പുസ്തകങ്ങളുടെ മാലാഖമാർ

ഇ.പി.രാജഗോപാലൻ

 

ഒരാളുടെ ആത്മകഥ (ജീവചരിത്രവും) അയാൾ വായിച്ച പുസ്തകങ്ങളുടെ കഥ കൂടിയാണ്. ആ ആഖ്യാനത്തിൽ  പുസ്തകവിതരണക്കാരായ ഒറ്റപ്പെട്ട മനുഷ്യർക്കും സ്ഥലം ഉണ്ട്. പുസ്തകങ്ങൾ ഓർക്കപ്പെടുകയും അവയിൽ പലതും  കൊണ്ടുവന്ന ആൾക്കാർ ഓർക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നത് ഒരുപക്ഷേ, ക്രൂരമായ അനിവാര്യതയാണ്. കത്തുകളിലല്ലാതെ തപാൽക്കാരിൽ ആർക്കാണ് താല്പര്യം എന്നൊക്കെ ചോദിക്കാം.ആ മറവി മര്യാദകേടാണെന്ന് മാത്രം.

 

പുസ്തകവിതരണക്കാരൻകൂടിയായ വള്ളത്തോളിനെ ഓർക്കുന്നവർ ധാരാളം ഉണ്ടാകാം. അത് കൗതുകകരമായ ഒരു പുരാവൃത്തം. മഹാകീർത്തിക്ക് തൊങ്ങൽവയ്ക്കുന്ന വൃത്താന്തവും. ബഷീറിന്റെ പുസ്തകക്കച്ചവടത്തിന്റെ കഥയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെയുള്ള മൂല്യം തന്നെയാണ് ഉള്ളത്. ബഷീർ ആ നിലയിലും ബഷീറാകുന്നു എന്നുമാത്രം.  നാടകീയമായ തന്റെ ബയോ-ഡേറ്റയിലെ ഒരു ഇനമാണ് പുസ്തകക്കച്ചവടം – അത്രതന്നെ. ബഷീറിന്റെ മകൾ ഒരു പുസ്തകക്കടയിൽ പ്രവർത്തിക്കുന്ന കാര്യം അറിയുമ്പോൾ ഈ ഓര്‍മയും അല്പം ചിലരിൽ ഉണർന്നുവന്നേക്കാം. അതിനപ്പുറം ഒന്നുമില്ല.

 

ഇവിടെ ഓർക്കുന്നത് നടന്നുണ്ടായ  വീതികുറഞ്ഞ വഴിയിലെ വെയിലിലൂടെ സൈക്കിൾ ചവിട്ടിയും ചിലപ്പോൾ ഇറങ്ങിയുന്തിയും വരുന്ന പത്രം കുഞ്ഞപ്പേട്ടനെയാണ്.  അയാൾ ക്ഷീണിതനാണ്. പതിവായി അങ്ങനെയാണ്. കുഞ്ഞപ്പേട്ടന്റെ  സൈക്കിളിൽ  കുട്ടികൾക്കായുളള പുസ്തകങ്ങൾ എവിടെയോ ഉണ്ട്. അത് തരാനാണ്  സമയമല്ലാത്ത സമയത്ത് വരുന്നത്. ചില പുസ്തകങ്ങൾ കാണിക്കും. അതിൽ ഒന്നോ രണ്ടോ വാങ്ങാം. അച്ഛന്റെ സമ്മതം ഉണ്ട്. അങ്ങനെ ഏഴു വയസ്സുകാരനായ ഞാൻ പുസ്തകങ്ങൾ വാങ്ങുന്നു. ആദ്യത്തെ പർച്ചേസ്. ആവർത്തിക്കാനുള്ളത്. കൈമാറുന്ന കുട്ടിക്കഥകളോളം പാവത്താനായിരുന്നു കുഞ്ഞപ്പേട്ടൻ. അതും ഓർക്കണം.

 

പല പുസ്തകവിതരണക്കാരും  ആർത്തിക്കാരല്ല. അവർ  ഉള്ളിലെ തള്ളൽകൊണ്ടാണ് പുസ്തകഭാരവുമായി  ഇറങ്ങുന്നത്. അത് അവർക്ക് ഒരു ദൗത്യമാണ്. ഒരുതരം ആത്മാവിഷ്ക്കാരം ആ പ്രവൃത്തിയിലൂടെ അവർ  നേടുന്നതായി തോന്നാറുണ്ട്‌. പുസ്തകം വാങ്ങണമെന്ന് നിർബന്ധമില്ല. അധികം മിണ്ടാട്ടമില്ല. പുസ്തകങ്ങളുമായി വന്നിരിക്കുകയാണ് – നോക്കിയെടുത്തോളൂ.  ഇക്കാര്യം പറയുകയൊന്നും വേണ്ട. ആ സഞ്ചിയുമൊത്തുള്ള വരവുതന്നെ മതിയാവും. പുസ്തകങ്ങളോടല്ലേ,  ആളുകളോടല്ലല്ലോ  മിണ്ടേണ്ടത് – ഇതാണ് അവരുടെ സൗമ്യമായ നിലപാട്. ഞങ്ങൾ  പുസ്തകങ്ങളുടെ മാലാഖമാരാണ്; ലാഭക്കൊതിയന്മാരായ വണിക്കുകളല്ല – അവർക്ക് ഉറപ്പുണ്ട്.

 

വായനയാണ് ചില പുസ്തകവിതരണക്കാരെ ആ ജോലിയിലേക്കെത്തിക്കുന്നത്. പുസ്തകങ്ങളുമായി ഇഴുകിക്കഴിയാനുള്ള കൊതി കൊണ്ടുമാത്രം അങ്ങനെയായിത്തീർന്നവരും  ഉണ്ട്. അവരിൽ   ചിലർ  ഒരു തരം സഹജാവബോധം-intuition-കൊണ്ട് പുസ്തകങ്ങളുടെ ഉള്ള് അറിയുന്നതായി തോന്നിയിട്ടുണ്ട്.  നല്ലത് എന്ന് സ്വയം ബോധിച്ച പുസ്തകങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതാണ് അവരുടെ മൗലികപ്രേരണ. അവർ പുസ്തകത്തിന്റെ സാംസ്കാരികമൂല്യത്തിലാണ് ശ്രദ്ധിക്കുന്നത്. അങ്ങനെയുള്ളവർ, പുസ്തകം വാങ്ങുന്നവർ ഹൃദയാലുക്കളല്ലെങ്കിൽ, സാമ്പത്തികമായി തോറ്റുപോകും.   പയ്യന്നൂരിൽ കുറച്ചുകാലം നിള എന്ന പുസ്തകശാല നടത്തിയ വേലിയാട്ട് ഭാസ്കരന് വൈകാതെ അത് മതിയാക്കേണ്ടിവന്നു. കാരണം എടുത്തുപറയേണ്ടതില്ല. നിള ഭാസ്കരൻ എന്ന പേര്  ബാക്കിയായി;  വലിയ നഷ്ടംവന്നു. പക്ഷേ, ഭാസ്കരന്റെ മൗലികഭാവത്തിന് ഇതൊന്നും ചികിത്സയായില്ല.  പുസ്തകങ്ങൾ നിറച്ച സഞ്ചിയുമായി, പിരിയാച്ചിരിയും  ചെറുതമാശയുമായി,  ഭാസ്കരൻ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അങ്ങനെ തന്നെ തുടരുന്നു. ഒരു പരാതിയും ഇല്ല – ദൈന്യം പറച്ചിലില്ല. തന്റെ ദൗത്യത്തിന്റെ വലുപ്പം അയാളെ സദാ സഞ്ചാരിയാക്കുന്നു. പുസ്തകങ്ങൾ ഒപ്പം സഞ്ചരിക്കുന്നു.

 

2014-ൽ മകൾ അമ്മുവിന്റെ കല്യാണദിനത്തിനടുത്ത് ഭാസ്കരൻ വീട്ടിലേക്ക് വന്നു. സഞ്ചി പതിവിലും വലിയ ഒന്നായിരുന്നു. കേരള സര്‍വകലാശാല ലക്സിക്കൻ വകുപ്പ് ഇറക്കിയ  മലയാള മഹാനിഘണ്ടുവിന്റെ ഒൻപത് വാല്യങ്ങളാണ് ഉള്ളടക്കം.  ശരിക്കും മഹാനിഘണ്ടുവാണ്. വാക്കുകളെ മുൻനിറുത്തിയുള്ള വിജ്ഞാനകോശം.  ശൂരനാട്ട് കുഞ്ഞൻപിള്ള തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ വലിയ നേട്ടം. നോക്കി അർത്ഥം കണ്ടുപിടിക്കുകയും  സംശയം തീർക്കുകയും  മാത്രമല്ല – രസിച്ച് വായിക്കുകകൂടി ചെയ്യാം.   ആ  മഹാനിഘണ്ടുവിന്റെ വാല്യങ്ങൾ  എനിക്ക് വേണം എന്ന് ഭാസ്കരൻ തീരുമാനിച്ചിരിക്കുന്നു. അത് അംഗീകരിക്കുകയേ വേണ്ടൂ. കല്യാണത്തിന്റെ സമയമായതിനാൽ പൈസ ഉണ്ട്. അമ്മുവിന്റെ കല്യാണവുമായിച്ചേർന്നുള്ള ഓര്‍മകളുടെ  മുൻനിരയിൽത്തന്നെ  വാക്കുകളുടെ   ആ  വലിയ വീട് സ്ഥിതിചെയ്യുന്നു.

 

കരിവെള്ളൂരിലെ അക്കാദമി എന്ന ട്യൂട്ടോറിയലിൽ  പണിയെടുക്കുന്നകാലത്ത് ഒരു ദിവസം കട്ടിമീശ വച്ച, ഇരുനിറക്കാരനായ, കണ്ണടയിട്ട, പൊക്കം ഏറെയില്ലാത്ത ഒരാൾ തുണിസഞ്ചിയുമായി കയറിവന്നു. ഒപ്പം നനഞ്ഞ തുണിയുടെയും വിയർപ്പിന്റെയും മണം. തലേന്ന് പയ്യന്നൂരിലെ ലോഡ്ജിലായിരുന്നു: രാത്രി കഴുകിയിട്ട ഒരേ കട്ടിത്തുണി കൊണ്ടുള്ള ഷർട്ടും പാന്റ്സും ശരിക്കും ഉണങ്ങിയിട്ടില്ല. അതിന്റെ മണമാണ്. തന്റെ സ്വന്തം പ്രസിദ്ധീകരണങ്ങളാണ് സഞ്ചിയിൽ. കസൻദ്സാക്കിസിന്റെ നോവൽ ഭാഗമായ ലിയോണിദാസിന്റെ ഡയറി, നെരുദക്കവിതകൾ, ലോർക്കയുടെ രക്തവിവാഹം എന്ന നാടകം – ഇങ്ങനെ ചില പുസ്തകങ്ങളുടെ പ്രതികൾ. മറ്റു ചില പുസ്തകങ്ങൾ വരാനിരിക്കുന്ന കാര്യവും പറഞ്ഞു.  പേരും പറഞ്ഞു: ഷെൽവി. പുസ്തകാലയം: മൾബെറി; സ്ഥലം: മിഠായിത്തെരുവ് / കോഴിക്കോട്. ഷെൽവി ഏറെ വൈകാതെ ഒരു പ്രസ്ഥാനമായി, അയാൾ. പുസ്തകങ്ങളും  കാഴ്ചയിൽ വലിയ മാറ്റമുണ്ടാക്കി. പ്രസാധനത്തെ കലാപ്രവർത്തനം പോലെയാക്കി.