കഥയുടെ കാല്‍ച്ചിലമ്പൊച്ചുകൾ – എം.വി.ഷാജി

വടക്കൻ കേരളത്തിന്റെ സാഹിത്യത്തിനും ചിത്രകലയ്ക്കും നാടകത്തിനും സിനിമയ്ക്കും മറ്റു കലാരൂപങ്ങള്‍ക്കുമെല്ലാം തെയ്യപ്പുരാവൃത്തങ്ങളുമായുള്ള നാഭീനാളബന്ധം മുറിച്ചുമാറ്റാൻ കഴിയാത്തതാണ്. ഈ സാമൂഹിക-സാംസ്കാരിക ജീവിതം മലയാള കഥാസാഹിത്യത്തിലും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനുഭവരാശിയിലും ആത്മാവിലും എന്നല്ല, ശരാശരി വടക്കേ മലബാറുകാരന്റെ രക്തത്തിൽപ്പോലും തെയ്യവും തോറ്റവും ഒക്കെ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.തെയ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള ചെറുകഥകളിലൂടെയുള്ള സഞ്ചാരം
അധഃസ്ഥിതന്റെയും പാര്‍ശ്വവല്‍കൃതന്റെയും വിമോചനസ്വപ്നങ്ങളെയും പ്രതിരോധത്തെയും തോറ്റിയുണര്‍ത്തിയ ഗോത്രവീര്യത്തിന്റെ നേരുകളാണ് ചെണ്ടക്കൂറ്റുകളായും ചിലമ്പൊലികളായും വരവിളികളായും ഇന്നും കാവുകളിലും പള്ളിയറകളിലും മുഴങ്ങുന്നത്. എല്ലാത്തരം സാംസ്കാരിക അധിനിവേശങ്ങള്‍ക്കുമെതിരായ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനങ്ങളായി ആ മുഴക്കങ്ങൾ സമരവീര്യമാർജിക്കുന്നുണ്ട്. അനുഷ്ഠാനപരമായ കല എന്നതിനപ്പുറം ആദിമമായ ഗോത്രജീവിതത്തിന്റെ സ്വാഭാവികത തന്നെയായി, കലയും ജീവിതവും ഒന്നായിത്തീരുന്ന അനുഭവം തന്നെയായി തെയ്യം അഭേദപ്പെടുകയാണ്. അനുഷ്ഠാനകല എന്ന പരിമിതമായ വൃത്തത്തിൽനിന്ന് ഒരു നാടിന്റെ സാമൂഹികജീവിതത്തെത്തന്നെ നിര്‍ണയിക്കുന്ന സാംസ്കാരിക വിനിമയമായി കളിയാട്ടങ്ങളും, പെരുങ്കളിയാട്ടങ്ങളും വിസ്തൃതപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കാവുകൾ ഒരു പ്രദേശത്തിന്റെ സാംസ്കാരികജീവിതത്തിന്റെ കേന്ദ്രങ്ങളാവുന്നുണ്ട്. കളിയാട്ടങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ഒരുകാലത്ത് ജാതി-മത-വര്‍ഗ-വര്‍ണ്ണ വിഭജിതമായ പ്രാദേശികജീവിതത്തിന്റെ പ്രത്യയശാസ്ത്രത്തെ സാമൂഹികവല്‍ക്കരിക്കുക എന്ന മഹത്തായ സാംസ്കാരികദൗത്യം നിര്‍വഹിച്ചുപോന്നിട്ടുണ്ട്.
അത്യുത്തരകേരളത്തിലെ, വിശേഷിച്ച് കണ്ണൂർ – കാസര്‍ഗോഡ് ജില്ലകളിലെ ഏതു സര്‍ഗാത്മകാവിഷ്കാരത്തിനും തെയ്യങ്ങളിൽനിന്ന് മുക്തമായ ഒരു ജീവചരിത്രവും സന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും അന്യമാണ്. വടക്കൻ കേരളത്തിന്റെ സാഹിത്യത്തിനും ചിത്രകലയ്ക്കും നാടകത്തിനും സിനിമയ്ക്കും മറ്റു കലാരൂപങ്ങള്‍ക്കുമെല്ലാം തെയ്യപ്പുരാവൃത്തങ്ങളുമായുള്ള നാഭീനാളബന്ധം മുറിച്ചുമാറ്റാൻ കഴിയാത്തതാണ്. ഈ സാമൂഹിക-സാംസ്കാരിക ജീവിതം മലയാള കഥാസാഹിത്യത്തിലും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനുഭവരാശിയിലും ആത്മാവിലും എന്നല്ല, ശരാശരി വടക്കേ മലബാറുകാരന്റെ രക്തത്തിൽപ്പോലും തെയ്യവും തോറ്റവും ഒക്കെ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഒരുപക്ഷേ, അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോഴേ ഹൃദിസ്ഥമായ തെയ്യത്തിന്റെ ചെണ്ടക്കൂറ്റുകൾ വടക്കേ മലബാറിന്റെ സാംസ്കാരികജീവിതത്തിന്റെ താളംതന്നെയാണ്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള ചെറുകഥകളിലൂടെയുള്ള സഞ്ചാരം അതുകൊണ്ടുതന്നെ പ്രസക്തമെന്നു കരുതുന്നു.
തീരാവേദനയുടെ തീക്കടലാവുന്ന ഉടലുകൾ
തെയ്യക്കോലമഴിഞ്ഞാൽ തീരാവേദനയുടെ തീക്കടലുകളാവുന്ന തെയ്യക്കാരന്റെ ഉടലുകളെക്കുറിച്ച്, ഒരുപക്ഷേ, തെയ്യത്തെക്കുറിച്ച് മൗലികമായും മനോഹരമായും ഏറ്റവും കൂടുതൽ എഴുതിയ വി.കെ. അനില്‍കുമാർ വിചാരപ്പെടുന്നുണ്ട്. “ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും നല്ല പരിക്കു പറ്റാൻ സാധ്യതയുള്ള തെയ്യമാണ് ഒറ്റക്കോലം. മണിക്കൂറുകളോളം കമിഴ്ന്നും മലര്‍ന്നും തെയ്യം മേലേരിയിൽ വീഴും. ഒടുവിൽ ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന കുരുത്തോലക്കവചം അഴിച്ചുമാറ്റി വെറും ശരീരത്തോടെയും തീയിൽ വീഴണം. കുരുത്തോലകൊണ്ടുള്ള തണ്ടവാലെന്ന ചമയം മറയായി പിടിച്ചുകൊണ്ടാണ് ഒടയഴിച്ച് വീഴുന്നത്. തീയിൽ വാട്ടിയെടുക്കുന്ന ശരീരം കുറേദിവസത്തേക്ക് ഒന്നിനും കൊള്ളില്ല. നടുവിനൊക്കെ ഉളുക്ക് പറ്റിപ്പോയിട്ടുണ്ടെങ്കിൽ കിടന്നകിടപ്പില്‍നിന്ന് പരസഹായമില്ലാതെ എഴുന്നേല്ക്കാനാകില്ല. ഓരോ തവണ തീയിൽ വീഴുമ്പോഴും ചുട്ടുപൊള്ളുന്ന ചാരവും പൊടിയും വായിലൂടെ ഉള്ളിലേക്കെത്തും. തെയ്യം കഴിഞ്ഞ് വീട്ടിലെത്തിക്കഴിഞ്ഞാൽ പെട്ടെന്നൊന്നും മൂത്രമൊഴിക്കാനാകില്ല. കഠിനമായ വേദനയ്ക്കൊടുവിൽ ഒന്നോരണ്ടോ തുള്ളി മൂത്രമിറ്റും. തെയ്യക്കാരൻ ഉമിനീരിലും മലത്തിലും കറുകറുത്ത ചാരമായിരിക്കും.”
മനുഷ്യശരീരം ഏറ്റെടുക്കുന്ന പരിധിയില്ലാത്ത സഹനങ്ങളുടെ സങ്കീർത്തനമാവുന്ന ഒറ്റക്കോലം മലയാളത്തിൽ ഒരുപാടു കഥകള്‍ക്ക് പ്രമേയമായിട്ടുണ്ട്. ബാലകൃഷ്ണൻ മാങ്ങാടും, സി. വി. ബാലകൃഷ്ണനും, സതീഷ് ബാബു പയ്യന്നൂരും മുതൽ ഏറ്റവും പുതിയ തലമുറയിലെ ജിന്‍ഷ ഗംഗ വരെ തീച്ചാമുണ്ഡിയെന്ന ദൈവത്തെ, ആ ദൈവത്തിന്റെ ശരീരമാവുന്ന മലയന്റെ ജീവിതസംഘര്‍ഷങ്ങളെ, ഉടലിന്റെ തീരാവേദനകളെ കഥകളിൽ അനശ്വരപ്പെടുത്തിയിട്ടുണ്ട്.
ദാമ്പത്യത്തെ തെയ്യവുമായി കൂട്ടിയിണക്കുന്ന കഥയാണ് ബാലകൃഷ്ണൻ മാങ്ങാടിന്റെ ‘തെയ്യത്തിന്റെ വിരൽത്തുമ്പിൽ’. ചിണ്ടൻ എന്ന തെയ്യക്കാരനും ഭാര്യ ദേവകിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും തെയ്യക്കാരുടെ കുടുംബം അനുഭവിക്കുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് കഥയിലൂടെ അനാവൃതമാകുന്നത്. ഭര്‍ത്താവിന്റെ അകാരണമായ തിരോധാനത്തിനുശേഷം മകനെ വളര്‍ത്തിയ ദേവകിക്ക് ഒടുവിൽ മകനെയും നഷ്ടമാകുകയാണ്. മകൻ ആദ്യമായി തെയ്യം കെട്ടുകയാണ്. ഒടുവിൽ അവനും നദിക്കു മുകളിലൂടെ നടന്നുമറയുകയാണ്. വെളിച്ചപ്പാടന്മാരുടെ അകമ്പടിയോടും അട്ടഹാസങ്ങളോടുംകൂടി തെയ്യം പുഴക്കരയിലേക്കോടവെ ആ അമ്മയുടെ മനസ്സു പിടഞ്ഞു. അരുത്, അരുത് .. ഈ നദി നിന്റെ ശക്തി അറിയരുത്. പൂഴിമണലിൽ ഉയര്‍ന്നുചാടി വാളുകൾ വിറപ്പിച്ചും ആഞ്ഞുവീശിയും വെളിച്ചപ്പാടന്മാർ ഭ്രാന്തമായി ആകാശവും സ്വന്തം മാറും പിളര്‍ന്നു. അവര്‍ക്കിടയിലൂടെ വേച്ചും വിറച്ചും പാഞ്ഞുചെല്ലവേ, തടയാനായി നനഞ്ഞ മണലിൽ, മുട്ടുകുത്തി വീഴവേ ദേവകി കണ്ടു, തെയ്യം നദിക്കു മുകളിലൂടെ നടന്നുനടന്നു പോകുന്നു. നദിയാകെ മഞ്ഞിൽ മൂടുന്നു.
അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി തീച്ചാമുണ്ഡികെട്ടുന്ന ബാങ്ക് ജീവനക്കാരനായ ഭാസ്കരന്റെ ജീവിതമാണ് സി.വി. ബാലകൃഷ്ണന്റെ കഥയായ ‘ദൈവംകെട്ട് മഹോത്സവം’. തെയ്യംകെട്ട് കേവലം കെട്ടിയാടൽ മാത്രമല്ല ഒരു സമുദായത്തിന്റെ മനോഘടനയെത്തന്നെ വരിഞ്ഞുകെട്ടിയ അഴിക്കാനാവാത്ത, പാരമ്പര്യത്തിന്റെ ജനിതകബന്ധനമാണ് എന്ന തിരിച്ചറിവാണ് ഈ കഥ. ബാങ്കുദ്യോഗസ്ഥനായ ഭാസ്കരനെത്തേടി അച്ഛൻ ദേര്‍മൻ പണിക്കർ നഗരത്തിലെത്തുന്നത് വിചിത്രമായൊരാവശ്യവുമായാണ്. അച്ഛന്റെ ആവശ്യം ഭാസ്കരന് വിചിത്രമായി തോന്നുന്നത് മുമ്പെന്നോ കേട്ട തോറ്റം പാട്ടുകളിൽ രണ്ടുവരിപോലും മനസ്സിൽ ബാക്കിയില്ലാത്തതുകൊണ്ടോ തെയ്യങ്ങളുടെ വരവിളിയും സ്തുതിയും മുന്‍പ് സ്ഥാനവും അനുഗ്രഹവാക്യങ്ങളുമൊന്നും ഓര്‍മയിൽ ഇല്ലാത്തതുകൊണ്ടോ ആണ്. ദേർമൻ പണിക്കര്‍ക്ക് പക്ഷേ, തന്റെ ആവശ്യം, ‘നിന്റെ ഏട്ടൻ മരിച്ചുപോയ സ്ഥിതിക്ക് നീയല്ലേ ഇനി കുടുംബത്തിലുള്ള ദൈവം കെട്ടിന്’ – എന്ന സ്വാഭാവികതതാണ്.
കെട്ടറുക്കാൻ കഴിയാത്ത ഏതൊക്കെയോ ജനിതക ഓര്‍മകൾ പക്ഷേ, അയാളെ സന്ദേഹിയാക്കുന്നു – അച്ഛൻതന്നെ ദൈവംകെട്ടിന് വിളിക്കുകയാണ്. കാഴ്ചക്കാരനായല്ല. നൂറ്റിയൊന്നുതവണ കനല്‍ക്കുമ്പാരത്തിൽ ചെന്നുവിഴുന്ന ഉഗ്രമൂര്‍ത്തിയായ തീച്ചാമുണ്ഡിയുടെ വേഷം കെട്ടിയാടുന്നതിന് പഴയ ചെണ്ടയും ഇടന്തലയും കരുത്തോലയുടെ ഉടുപ്പും ചെക്കിപൂക്കളുംകാട്ടി അച്ഛൻ വിളിക്കുകയാണ്. ഏതില്‍നിന്ന്? എങ്ങോട്ട്? പക്ഷേ, ആ വിളിയുടെ അപ്രതിരോധ്യമായ പാരമ്പര്യബന്ധങ്ങളുടെ തീര്‍പ്പുകളിൽനിന്ന് ഭാസ്കരന് ഒഴിഞ്ഞുമാറാനാവുന്നില്ല. തീച്ചാമുണ്ഡികെട്ടാൻ വ്രതം നോല്‍ക്കുകയും തോറ്റം ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന അയാൾ കോലംകെട്ടുന്നു. പക്ഷേ, മനുഷ്യന്റെ ദൈവമായുള്ള പകര്‍ന്നാട്ടത്തിൽ ദൈവസാന്നിധ്യം ഉറപ്പിക്കാൻ നൂറ്റൊന്നുവട്ടം അഗ്നിപ്രവേശം ചെയ്തിട്ടും ബാങ്കിലെ സഹപ്രവര്‍ത്തകരെയും കുടുംബത്തെയും ദൃക്സാക്ഷിക്കളാക്കി തീച്ചാമുണ്ഡിയായി മാറിയ ഭാസ്കരൻ തീക്കനലിൽ അമര്‍ന്നടിയുകയാണ്. മേലേരി തീ മാത്രം സങ്കല്പത്തിനു മേൽ ചുവന്ന യാഥാര്‍ഥ്യമായി കത്തി നില്‍ക്കുകയാണ്.
മലയാളത്തിലെ പുതു കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ ജിന്‍ഷ ഗംഗയുടെ ‘ഒട’ എന്ന കഥയിലെ രാമപ്പണിക്കർ ആയകാലത്ത് തീച്ചാമുണ്ഡിയായി പകര്‍ന്നാടി ഭക്തരെ വിസ്മയിപ്പിക്കുകയും അനുഗ്രഹിക്കുകയുംചെയ്ത അതിഗംഭീരനായ തെയ്യക്കാരനാണ്. എന്നാൽ, ജീവിതസായാഹ്നത്തിൽ, കോലമഴിയുന്ന നിമിഷംതൊട്ട് തെയ്യക്കാരന്റെ സമ്പാദ്യമായ ദൈന്യതകളുടെയും ദുരിതങ്ങളുടെയും നിസ്സഹായതയുടെയും ലോകത്ത് അയാൾ ഉറച്ചുപോവുന്നു. രാമപ്പണിക്കരുടെ ഓർമകളാണ് ‘ഒട’യിലൂടെ നമ്മെ പൊള്ളിക്കുന്നത്. തെയ്യംകെട്ടിൽനിന്ന്, അതായത് ആത്മാവിഷ്കാരത്തിന്റെ സാധ്യതകളിൽ നിന്ന് തിരസ്‌കൃതനായിപ്പോകുന്ന ഒരാളുടെ വേദന ‘ഒട’ – വായനയുടെ നീറ്റലാവുന്നു. വീണ്ടും ഒടവച്ച് ഉറഞ്ഞാടി മേലേരിയുടെ പ്രലോഭനത്തിൽ നൂറ്റൊന്ന് വട്ടം അഗ്നിശുദ്ധി വരുത്തി ഭക്തരെ അനുഗ്രഹിച്ച് തെയ്യമായി അനശ്വരപ്പെടാനുള്ള ആന്തലിനെ ആത്മാവിഷ്കാരത്തിനായുള്ള മനുഷ്യന്റെ അപ്രതിരോധ്യമായ അഭിവാഞ്ഛയായി വായിക്കാവുന്നതാണ്.
സി. വി. ബാലകൃഷ്ണന്റെ കഥയോട് ആത്മീയമായി ഐക്യപ്പെടുമ്പോഴും ശാരീരികമായ അകലംപാലിക്കുന്നുണ്ട് സതീഷ് ബാബു പയ്യന്നൂരിന്റെ ‘ദൈവം’ എന്ന കഥ. സമ്പദ്‌വ്യസ്ഥയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥയെയും അതിലെ വര്‍ഗബന്ധങ്ങളുടെ പ്രത്യയശാസ്ത്രത്തെയും പ്രശ്നവല്‍ക്കരിക്കുന്ന രാഷ്ട്രീയകഥയായി അതു വളരുന്നുണ്ട്. കുഞ്ഞാപ്പു എന്ന തെയ്യക്കാരന്റെ ദൈന്യതയുടെയും നിസ്സഹായതയുടെയും ചിത്രം ചമയപ്പുരയുടെ പശ്ചാത്തലത്തിൽ സൂക്ഷ്മവും കൃത്യവും നിശിതവുമായി അവതരിപ്പിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. ‘കൊട്യാക്കില വാങ്ങുന്ന ദിവസംതന്നെ കാവുകാർ കോളിനെക്കുറിച്ച് പറയേണ്ടതായിരുന്നു. പറഞ്ഞില്ല, അങ്ങോട്ടു ചോദിച്ചുമില്ല. ആറുവര്‍ഷത്തിനുശേഷം വരുന്ന കളിയാട്ടം ഏളിച്ചതന്നെ കെങ്കേമമാക്കുന്നുണ്ട്. അപ്പോള്‍പ്പിന്നെ കോളിനെക്കുറിച്ച് നേരത്തെ പറഞ്ഞുവയ്ക്കുന്നതെന്തിന്? പക്ഷേ, അതൊന്നുമല്ല കുഞ്ഞാപ്പ ചിന്തിച്ചത് – ആട്ടം ഇത്തവണ അധികമില്ലായിരുന്നു. ഗൗരിയുടെ മൂത്തമോൻ സ്‌കൂളിൽ പോകാറായി അവന് പ്രായം തീരെ കാണിക്കുന്നില്ലെങ്കിലും, തളരുന്ന ദേഹം ഒരാട്ടത്തിന് ഇനി ഉപയോഗയോഗ്യമാവുമോ എന്ന സംശയം കാവുകാർ പലരും പ്രകടിപ്പിക്കുമ്പോൾ നഷ്ടപ്പെടുന്നത് ഒന്നല്ല, ഒട്ടധികം ജീവിതങ്ങളാണ്.
പാരമ്പര്യവിശ്വാസങ്ങളുടെ തടവറകളിൽ ബന്ധിതരാക്കപ്പെട്ട, ആചാരാനുഷ്ഠാനങ്ങളുടെ ദുര്‍നിയമങ്ങളാൽ തടവുചാട്ടം പോലും അസാധ്യമായ ഒരു സമുദായത്തിന്റെ ദുര്‍വിധികളെ കരുണയുടെ മഷിയിൽ അനശ്വരപ്പെടുത്തുകയാണ് കഥാകാരൻ. ദുരിതപ്പെരുമഴയിൽ കോളുകൊണ്ടു നില്‍ക്കുന്ന തെയ്യക്കാരന് പക്ഷേ, കാവുകാർ നൽകുന്ന കോളിന്റെ – തെയ്യക്കാരന്റെ ആത്മാഹുതിയുടെ പ്രതിഫലത്തിന്റെ – നിസ്സാരത നടുക്കമായി പരിണമിക്കുന്നുണ്ട്. ആറുവര്‍ഷത്തിനുശേഷം മല്ലിയോട്ടുകാവിലെ കളിയാട്ടത്തിനിടെ അപ്രതീക്ഷിതമായ മഴയിൽ നനഞ്ഞൊലിച്ച കുഞ്ഞാപ്പുവിന്റെ മകൻ കണ്ണന്റെ ചാമുണ്ഡി. മഴയിൽ കുതിര്‍ന്ന മുഖത്തെഴുത്തുകളുമായി ചമയപ്പുരയിലേക്ക് വരുന്ന കണ്ണൻ ഭാര്യ ഗൗരിയുടെ മുഖത്തേക്ക് നോക്കുന്ന ആ നിസ്സഹായമായ നോട്ടം ഒരായുസ്സു മുഴുവൻ നമ്മെ കൊളുത്തിവലിക്കും. തെയ്യംകെട്ട് കുലത്തൊഴിലോ, ആചാരമോ അനുഷ്ഠാനമോ അല്ല ജീവശ്വാസംതന്നെയാക്കിയ ഒരു മനുഷ്യക്കൂട്ടായ്മയുടെ ജിവിതദുരിതത്തിന്റെ ദാരിദ്രത്തിന്റെ മാനസികാസ്വാസ്ഥ്യത്തിന്റെ കഥ അനുഗ്രഹംവാങ്ങാൻ ഊഴം കാത്തുനില്‍ക്കുന്ന നമ്മൾ അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്നു. അവരോട് ഐക്യപ്പെടുന്ന കഥാകാരന്റെ രാഷ്ട്രീയത്തെ ‘ദൈവം’ എന്ന കഥയിൽ വായിക്കാം.
തെയ്യം: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം
വിപ്ലവവും വിശ്വാസവും പ്രത്യയശാസ്ത്രപരമായ സന്ദേഹമോ, യൂക്തിബോധത്തിന്റെ അലട്ടോ അലോസരപ്പെടുത്താതെ വൈരുധ്യാത്മകമായി ഒന്നിച്ചുകൊണ്ടുനടക്കുന്ന വടക്കൻകേരളത്തിലെ ഉശിരുള്ള യുവത്വത്തിന്റെ പ്രതിനിധിയാണ് തെയ്യങ്ങളിലെ ഗംഗൻ.
“ഇനിക്ക് പെരാന്ത്ണ്ടെടാ. ഇപ്പോ ആരിക്കാ ഈലൊക്കെ വിശ്വാസം? കൊറെ വയസ്സന്മാര്‍ക്കുണ്ടാവും. അത് ആര് മാറ്റ്യാലും മാറൂല്ല. ബാക്കിള്ളോര്‍ക്ക് ഇതൊരു തമാശ്യല്ലേ? ഇഞ്ഞി നോക്കിക്കോ, തെയ്യംകെട്ടി തെയ്യംകെട്ടി ഒരുദിവസം ഞാനീ ദൈവങ്ങളെയെല്ലാം കൊല്ലും.” എന്ന് ആത്മവിശ്വാസത്തോടെ പ്രത്യയശാസ്ത്രദൃഢതയോടെ പറയുന്ന ഗംഗൻ പാരമ്പര്യത്തിന്റെ നിഷേധം പാപമെന്ന വിശ്വാസംകൊണ്ടല്ല ഉപജീവനാര്‍ഥം തെയ്യക്കാരനായ നെയ്ത്തുതൊഴിലാളി യൂനിയൻ സെക്രട്ടറിയാണ്. തൊഴിലാളിസമരത്തിന്റെ തുടര്‍ച്ചയായി മുതലാളിയുടെ ഗോഡൗൺ കത്തിച്ചുവെന്ന ആരോപണത്തിൽ അറസ്റ്റ് വാറണ്ടുള്ള അയാൾ ഗുളികൻ ദൈവമായി ആടിത്തകര്‍ക്കവെ, അറസ്റ്റുചെയ്യാൻ പോലീസ് എത്തുകയാണ്. പൊലീസുകാരെ നയിച്ചുകൊണ്ട് അവസാനത്തെ പടവും കയറിയ ഇന്‍സ്പെക്ടർ ഒരുനിമിഷം കിതച്ചു. ഗുളികൻതറയുടെ ഔന്നത്യത്തിലേക്ക് മുഖമുയര്‍ത്തിക്കൊണ്ട് ഇന്‍സ്പെക്ടർ ഗുളികന്റെ നേരെ അലറി. ഗംഗാ, ഇന്റെ പിത്തലാട്ടം നിര്‍ത്തിക്കോ. മുടി അഴിച്ചുവച്ചോ. മര്യാദ കാണിച്ചാ ഞങ്ങളുപദ്രവിക്കില്ല. ഗുളികൻ ഒരുനിമിഷം നിശ്ചലനായി നിന്നു. എന്നാൽ, തങ്ങളുടെ ദൈവത്തെ രക്ഷിക്കാൻ ധൈര്യമില്ലാത്ത കല്ലാഡികളും കഴകക്കാരനും കോമരവും നാട്ടുപ്രമാണിമാരും സ്തബ്ദരായി, നിസ്സഹായരായി മാപ്പുസാക്ഷികളെപ്പോലെ നോക്കിനില്‍ക്കുകയായിരുന്നു.
പെട്ടെന്ന് ഊന്നുവടികൾ നിലത്തുന്നി അവിശ്വസനീയമായ വേഗത്തിൽ ആകാശത്തിലൂടെ ഊഞ്ഞാലാടി, പൊലീസുകാരുടെ തലയ്ക്കുമുകളിലൂടെ ഗംഗൻ പൊങ്ങിയുയര്‍ന്നു. നൂറ്റാണ്ടുകളായി ദൈവങ്ങളുടെ ഇച്ഛാശക്തിക്ക് കീഴടങ്ങി, അവരുടെ ശാപങ്ങളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങികിടക്കുന്ന മണ്ഡപങ്ങള്‍ക്ക് മുകളിൽനിന്ന് അപ്രതീക്ഷിതമായ ഒരു ശബ്ദം ഉയര്‍ന്നു. “ഇങ്ക്വിലാബ് സിന്ദാബാദ്, നെയ്ത്തുതൊഴിലാളിയൂണിയൻ സിന്ദാബാദ്.”
ഭക്തജനങ്ങളുടെ കണ്ണീരൊപ്പുന്ന തെയ്യംകെട്ടിനൊപ്പം നിസ്വരുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പാര്‍ട്ടി പ്രവര്‍ത്തനംകൂടി സന്ധിക്കുന്ന വടക്കേമലബാറിന്റെ ദേശസംസ്കൃതിയും രാഷ്ട്രീയവും അടയാളപ്പെടുത്തുകയാണ് യു.പി.ജയരാജ്. വിശപ്പിൽനിന്ന് വിശ്വാസവും വിശ്വാസത്തിൽനിന്ന് വിപ്ലവവും എന്ന മാര്‍ക്സിയൻ സമവാക്യത്തെ അടിവരയിടുന്ന ഈ തെയ്യംകഥ മലയാളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകഥകൂടിയാണ്.
സവര്‍ണരുടെ ജാതി ഭ്രാന്തിനിരയായി കൊല്ലപ്പെട്ട അലങ്കാരൻ എന്ന കീഴാളനാണ് പൊട്ടൻതെയ്യമെന്ന അനുഷ്ഠാന രൂപമായി പുനർജനിച്ചതെന്ന പുരാവൃത്തത്തെ സമര്‍ഥമായി മറച്ചുവച്ച് ശങ്കരകഥ ആസൂത്രിതമായും ആധികാരികമായും സ്ഥാപിച്ചെടുത്ത സവര്‍ണ നീതിശാസ്ത്രമാണ് വി. സുരേഷ് കുമാറിന്റെ ‘അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം’ എന്ന കഥ വിചാരണചെയ്യുന്നത്.
തെയ്യംകലാകാരന്മാരുടെ ശ്രേണിയിൽ (ഹയറാര്‍ക്കി) ഏറ്റവും താഴ്ന്നനിലയിലുള്ള പുലയരാണ് പൊട്ടൻതെയ്യംകെട്ടുന്നത്. പെരുവണ്ണാൻ, പെരുമലയൻ തുടങ്ങിയ തെയ്യം കെട്ടിയാടുന്ന സമുദായങ്ങൾക്കുകിട്ടുന്ന ആദരമോ പരിവേഷമോ പൊട്ടൻതെയ്യം കെട്ടുന്ന പുലയസമുദായത്തിൽപ്പെട്ട കലാകാരൻ വിനോദിനു കിട്ടുന്നില്ല. വിനോദിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ, പുറത്തെ പുരോഗമനനാട്യങ്ങള്‍ക്കകത്ത് ജീര്‍ണിച്ച ജാതിബോധം പേറുന്ന മലയാളി ഹിപ്പോക്രസിയിൽനിന്നുള്ള അവന്റെ പലായനത്തിലൂടെ ഒടുവിൽ രണ്ടാമതും മൂന്നാമതും കൊലചെയ്യപ്പെടുന്ന അലങ്കാരൻ എന്ന ദൈവക്കരുവായി അവൻ സ്വയം ഒടുങ്ങുന്നതിന്റെ ഭ്രമാത്മമായ ആവിഷ്കാരം. അലങ്കാരൻ എന്ന മിത്തും വിനോദ് എന്ന യാഥാർഥ്യവും, വേര്‍തിരിക്കാനാവാത്തവിധം അത്ര മൗലികതയോടെ കോര്‍ത്തിണക്കുന്നു കഥയിൽ.