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെങ്കിൽപ്പോലും) ബ്രഹ്മചര്യം. വിശുദ്ധിയും ലൈംഗികതയും ഒന്നിച്ചുപോവില്ലഎന്നു സാരം.
പാപബോധത്തെ ശക്തമാക്കി നിറുത്താനും കാമത്തെ അടിച്ചമർത്താനുമുള്ള ഉപാധിയായിക്കണ്ടത് സ്ത്രീകളുടെ മേലുള്ള നിയന്ത്രണമാണ്. സ്ത്രീകളുടെ എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യത്തെയും വിലക്കിക്കൊണ്ട് സമൂഹത്തിൽ പാപബോധം ഉറപ്പിക്കാൻ സാധിച്ചു. ഏറ്റവും ഭയം സ്ത്രീയെ ആയിരുന്നു. വിശേഷിച്ച് സ്ത്രീയുടെ ലൈംഗികതയെ, അവളുടെ സ്വാതന്ത്ര്യത്തെ ഭയമാണ്. സ്വതന്ത്രയായ സ്ത്രീയെ അതിനാൽത്തന്നെ പിശാച് (witch) ആയി കണ്ടു കൊന്നുകളയണമായിരുന്നു. കാപ്പനച്ചന്റെ അഭിപ്രായത്തിൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കുകയും സമ്പാദിക്കുകയും ചെയ്യുമ്പോൾ ലൈംഗികതയിലെ ഈ വർഗാധിപത്യം അവസാനിക്കുകയും ലൈംഗിക ജനാധിപത്യം ഉണ്ടാവുകയും ചെയ്യും എന്നാണ്. ലൈംഗികതയിൽ പുരുഷൻ സ്ത്രീയുടെ മേൽ കാണിക്കുന്ന അധികാര ബോധത്തെയാണ് വർഗാധിപത്യം എന്നു വിശേഷിപ്പിക്കുന്നത്.
ഭാരതീയ പാരമ്പര്യത്തിൽ ലൈംഗികത പാപമായും പുണ്യമായും വരുന്നുണ്ട്. വിശുദ്ധമായ ഒരു കർമ്മമായി രതിയെ കാണുന്ന രീതിയുമുണ്ട്. ഇവിടെ ഒരു വിമർശനം ഉള്ളത്, സ്ത്രീ-പുരുഷൻ എന്ന രണ്ട് അവസ്ഥയെ അല്ലാതെ നമ്മൾ ഇന്നുകാണുന്ന ഈ മഴവിൽ സംസ്കാരത്തെ – ട്രാൻസ് മനുഷ്യരെ – ഉൾക്കൊള്ളാൻ കാപ്പനച്ചൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണ്. ‘ആണുപെണ്ണ്’ എന്നും ‘പെണ്ണാണ്’ എന്നും പറഞ്ഞുവയ്ക്കുന്നുമുണ്ട്. അത് സഭയിലെ തെറ്റായ കാഴ്ചപ്പാടിനെ പിൻപറ്റുന്ന രീതിതന്നെയാണ്. സഭയുടെ ഈ സമീപനത്തെ ഫ്രാൻസിസ് മാർപാപ്പ തിരുത്തുകയും അവർ ദൈവമക്കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പേ തിരുത്തേണ്ടത് കാപ്പച്ചനെപ്പോലെയുള്ളവരായിരുന്നു. പക്ഷേ, അദ്ദേഹത്തിനത് സാധിച്ചില്ല .
പ്രകൃതി, പരിസ്ഥിതി വിഷയത്തിലേക്ക് വരുമ്പോഴും ഭാരതീയമായ സാംസ്കാരികധാര ഉൾക്കൊണ്ടാണ് അദ്ദേഹം പ്രകൃതിയെ കാണുകയും വിശദീകരിക്കുകയും ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷുംപോലെ ഗ്രീക്കും സംസ്കൃതവും ജർമനും കൈകാര്യംചെയ്യുന്ന ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു അദ്ദേഹം. സംസ്കൃതപരിജ്ഞാനം വേദങ്ങളും ഉപനിഷത്തുകളും മനസിലാക്കുന്നതിന് അച്ചനെ പ്രാപ്തനാക്കി. അഥർവ വേദത്തിലെ ഭൂമിസൂക്തത്തിലേതുൾപ്പെടെ വിവിധ ശ്ലോകങ്ങൾ ഉദ്ധരിച്ചാണ് മനുഷ്യൻ പ്രകൃതിയിൽ ഇടപെടേണ്ടതെങ്ങനെ എന്നു പറയുന്നത്. ലൈംഗികതയെപ്പറ്റിയുള്ള കാഴ്ചപ്പാടിന്റെ തുടർച്ചയാണ് അദ്ദേഹത്തിന്റെ പ്രകൃതി ബോധം.
പരിസ്ഥിതിവാദം ഉന്നയിക്കുമ്പോൾ വിശേഷിച്ച് ക്വാറികളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിക്കുമ്പോൾ നിരന്തരമായി ഭൂമിസൂക്തത്തിലെ ശ്ലോകങ്ങൾ ഞാൻ ഉദ്ധരിക്കുമായിരുന്നു. ഹേ ഭൂമി ഞാൻ നിന്നിൽ നിന്നെടുക്കുന്നതെല്ലാം വളരെ വേഗത്തിൽ നിന്നിൽ ഉണ്ടായി വരട്ടെ /നിന്നിൽ നിറഞ്ഞു വരട്ടെ. ഞാൻ നിന്റെ മർമങ്ങളെ പിളർക്കാതിരിക്കട്ടെ/നിന്റെ ഹൃദയത്തെ തകർക്കാതിരിക്കട്ടെ. അടുത്തതലമുറയെപ്പറ്റി ആലോചിക്കുന്നവർക്ക് തുടർച്ചയുണ്ടാവണം എന്നാഗ്രഹിക്കുന്നവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ ഋഷിവാക്യം എത്ര പ്രിയപ്പെട്ടതാണ്.
span style=”font-family: lohith;”>പാരമ്പര്യത്തെപ്പറ്റി ബോധമുള്ളവർക്ക് ഏറെ സ്വീകാര്യമായ ഒരു ദർശനമാണത്. ഞാൻ എടുക്കുന്നതുകൊണ്ട് എടുത്ത വസ്തു കുറഞ്ഞുപോകാതിരിക്കട്ടെ നിറവുണ്ടാവട്ടെ. ഞാൻ അനുഭവിച്ച നന്മകളും സൗകര്യങ്ങളും എല്ലാവർക്കും വേണ്ടി കാത്തുവയ്ക്കണം എന്നുതന്നെ. എടുത്താൽ തീർന്നുപോകുന്നത്, വീണ്ടും ഉണ്ടാവാത്തത് എടുക്കുമ്പോൾ ജാഗ്രതവേണം. മരംമുറിച്ചാൽ മറ്റൊരു വൃക്ഷത്തെ നട്ടുപിടിപ്പിക്കാം – മനസ്സുണ്ടെങ്കിൽ. പക്ഷേ, കല്ലുപൊട്ടിച്ചെടുത്താൽ അവിടെ നിങ്ങൾ നൂറ്റാണ്ടുകൾ തപംചെയ്താലും പുതിയ കല്ലുണ്ടാവില്ല, അവിടം പൂർവസ്ഥിതിയിലേക്ക് ഒരിക്കലും വരില്ല. അതുകൊണ്ടാണ് ക്വാറിയിങ്ങിൽ കൂടുതൽ ജാഗ്രതവേണം എന്നു പറയുന്നത്. അതു മർമങ്ങളെ പിളർക്കലാണ്. ഭൂമിയെപ്പറ്റി വേവലാതിയുള്ളവർക്ക് ഹൃദയത്തെ പിളർക്കലായി തോന്നും.
കാപ്പനച്ചനെ വായിക്കുമ്പോൾ ഭൂമിസൂക്തത്തിന് മറ്റൊരു അർഥതലം ഉണ്ടാകുന്നു. സ്ത്രീപുരുഷബന്ധത്തെ മുൻനിറുത്തിയാണ് ഈ ശ്ലോകം വ്യാഖ്യാനിക്കുന്നത്. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ സ്ത്രീയും പുരുഷനും ചേർന്നുള്ള മൈഥുനംപോലെയാവണം എന്നാണ്. മൈഥുനത്തിൽ ഒരു ഊർജം ഉണ്ട് ഒരു ശക്തിയും ചൈതന്യവും ഉണ്ട് ആ ശക്തിചൈതന്യങ്ങളുടെ മേളനമാണ് മൈഥുനം. അതിൽ തകർച്ചയോ നശീകരണമോ ഇല്ല. മർമങ്ങളെ പിളർക്കാതെ ഹൃദയഭേദകമാവാതെ വേണം അതു നടക്കാൻ. ഏറ്റവും മനോഹരമായ സംയോഗം ആണത്. അതു നിറവാണ് ഉണ്ടാക്കേണ്ടത്. സ്ത്രീക്കും പുരുഷനും നിറവുണ്ടാകുന്നതുപോലെ പ്രകൃതിക്കും മനുഷ്യനും നിറവുണ്ടാകണം. ഉൽപാദനാത്മകമായ ഒരു പ്രക്രിയയാവണം അത്. മനുഷ്യരുടെ മൈഥുനം മുൻനിറുത്തിയാണ് കൃഷിയെയും വ്യാഖ്യാനിക്കുന്നത്. കാർഷികവൃത്തിയിൽ മനുഷ്യർ ഭൂമിയിൽ വിത്ത് നിക്ഷേപിക്കുമ്പോൾ എല്ലാ കാലത്തേക്കും ഭൂമിയെ ഉർവരമാക്കി നിർത്തേണ്ടതുണ്ട്. ഭൂമി വന്ധ്യ ആവാതിരിക്കേണ്ടതുണ്ട്. ഊഷരമായി പോകാതിരിക്കേണ്ടതുണ്ട്. മനുഷ്യരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. എല്ലായിപ്പോഴും സജീവമായിരിക്കാൻ വൈകാരികമായി, ലൈംഗികമായിക്കൂടി സജീവവും സക്രിയവുമായിരിക്കാൻ മനുഷ്യർ ഏതുകാലത്തും ആഗ്രഹിക്കുന്നു. അത് സാധ്യമാകുന്ന തരത്തിലുള്ള ഇടപെടലാണ് മനുഷ്യൻ പ്രകൃതിക്ക് മേലെ നടത്തേണ്ടത് എന്നാണ് കാപ്പനച്ചന്റെ പ്രകൃതിബോധം, നമ്മൾ എടുക്കുമ്പോൾ തീർന്നുപോകാതെ നിലനിൽക്കുന്ന ഒരു വ്യവസ്ഥ സങ്കല്പിച്ചുകൊണ്ടുള്ളതായിരുന്നു.
നിരവധിയായ സാംസ്കാരികധാരകളാണ് ഫാ.സെബാസ്റ്റ്യൻ കാപ്പനിൽ മേളിക്കുന്നത്. വേദങ്ങളിൽനിന്ന്, ബുദ്ധനിൽനിന്ന്, ഗാന്ധിയിൽനിന്ന്, സ്വാഭാവികമായും യേശുവിൽനിന്ന്, തീർച്ചയായും മാർക്സിൽനിന്ന് എല്ലാമുള്ള ദർശനങ്ങൾ ഉൾച്ചേർന്നാണ് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ എന്ന വ്യക്തി രൂപപ്പെട്ടത്. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നൊരു ചോദ്യം കാപ്പനച്ചനോട് ചോദിക്കുന്ന ഒരു സന്ദർഭം കാപ്പനച്ചന്റെ സമ്പൂർണ കൃതികൾ എന്ന പുസ്തകത്തിൽ സെബാസ്റ്റ്യൻ വട്ടമറ്റം പറയുന്നുണ്ട്. അദ്ദേഹം പറയുന്ന മറുപടി: ലോകത്തെ സൃഷ്ടിച്ച സർവശക്തനായ ഒരു ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ദരിദ്രരുടെയും അധഃസ്ഥിതരുടെയും നിലവിളി കേൾക്കുമ്പോൾ എന്റെ ഹൃദയം അനുകമ്പയാൽ നിറയും. ആ അനുകമ്പയുടെ ഉറവിടത്തെ ഞാൻ ദൈവം എന്നു വിളിക്കും എന്നാണ്. അതുതന്നെയാണ് ഗാന്ധിയുടെയും ദൈവദർശനം. ഗാന്ധിയുടെ രാമൻ ദൈവമാണോ എന്ന ചോദ്യത്തിന്, എന്റെ മനസ്സിലെ സത്യബോധത്തിന്റെ പേരാണ് രാമൻ എന്നാണ് ഗാന്ധിയുടെ മറുപടി. ആ രാമരാജ്യവും സഭയുടെ സ്വർഗരാജ്യവും മാർക്സിന്റെ വർഗരഹിത ലോകവും എല്ലാം ഉൾച്ചേർന്ന, നന്മയിലേക്ക് സംക്രമിക്കുന്ന ഒരു ലോകമാണ് കാപ്പനച്ചൻ സ്വപ്നം കണ്ടത്. ആ സമഗ്രതയ്ക്കുവേണ്ടിയാണ് മരിക്കുന്ന അന്നുവരെ അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നത്, എഴുതിക്കൊണ്ടിരുന്നത്.