നീതിയുടെ തുലാക്കട്ടകൾ നിയമവും ധാർമ്മികതയും വഴിപിരിയുമ്പോൾ
ശിക്ഷാവിധികളുടെ കാഠിന്യങ്ങൾക്കും നിയമപ്പുസ്തകങ്ങളിലെ അക്ഷരങ്ങൾക്കും അപ്പുറം, നീതിയുടെ യഥാർഥ ഉറവിടം എവിടെയാണ്? വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളും വിരൽചൂണ്ടുന്നത് സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാർമ്മികബോധത്തിലേക്കാണ്. നിയമം, നീതി, ശിക്ഷ, ആത്മീയത എന്നിവയുടെ സൂക്ഷ്മതലങ്ങളെ വിശകലനം ചെയ്യുന്ന ലേഖനം.
നിയമത്തിന്റെ യഥാർഥ ഉദ്ദേശ്യമെന്താണ് എന്ന അടിസ്ഥാനപരമായ ചോദ്യത്തെ നാം പലപ്പോഴും അഭിമുഖീകരിക്കുന്നത് ഉപരിപ്ലവമായ ഒരു തലത്തിൽനിന്നുകൊണ്ടാണ്. ഈ പോരായ്മയാണ് ആധുനിക നീതിന്യായ വ്യവസ്ഥ നേരിടുന്ന സകല പ്രതിസന്ധികളുടെയും മൂലകാരണം. നിയമത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത സമൂഹത്തിലെ അരാജകത്വങ്ങളെയും അക്രമങ്ങളെയും തടയുക (Preventing Disorder) എന്ന നിഷേധാത്മകമായ സമീപനത്തിനുള്ളിലാണ് തളയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, നിയമത്തിന് അതിനുമപ്പുറം ക്രിയാത്മകമായ മറ്റൊരു മാനമുണ്ട്. അതു സമൂഹത്തിൽ അനുകരണീയമായ ഒരു ക്രമം സൃഷ്ടിക്കുക (Creating Order) എന്നതാണ്. അങ്ങനെ മികച്ചൊരു സാമൂഹികജീവിതം കെട്ടിപ്പടുക്കുക എന്ന പോസിറ്റീവ് ഡൈമെൻഷൻ നിയമത്തിനുണ്ട് എന്ന കാര്യം നാം സൗകര്യപൂർവം മറന്നുകളയുന്നു.
നമ്മുടെ നിയമപ്പുസ്തകങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ ഈ യാഥാർഥ്യം കുറച്ചുകൂടി ആഴത്തിൽ ബോധ്യമാകും. നിയമനിർമാണങ്ങളിലധികവും ആരംഭിക്കുന്നത് ‘പ്രിവൻഷൻ’ (Prevention) എന്ന വാക്കിലാണ്. അഴിമതി നിരോധന നിയമം, ലൈംഗികാതിക്രമ നിരോധന നിയമം എന്നിങ്ങനെ ഓരോ സാമൂഹിക തിന്മകളെയും പ്രതിരോധിക്കാനും നിയന്ത്രിക്കാനും മാത്രമായി നിയമങ്ങളെ ചുരുക്കിയിരിക്കുന്നു. എന്നാൽ, നല്ലൊരു സാമൂഹികക്രമം വാർത്തെടുക്കാൻ ഉതകുന്ന വിധത്തിലുള്ള നിയമങ്ങൾ ഇവിടെ വിരളമാണ്. ഇനി അഥവാ അത്തരം നിയമങ്ങൾ ഉണ്ടെങ്കിൽത്തന്നെ, അവയുടെ ഘടന തികച്ചും വികലവുമാണ്. ഉദാഹരണത്തിന്, മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമം ‘മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്’ തന്നെയെടുക്കാം. വാർധക്യത്തിൽ മാതാപിതാക്കളെ പരിചരിക്കേണ്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തെക്കുറിച്ച് വാചാലമാകുന്നതിനുപകരം, അവരെ സംരക്ഷിച്ചില്ലെങ്കിൽ ലഭിക്കാനിടയുള്ള ശിക്ഷകളെക്കുറിച്ചാണ് ആ നിയമം ഊന്നൽ നൽകുന്നത്. നിയമം എന്നാൽ, എപ്പോഴും ‘ശിക്ഷ’ എന്ന ഭയപ്പെടുത്തുന്ന രൂപം മാത്രമായി മനുഷ്യന്റെ ബോധമണ്ഡലത്തിൽ ഉറച്ചുപോയിരിക്കുന്നു.


