ഹാപ്പി ഫ്ളവർ – എസ്. അനിലാൽ 

ഹാപ്പി ഫ്ളവർ  – എസ്. അനിലാൽ 

“A mom’s hug lasts long after she lets go”    – unknown


പകയുടെ തീ നൂറു ദിവസങ്ങളോളം  കത്തിനിന്നിടം ഇപ്പോൾ ശാന്തമാണ്. നീലയിൽ തെളിഞ്ഞുനിന്ന ആകാശത്ത് ചെറിയ അനക്കങ്ങളോടെ വെളുത്ത മേഘക്കീറുകൾ. മെമ്മോറിയൽ പാർക്കിലെ ഓക്കുമരങ്ങളുടെ തണലിലും  പുൽത്തട്ടുകൾക്കിടയിലെ  നടപ്പാതകളിലുമായി അവിചാരിതം കടന്നുപോയവരുടെ ബന്ധുക്കളും സ്വന്തക്കാരും കൂട്ടുകാരും ചിതറി നില്ക്കുന്നുണ്ട്. മിക്കവാറുംപേർ ചുവന്നതും വെളുത്തതുമായ റോസാപ്പൂക്കളാണ് ഒപ്പം കരുതിയിരുന്നത്. എന്നാൽ എന്റെ കൈയിൽമാത്രം സൂര്യകാന്തിപ്പൂവായിരുന്നു. നീല റിബൺ കുത്തി വലതുകൈ ഹൃദയത്തോടു  ചേർത്ത് ഞങ്ങൾ ഫ്ലാഗ് മാർച്ച് കണ്ടുനിന്നു. അതിനുശേഷം, ദുരന്തത്തിൽ മരിച്ചവരുടെ പേരുകൾ സ്വന്തക്കാർ വായിക്കുന്നു. അവർക്കിടയിൽ നില്ക്കുമ്പോൾ മനസ്സു പറഞ്ഞു.


‘ലീസാ ഈപ്പൻ’


‘ഹറി അപ്പ്’ എന്നു നിർബന്ധിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിപ്പിക്കുമ്പോൾ, പലപ്പോഴും എന്റെ നോട്ടം  ഡൈനിങ്ങ് ടേബിളിലെ ഫ്ലവർ വേസിലായിരിക്കും. മറ്റെവിടേക്കെങ്കിലും ശ്രദ്ധതിരിക്കാതെ രാവിലത്തെ കഴിപ്പ് നടപ്പുള്ള കാര്യമല്ല. പല ദിക്കിലേക്കും ചാഞ്ഞും ചരിഞ്ഞും നോക്കി ചിരിച്ചു നില്ക്കുന്ന സുര്യകാന്തിപ്പൂവുകൾ.


ഇത്രേം മനോഹരമായ മഞ്ഞ ഇതളുകൾ വട്ടത്തിലടുക്കിയതിന്റെ ഭംഗിയാവും ആ പൂക്കളോട് അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടം തോന്നാൻ കാരണമെന്ന് അന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.


ഉരുക്കിന്റെ അസ്ഥികളുരുകി നിലത്തടിഞ്ഞ ഇരട്ടഗോപുരങ്ങൾ നിന്നിടത്ത്  രണ്ടു കുളങ്ങളാണിപ്പോൾ.  സൗത്ത് പൂളും  നോർത്ത് പൂളും.  അതിശയങ്ങളായിനിന്ന ഗോപുരങ്ങൾ എന്നും ഓർക്കപ്പെടണമെങ്കിൽ അതേസ്ഥലത്ത് അതുപോലെയോ അതിനെക്കാൾ കേമമായോ പകരം മറ്റൊന്നുണ്ടാവരുത്. ഞാൻ അങ്ങോട്ടു നടന്നു.


ചതുരാകൃതിയിലുള്ള കുളങ്ങളുടെ  ഉയരംകുറഞ്ഞ ചുറ്റുമതിലുകൾക്കു മുകളിലായി മൂവായിരത്തോളം പേരുകൾ. നാലു വശങ്ങളിൽനിന്നു പൂളിന്റെ ആദ്യ തട്ടിലേക്ക് ഒഴുകിയിറങ്ങി  വീണ്ടും മധ്യത്തിലുള്ള ചെറിയ കുളത്തിലേക്കു മറയുന്ന വെള്ളം. സൗത്ത് പൂളിന്റെ  ചുറ്റുമതിലിൽ അമ്മയുടെ പേരിനു മുകളിൽ കൈയിലിരുന്ന പൂവ് ഉറപ്പിച്ചു. പെട്ടെന്നൊരു ദിവസം മുന്നറിയിപ്പുകളേതുമില്ലാതെ അപ്രത്യക്ഷയായ എന്റെ അമ്മ. ഇവിടെയിങ്ങനെ കണ്ണുമടച്ചു നില്ക്കുമ്പോൾ സന്തോഷവും ആശ്വാസവും. അതുകൊണ്ടാണല്ലോ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ദിവസം മുടക്കാത്തതും.


മടക്കം ഈവ്നിംഗ് ഫ്ലൈറ്റിലായതുകാരണം സമയം ധാരാളമുണ്ട്. ഇളംവെയിലത്ത് ഇടക്കെത്തുന്ന കാറ്റേറ്റ് വെറുതെ ചുറ്റി നടക്കുമ്പോഴാണ് തുറന്നൊരിടത്ത് സന്ദർശകർക്ക് ഇരിക്കാനായി കോൺക്രീറ്റിൽ തീർത്ത  ചാരുബെഞ്ചുകൾ കണ്ടത്.   


“ഈ ദിവസം വരാൻ കഴിഞ്ഞതിൽ ഹാപ്പി അല്ലേ?”


പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട ഭാഗത്തേക്ക് മുഖം തിരിക്കുമ്പോഴാണ് അതേ ബഞ്ചിൽ ഒരറ്റത്ത് അയാളെ കാണുന്നത്.  ഒന്നും മിണ്ടിയില്ല. തല മൂടിയുള്ള  എന്റെ ജാക്കറ്റിലേക്കും മാസ്ക്കുവച്ച മുഖത്തേക്കും അയാൾ സൂക്ഷിച്ചു നോക്കുന്നു.   ഞാൻ ബെഞ്ചിൽ ചാരി കാലുകൾക്കിടയിലേക്കു കൈകൾ ചേർത്തു  കുനിഞ്ഞിരുന്നു, ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.


മുഖത്തെ മാസ്ക്കോ സൺ ഗ്ലാസോ ഏതെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിൽ ആളെ ഒരുവിധം കാണുകയെങ്കിലും ചെയ്യാം. തൊപ്പിയില്ലാത്ത തലയിലെ മുടി മുക്കാലും നരച്ചു മിക്കവാറും കൊഴിഞ്ഞിരിക്കുന്നു. മുഖത്തു പ്രായത്തിൽകവിഞ്ഞ  ചുളിവുകളും ഇരുണ്ടകുത്തുകളും. വെള്ളത്തൂവൽപോലെ നരച്ച താടിയിലേക്ക്   വളർന്നിറങ്ങിയ മീശ. കള്ളികളുള്ള അയഞ്ഞൊരു ഫുൾകൈ ഷർട്ടും മുഷിഞ്ഞ ജീൻസും. 


“ഇരിപ്പു കണ്ടിട്ട്  അത്ര ഹാപ്പി അല്ലാത്ത പോലെ? ഇന്നു മാത്രമല്ല ഇടയ്ക്ക് ഇവിടെ വരുമ്പോഴൊക്കെ എനിക്ക് സന്തോഷമാണ്. പ്രസംഗങ്ങളും ബാക്കി ബഹളങ്ങളും കേട്ടിട്ടും കണ്ടിട്ടുമല്ല. ഇതൊക്കെ കൊണ്ട്  നമുക്കെന്തു കാര്യം? നിങ്ങൾക്കും എനിക്കും.”


ഞാൻ ജീൻസിന്റെ പോക്കറ്റിൽനിന്നു ഫോണെടുത്തു  സമയം കൊല്ലാനെന്നോണം  ഓരോന്നു നോക്കാൻ തുടങ്ങി. ഒരു താത്പര്യവുമില്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ ഒന്നും പറയാതെ എണീറ്റ് നടക്കും. അതാണ്  ശീലം. വേണ്ടകാര്യങ്ങളിൽപ്പോലും മനസ്സ് ഊന്നാൻ പാടുപെടുമ്പോഴാണ്.


“ആ എഴുതിയിരിക്കുന്നത് കണ്ടോ?”


അയാൾ എന്റടുത്തേക്കു നീങ്ങിയിരുന്നു. കുറച്ചുമാറി കുത്തനെ ഉയർത്തിയ കോൺക്രീറ്റ് പാളിചൂണ്ടി ചോദിച്ചു. ഞാൻ അങ്ങോട്ട് നോക്കി.


‘ദി സർവൈവർ ട്രീ’ എന്നെഴുതിയതിനു താഴെ മറ്റെന്തൊക്കെയോ കൂടെ എഴുതിയിട്ടുണ്ട്.  ചെറിയ അക്ഷരങ്ങളായതു കാരണം ഞങ്ങളിരുന്നിടത്തുനിന്ന് വായിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത് അരയാൾ  പൊക്കത്തിലെ വേലിക്കുള്ളിൽ ആ മരം ശ്രദ്ധിച്ചത്.  കണ്ടിട്ട് പെയർമരം പോലുണ്ട്. അധികം ഉയരത്തിലല്ലാതെ പടർന്നചില്ലകളിൽ നേരിയ കാറ്റ്. ചുറ്റിലും താഴ്ന്ന ചില്ലകളിലുമായി പുഷ്പചക്രങ്ങളും ഹാരങ്ങളും.


“ഇതിന്റെ ഒരു തൈ എട്ടൊമ്പത് വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിലെത്തി. അവർ അയച്ചതാണ്. ആ തൈകളിലൂടെ മരം അതിന്റെ കഥ പറയുന്നുണ്ട്. ഒരുപക്ഷേ, നിങ്ങളുടെയും എന്റെയും കഥ അതിലുണ്ട്. ആ എഴുതിയിരിക്കുന്നതും അതേ കഥതന്നെ. അങ്ങോട്ടൊന്നു നടന്നാലോ?”


“വേണ്ട, സാരമില്ല,” മുഖമുയർത്തി പറഞ്ഞു.  വിഷയം മാറിയതിൽ ചെറിയ സന്തോഷവും മരത്തിന്റെ പേര് കേട്ടിട്ട് കൗതുകവും തോന്നി.


“അതിന്റെ പിറ്റേവർഷം മുതലാണ് ഞാനിവിടെ വരാൻ തുടങ്ങിയത്.  എല്ലാ വർഷവും അതിനു പറയാനുള്ളത് ഒന്നു തന്നെ. പക്ഷേ, ഓരോവരവിലും എനിക്കതു കേൾക്കണം.  അടുത്ത പ്രാവശ്യം വരുന്നവരെ അതെന്നെ ജീവിപ്പിക്കുന്നുണ്ട്”     


അന്നുണ്ടായ  ദുരന്തത്തിൽ വേരുകൾ പറിഞ്ഞുവീണതാണ്. പൊട്ടിയചില്ലകളും പൊള്ളിയടർന്ന തോലും   കരിഞ്ഞ ഉടലുമായി കുറെദിവസം അനാഥമായി കിടന്നു. തണലായിനിന്ന ഇലകളിൽ പൊടിയും പുകയുമടിഞ്ഞു ശ്വാസംമുട്ടി മൃതപ്രായമായി കിടന്നപ്പോൾ ആരൊക്കെയോ താങ്ങിയെടുത്ത്  ലോറിയിൽ കയറ്റി മറ്റൊരിടത്തു കൊണ്ടുപോയി. അപ്പോഴേക്കും മനുഷ്യനെ വല്ലാതെ ഭയക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നന്മ നശിക്കാത്തൊരിടത്തേക്കാണു കൊണ്ടുപോയതെന്ന്, പിന്നെ തോന്നി. വെള്ളവും വെളിച്ചവുംകൊണ്ട് ഒന്നു മെച്ചപ്പെട്ടപ്പോൾ വീണ്ടും ഇവിടെയെത്തി.


‘പക്ഷേ, മരത്തിനു കിട്ടിയ ഭാഗ്യം എനിക്കു  കിട്ടിയില്ല.’ പെട്ടെന്ന് മനസ്സിൽ തികട്ടിയത് ഉള്ളിലേക്കിറക്കി. ‘അതുപോലെ അന്ന് വേരിളകി  ഞാനും മറിഞ്ഞു വീണതാണ്, അമ്മ പെട്ടെന്നില്ലാതെയായപ്പോൾ.  അന്നെന്നെ ഒന്നെണീപ്പിച്ചു നിറുത്താനോ ചേർത്തുപിടിക്കാനോ ആരുമുണ്ടായില്ല’.


ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. ഇതൊക്കെ പറയുന്നത് കളിയായിട്ടാണോ  അതോ കാര്യമായിട്ടാണോ?


“അഗ്നിശമനവിഭാഗത്തിലായിരുന്ന ഞാൻ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു, പേര് ഡോൺ, ഡോൺ  മില്ലർ,” അയാൾ ഒന്നുകൂടി അടുത്തേക്ക് നീങ്ങിയിരുന്നു.


“ജീവൻ,” ഡോൺ നീട്ടിയ കൈപിടിച്ചു പറഞ്ഞു.


അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ അന്നത്തെ അയാളുടെ ദിവസം മുന്നിൽ തുറന്നിട്ടു. അമ്മ ജോലി ചെയ്തിരുന്ന അതേ നിലയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച കഥ ഉൾപ്പെടെ – ഇളകിവീണ കോൺക്രീറ്റ് പാളികൾക്കും  കമ്പികൾക്കുമിടയിൽ കുരുങ്ങിപ്പോയ അവരെ കൈപിടിച്ച് എണീപ്പിച്ചത്, ജനാലകളിലൂടെ പുറത്തേക്കു വീണുമരിക്കണോ ഉള്ളിൽ വെന്തുതീരണോ എന്നു നിശ്ചയമില്ലാതെ നിലവിളിച്ചോടിയവർക്കിടയിലൂടെ കൈപിടിച്ചു പാഞ്ഞത്, എന്നാൽ അവർ കൂടുതൽ അപകടത്തിലേക്ക് ചെന്നുപെട്ടത്,  താൻ അത്ഭുതകരമായി രക്ഷപ്പെട്ടത്, ഒക്കെ – അയാൾ പറഞ്ഞു.


ഒരുപക്ഷേ, ഇയാൾ കൈപിടിച്ചോടിയ സ്ത്രീ അമ്മയാവുമോ? ഇയാളായിരിക്കുമോ അമ്മയെ അവസാനമായി കണ്ടത്? ആദ്യമായാണ് ഇങ്ങനെയൊരാളെ കാണുന്നതെങ്കിലും  എന്തോ ഒരടുപ്പം തോന്നുന്നു.


സംസാരത്തിനിടയിൽ എത്ര തവണയാണ് നീണ്ട ചുമ ഇടയ്ക്കു കേറി അയാളുടെ സംസാരം തടസ്സപ്പെടുത്തിയിരുന്നത്.


“അമ്മക്കും അതേ നിലയിലായിരുന്നു ജോലി. പിന്നെ കണ്ടിട്ടില്ല.,”


മനസ്സിലാവുന്നു എന്ന അർഥത്തിൽ തലയാട്ടി താത്പര്യത്തോടെ എന്റെ നേർക്ക് മുഖം തിരിച്ചു.


ചെറിയമ്മ വഴിയാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്. വിവരം അറിയുമ്പോൾ അടുത്തുള്ള മറ്റൊരു സംസ്ഥാനത്തു ജോലിയിലായിരുന്നു ചെറിയമ്മ. പേഷ്യന്റ് റൂമിലെ ടി.വിയിൽനിന്നാണ് വാർത്ത കാണുന്നത്. ഒരു ബാഡ് ന്യൂസ് എന്നതിലപ്പുറം അതിൽ ശ്രദ്ധിക്കാൻ സമയവും സ്ഥലവും അനുവദിക്കുമായിരുന്നില്ല.  തിരികെ നഴ്സിംഗ് സ്റ്റേഷനിലെത്തുമ്പോഴേക്കും നേരത്തെ കണ്ട വാർത്ത ഗൗരവമായി കഴിഞ്ഞിരുന്നു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ്. അപ്പോൾ മാത്രമാണ് തന്റെ ചേച്ചി  ആ കെട്ടിടങ്ങളിലൊന്നിലാണല്ലോ ജോലി ചെയ്യുന്നത് എന്ന് അടിവയറ്റിൽ ഒരാളലോടെ തിരിച്ചറിഞ്ഞത്.  അന്നവർ ഏഴുമാസം പ്രെഗ്നന്റ് ആയിരുന്നു.


ഷിഫ്റ്റ് കഴിഞ്ഞു കാറിൽക്കേറി വീട്ടിലേക്കു തിരിക്കുംമുമ്പാണ് ഫോൺ നോക്കാൻ തരപ്പെട്ടത്. എട്ടുപത്തു കാളുകൾ. അപ്പന്റെയായിരുന്നു. എങ്ങനെയൊക്കെയോ  കാറോടിച്ചു ചെറിയമ്മ വീട്ടിലെത്തി. അവിടുന്ന്‍ അപ്പനെ  ട്രൈ ചെയ്തപ്പോൾ ഫോൺ ഓഫ് ആയിരുന്നു. ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ? അങ്ങനെ വരാതിരിക്കാൻ അന്ന് അമ്മ അവധിയിലായിരുന്നിരിക്കും എന്നുവരെ അവർ ചിന്തിച്ചത്രേ. എന്തായി കാര്യങ്ങൾ എന്നറിയാൻ ഇടയ്ക്കു ടി.വി. ഒന്ന് ഓണാക്കി നോക്കി. വാർത്തയും ചിത്രങ്ങളും കണ്ടിട്ടു സഹിക്കാൻ വയ്യാതെ അടുത്ത നിമിഷം ഓഫ് ചെയ്തു.


അന്നു വൈകിട്ട് ചെറിയമ്മയുടെ ഭർത്താവ് ഐപ്പ് ആ വാർത്തയുംകൊണ്ട് വീട്ടിൽവന്നു. മരണം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ അമ്മയും ഉണ്ട്.


രാത്രിയായപ്പോഴേക്കും അവർക്കു വയറുവേദന കൂടി. കാലുകൾ കഴച്ചു  തളർന്നു.  ഇരിക്കാനോ കിടക്കാനോ പോലും കഴിയുമായിരുന്നില്ല. നെഞ്ചിലാരോ ഭാരമിറക്കിയപോലെ. കടുത്ത മൈഗ്രൈൻ. കുറെനേരം ബാത്ത് റൂമിൽ പോയി വെറുതെയിരുന്നു. ഒരാശ്വാസത്തിന്. ഒടുവിൽ സംഗതി പന്തിയല്ലെന്ന് ചെറിയമ്മയ്ക്ക് തോന്നി. അവരെ പിൻസീറ്റിലിരുത്തി ഭർത്താവ് ഐപ്പ് ഹോസ്പിറ്റലിലേക്ക്  വണ്ടിയോടിച്ചുപോയി. പിറ്റേന്ന് രാവിലെ വാട്ടർബ്രേക്ക് ആയി ലേബർ റൂമിലേക്ക്.


കഷ്ടിച്ചു രണ്ടുകിലോ മാത്രമുണ്ടായിരുന്ന കുഞ്ഞിനെ ആറാഴ്ച  പീഡിയാട്രിക് ICU-വിൽ വയ്ക്കേണ്ടിവന്നു. അത്രേം ചെറിയ മനുഷ്യക്കുഞ്ഞുങ്ങളെ  കണ്ടിട്ടില്ലാത്തതിനാലാവാം ഐപ്പിന് അവനെയെടുക്കാൻതന്നെ ഭയമായിരുന്നു. അങ്ങനെ അമ്മപോയതിനടുത്ത ദിവസമാണ്  പ്രവീൺ ജനിക്കുന്നത്.


‘ഗെറ്റ് അപ്പ് ജീവൻ’ എന്ന വിളികേൾക്കാൻ രാവിലെ ബെഡിൽ ഉണർന്നു കിടന്നിരുന്നതോർക്കുമ്പോഴൊക്കെ എനിക്കു കരച്ചിൽ വരുമായിരുന്നു. സീരിയലിനും പാൻകേക്കിനും പകരം എന്നും  മക് ഡൊണാൾസ് ആയി. രാത്രി പുസ്തകങ്ങൾ തന്നെത്താൻ പാക്ക്ചെയ്തു രാവിലെ സ്കൂൾബസ്സിനു കൃത്യസമയത്ത് ഇറങ്ങാൻ  ശീലിച്ചു. വൈകുന്നേരം മടങ്ങിയെത്തുമ്പോൾ അപ്പൻ മിക്കവാറും – സോഫയിൽ കഴുത്ത് ഒടിഞ്ഞുതൂങ്ങിയപോലെ ഇരുന്നോ  മറ്റെവിടെയെങ്കിലും കമഴ്ന്നുവീണു കിടന്നോ – ഉറക്കമായിരിക്കും. സോഫയ്ക്കു മുന്നിലെ ടി.വി. ഓണായി കിടക്കുന്നുണ്ടാവും. അപ്പൻ ലഹരിയുടെ ലോകത്തേക്കു മാറിയപ്പോൾ ഞാൻ തീർത്തും തനിച്ചായി. രാത്രികൾക്ക് കനം കൂടി. ഉറക്കം വരാൻ ഇരുട്ടത്തുപോലും രണ്ടു കൈകൊണ്ടും മുഖം പൊത്തി കിടന്നു. പിന്നെ, അതൊരു ശീലമായി. പകൽപോലും  മറ്റുള്ളവരുടെ മുന്നിൽ സ്വയം ഒളിക്കാൻ അങ്ങനെ ഞാൻ പഠിച്ചു.