സത്യത്തിന്റ‍െയും നൈതികതയുടെയും പ്രവാചകൻ – ജോയ് വാഴയിൽ

സത്യത്തിന്റ‍െയും നൈതികതയുടെയും പ്രവാചകൻ – ജോയ് വാഴയിൽ

ഫ്രാൻസിസ് മാർപാപ്പ


“സത്യാനന്തരം” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, സത്യം തേടുന്ന ശാസ്ത്രീയമനോഭാവത്തിനും നൈതികതയ്ക്കുമായി ശക്തമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം നന്മയുടെ ശബ്ദത്തിന് ഒരു തീരാനഷ്ടമാണ്. ഏകദേശം ഒരു ബില്യൺ കത്തോലിക്കരുടെ ആത്മീയനേതൃത്വമുള്ള അദ്ദേഹം, കരുണയും നീതിയും സത‍്യവും മാത്രമല്ല, ശാസ്ത്രീയാന്വേഷണത്തിന്റെ മൂല്യവും ഉയർത്തിപ്പിടിച്ചു. അദ്ദേഹം പറഞ്ഞു: “ശാസ്ത്രം അവതരിപ്പിക്കുന്ന സത‍്യത്തെ സഭ ഭയപ്പെടുന്നില്ല.സത്യാന‍്വ‍േ‍ഷണമാണ് യുക്തിപരമായ ഗവേഷണത്തിന്റെയും ആത്മീയമായ ജ്ഞാനത്തിന്റെയും പൊതുഘടകമെന്ന വാദം ഫ്രാൻസിസ് മാർപാപ്പ ശക്തമായി ഉന്നയിച്ചു. സത്യത്തിന് മൂല്യം നൽകിയില്ലെങ്കിൽ മനുഷ്യൻ ദുരന്തം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.


ശാസ്ത്രവും വിശ്വാസവും പരസ്പരവിരുദ്ധമായ ശക്തികളല്ല, മറിച്ച് പരസ്പരം സഹകരിക്കുന്ന പൂർണതയുടെ വഴികളാണെന്ന്, ഫ്രാൻസിസ് മാർപാപ്പ കരുതി. 2014-ൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൽ നടത്തിയ പ്രസംഗത്തിൽ ഇദ്ദേഹം പറഞ്ഞു: ഇന്ന് ലോകത്തിന്റെ ഉദ്ഭവപ്രതിഭാസമായി നാം കാണുന്ന  ബിഗ്‌ബാങ് ദൈവികസൃഷ്ടിക്കെതിരല്ല; മറിച്ച് അതിനാവശ്യമാണ്.”


ഇതു മാർപാപ്പയുടെ ദർശനം പ്രതിഫലിപ്പിക്കുന്നു: ശാസ്ത്രം ‘എങ്ങനെയാണെന്നത്’ വിശദീകരിക്കുമ്പോൾ, വിശ്വാസം ‘എന്തുകൊണ്ടാണ്’ എന്നത് അന്വേഷിക്കുന്നു. പരിണാമസിദ്ധാന്തം ക്രിസ്തീയമാർഗത്തിനെതിരല്ല‍െന്നും ബിഗ്ബാങ് സങ്കല്പം, ദൈവമാണ് സ്രഷ്ടാവ് എന്ന വസ്തുതയെ നിഷേധിക്കുന്നില്ല‍െന്നും അദ്ദേഹം വ്യക്തമാക്കി.


2015-ലെ ‘ലൗദത്തോ സീ’ (Laudato Si’: On Care for Our Common Home) എന്ന എൻസൈക്ലിക്കൽ, മാർപാപ്പയുടെ ശാസ്ത്രാഭിമുഖതയുടെ മികവുറ്റ ഉദാഹരണമാണ്. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഭൂമിയെക്കുറിച്ചുള്ള സങ്കല്പനമാണ് അത്. അന്തരീക്ഷം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയെപ്പറ്റിയുള്ള ആധികാരിക ശാസ്ത്രീയ കണ്ടെത്തലുകൾ ഉൾപ്പെടുത്തി അദ്ദേഹം ഇവിടെ മനുഷ്യരുടെ അശ്രദ്ധയും ആധുനിക സാമ്പത്തികനയങ്ങളുടെ പരിണിതഫലവും ചർച്ചചെയ്യുന്നു.


  • ആഗോളതാപനത്തെ നിഷേധിക്കുന്നതിന‍െ അദ്ദേഹം വിമർശിച്ചു. മനുഷ്യൻ തന്നെ കാലാവസ്ഥാവ്യതിയാനത്തിന് പ്രധാന കാരണമായതായി അദ്ദേഹം അംഗീകരിച്ചു.

  • ശാസ്ത്രം മാത്രംകൊണ്ട് മതിയാകില്ല; അതിനൊപ്പം നൈതികവും ആത്മീയവുമായ ഉൾക്കാഴ്ചയും ആവശ്യമാണ് എന്നദ്ദേഹം ചിന്തിച്ചു. കാലാവസ്ഥാവ‍്യതിയാനം പാവങ്ങളെയും ദുർബലരെയും കുടുതൽ ബാധിക്കുന്നതിനാൽ അതൊരു നൈതികവെല്ലുവിളിയാണ്.

  • അതിനാൽ ‘പരിസ്ഥിതിയോടുള്ള മനുഷ്യന്റെ മനസ്സുമാറ്റം’ പ്രധാനമാണെന്ന് അദ്ദേഹം മനസ്സിലാക്കി.


കൊവിഡ് മഹാമാരിക്കാലത്ത് വാക്‌സിൻ സ്വീകരിക്കുന്നത് ‘സ്നേഹപ്രവൃത്തി’യെന്നും ‘നൈതികമായ കടമ’യെന്നുമുള്ള നിലയിൽ കാണുവാൻ അദ്ദേഹം വിശ്വാസികൾക്കൊപ്പം പൊതുസമൂഹത്തെയും പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ സമീപനം, തെറ്റായ ധാരണകളും വിശ്വാസപരമായ പരിഭ്രാന്തികളും മാറ്റിവച്ച് വാക്‌സിനേഷൻ പോലുള്ള ശാസ്ത്രീയമായി തെളിയിച്ച കാര്യങ്ങളെ എല്ലാവരും സ്വീകരിക്കുവാൻ പ്രേരണയായി.


ശാസ്ത്രത്തെയും മതത്തെയും പരസ്പരസംവാദത്തിലേക്കു കൊണ്ടുവരിക – ഇതു ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാനതാൽപര്യങ്ങളിലൊന്നായിരുന്നു. ബയോഎത്തിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പാരിസ്ഥിതികനയം തുടങ്ങിയ മേഖലകളിൽ വിദഗ്ധരും വിശ്വാസികളും സഹകരിച്ചു പ്രവർത്തിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആഹ്വാനം. അദ്ദേഹം എഴുതി:ശാസ്ത്രം, മതംവ്യത്യസ്തമായ രീതികളിലൂടെയാണെങ്കിലും രണ്ടും സത്യം തേടുന്നവയാണ്; അവ തമ്മിൽ ഫലപ്രദമായ സംവാദത്തിലേർപ്പെടണം.” (ലൗദത്തോ സീ)


കാലാവസ്ഥാപ്രതിസന്ധിക്കും പൊതുജനാരോഗ്യത്തിനും ശാസ്ത്രീയമായ സത്യം അംഗീകരിക്കുന്നതിനും വേണ്ടി അദ്ദേഹം സ്വീകരിച്ച നിലപാടുകൾ, നമ്മുടെ ഭാവിയെക്കുറിച്ചുള്ള ചിന്തയിലും പ്രവർത്തനങ്ങളിലും വഴികാട്ടിയാകുന്നു. ശാസ്ത്രത്തെയും ആത്മീയതയെയും ചേർത്തുനിറുത്തുന്ന അദ്ദേഹത്തിന്റെ സമീപനം പുതിയ മാനവികതയുടെ മാതൃകയായി മാറുന്നു. അതു ലോകത്തിനു ദിശാബോധം നൽകുകയും പ്രത‍്യാശയുടെ മന്ത്രമായി മാറുകയും ചെയ്യും.