അഭിമുഖം: ഡോ.വിനോദ് കെ. ജോസ് – വി. എച്ച്. നിഷാദ്

ഇന്ത്യൻ പത്രപ്രവര്‍ത്തനരംഗത്തെ സമാനതകളില്ലാത്ത ജേണലിസ്റ്റാണ് വിനോദ് കെ. ജോസ്. ഇരുപത്തി ഒന്നാം വയസ്സിൽ വയനാട്ടിൽനിന്ന് ദല്‍ഹിയിലെത്തി ഇന്ത്യൻ എക്‌സ്പ്രസിന്റെ കബ് റിപ്പോര്‍ട്ടറായി  ഹ്രസ്വകാലം ജോലിചെയ്തശേഷം റേഡിയോ പെസഫിക്ക എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത്-ഏഷ്യൻ പ്രതിനിധിയായാണ് അദ്ദേഹത്തിന്റെ കരിയറിന് തുടക്കം. പക്ഷേ, മലയാളികള്‍ക്ക് വിനോദിനെ പരിചയം  ദേശീയതലത്തിൽ മലയാളത്തിൽ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ട ‘ഫ്രീ പ്രസ്’ എന്ന മാഗസിന്റെ എഡിറ്റർ-ഇൻ-ചീഫും സ്ഥാപകനുമായാണ്. ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണക്കേസും, വ്യാജ ഏററുമുട്ടൽ കൊലപാതകങ്ങളും, റിയലന്‍സിന്റെ കള്ളപ്പണ ഇടപാടുകളും സിഖ്കലാപത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ തേടിയുള്ള അന്വേഷണങ്ങളുമെല്ലാം വിനോദിന്റെ നേതൃത്വത്തിൽ ഫ്രീ പ്രസ് ടീം ഒരുക്കിയ മികച്ച കവര്‍സ്റ്റോറികളായിരുന്നു.


2009 മുതൽ കാരവൻ എന്ന നിര്‍ഭയ മാധ്യമസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു, വിനോദ് കെ. ജോസ്. ഒന്നരപ്പതിറ്റാണ്ടുകാലം അതിന്റെ അമരക്കാരനായിരുന്നുകൊണ്ട് വിനോദ് നടത്തിയ അന്വേഷണങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും ഇന്‍വസ്റ്റിഗേറ്റിവ് ജേണലിസ്റ്റുകള്‍ക്ക് ഒരു പാഠപുസ്തകമാണ്.


യു.പി.എ സര്‍ക്കാരിന്റെ  അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടി ഇന്ത്യയിൽ നരേറ്റീവ് ഇന്‍വസ്റ്റിഗേഷൻ റിപ്പോര്‍ട്ടിംഗിന് തുടക്കമിട്ട കാരവൻ, തുടര്‍ന്ന് അധികാരത്തിലേറിയ മോദി-സംഘപരിവാർ ഭരണകൂടത്തിന്റെ ഇടപെടലുകളെയും  ചോദ്യംചെയ്തു. രാജ്യത്തെ അധികാരകേന്ദ്രങ്ങളായ മോദിയും അമിത്ഷായും അദാനിയും റിയലന്‍സുമെല്ലാം പലവട്ടം കാരവൻ സ്റ്റോറികളിലൂടെ വിചാരണ ചെയ്യപ്പെട്ടു. തുടര്‍ന്ന്, അമിത് ഷായുടെ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിധി പറയേണ്ടിയിരുന്ന ജഡ്ജ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട നിരവധി റിപ്പോട്ടുകളും കാരവൻ പ്രസിദ്ധീകരിച്ചു. പല അസാധാരണ മുഹൂര്‍ത്തങ്ങള്‍ക്കും നമ്മുടെ രാജ്യം സാക്ഷിയായി.


ഭീഷണികളും തിരിച്ചടികളും വെല്ലുവിളികളും കാരവനെയും വിനോദ് കെ. ജോസിനെയും പിന്തുടര്‍ന്നു. ഭരണകൂടം സ്വതന്ത്രമായി സംസാരിക്കുന്ന മാധ്യമങ്ങളുടെ നാക്കരിയുന്ന, ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും നിശ്ശബ്ദതയുടെ സംസ്‌കാരത്തിലൂടെയും കടന്നുപോകുന്ന, ഈ കാലത്താണ് ഇരുപത്തിയഞ്ചു വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനുശേഷം മുഴുവന്‍സമയ എഴുത്തിലേക്ക് ചുവടുമാറാനായി വിനോദ് കെ. ജോസ് കാരവന്റെ പടിയിറങ്ങുന്നത്. പിന്നിട്ട വഴികളെപ്പറ്റി, ജേണലിസ്റ്റ് എന്ന നിലയിലുള്ള  വൈവിധ്യമേറിയ അനുഭവങ്ങളെപ്പറ്റി, കാരവൻ-ജീവിതത്തെപ്പറ്റി, വയനാട് സാഹിത്യോത്സവത്തെപ്പറ്റി… സംസാരിക്കുകയാണ് സുഹൃത്തും എഴുത്തുകാരനുമായ വി.എച്ച്.നിഷാദുമായുള്ള  സംഭാഷണത്തിൽ ഡോ.വിനോദ് കെ ജോസ്.


വി എച്ച് നിഷാദ്ബിരുദാനന്തരബിരുദ പഠനത്തിനുശേഷം, ഇന്ത്യൻ എക്‌സ്പ്രസിലെ ഹ്രസ്വകാലത്തിനുശേഷം, വിനോദ് ദല്‍ഹിയിൽ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത് റേഡിയോ പെസഫിക്ക എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത് ഏഷ്യൻ ബ്യുറോ ചീഫ് ആയിട്ടാണ്. പ്രിന്റ് മീഡിയ ഇവിടെ പ്രബലമായിട്ടുപോലും എന്തു കൊണ്ട് റേഡിയോതിരഞ്ഞെടുത്തു?


വിനോദ് കെ. ജോസ്:  വയനാട്ടിൽ ജനിച്ചുവളര്‍ന്ന ഒരാളാണ് ഞാൻ.   വീട്ടിലെ ചില ഉത്തരവാദിത്വങ്ങൾ കൊണ്ട് നാട്ടിൽനിന്ന് അധികനാൾ മാറി നില്ക്കാനുള്ള താത്പര്യക്കുറവൊക്കെയുള്ള ഒരു കാലത്താണ് ദല്‍ഹിയിലേക്ക്  പത്രപ്രവര്‍ത്തന കരിയറുമായി  ഞാൻ പോകുന്നത്.  ഒരു ലിമിറ്റഡ് പീരീയഡ്, ഒരു വര്‍ഷം, കൂടിയാൽ രണ്ടു വര്‍ഷം ഞാൻ പത്രപ്രവര്‍ത്തനത്തിൽ നിന്നേക്കും എന്നേ ആദ്യകാലത്ത് വിചാരിച്ചിരുന്നുള്ളൂ.  ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ സിറ്റി ബ്യൂറോയിൽ കബ് റിപ്പോര്‍ട്ടറായിട്ടായിരുന്നു അക്കാലത്ത് ജോലിചെയ്തിരുന്നത്. ആ ജോലിക്ക് അതിന്റേതായ ചില ലിമിറ്റേഷനുകളും ഉണ്ടായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനുകളും ലോക്കൽ ജയിലുകളും മാത്രം നോക്കുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകൾ സംഭരിക്കുന്നു. അവ സിറ്റി എഡിഷനിൽ മാത്രം അച്ചടിച്ചു വരുന്നു.


എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായുള്ള ഒരു ലോകമാണ് റേഡിയോ പെസഫിക്ക എന്ന പബ്ലിക് റേഡിയോയിലേക്ക് വന്നപ്പോൾ തുറന്നു കിട്ടിയത്. ഇന്ത്യ മുഴുവൻ സഞ്ചരിക്കാനും വാര്‍ത്തകൾ തേടാനും ഇതോടെ അവസരമായി. ഒപ്പം നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള വാര്‍ത്തകൾ ശേഖരിക്കുകയും അമേരിക്കയിലെ റേഡിയോ ശ്രോതാക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു റോളിലേക്ക് -ഫീല്‍ഡ് പ്രൊഡ്യൂസറായി – മാറാനുള്ള ഒരവസരമായിരുന്നു അത്. ധാരാളം യാത്രചെയ്യാൻ പറ്റും എന്നുളളതായിരുന്നു അതിന്റെ ഒരു ഗുണം. ഒപ്പം നാട് അടുത്തുണ്ട് എന്ന സമാധാനവും.


ഇന്ത്യയിലെയും വിദേശത്തെയും വൈവിധ്യമാര്‍ന്ന വിഷയങ്ങൾ മനസ്സിലാക്കാനും പ്രാദേശിക ബന്ധങ്ങളുണ്ടാക്കാനുമുള്ള സാധ്യതകൾ ഈ ജോലി തന്നിരുന്നു. ഇന്ത്യയിലെ എഴുനൂറോളം ജില്ലകളിൽ പോകാം, അവിടെയെല്ലാമുള്ള ന്യൂസ് സ്‌റ്റോറികൾ തേടിപ്പിടിക്കാം എന്നിങ്ങനെയുള്ള ആകര്‍ഷകത്വങ്ങളുമുണ്ടായിരുന്നു. ഇക്കാലത്ത് ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. വിഷയം സജീവമായിരുന്നു, നേപ്പാളിൽ മാവോയിസ്റ്റ് മൂവ്‌മെന്റ് വളരെ പ്രബലമായി നടക്കുന്നുണ്ടായിരുന്നു. ബംഗ്ലാദേശിൽ ആഭ്യന്തരമായ രാഷട്രീയ പ്രക്ഷോഭം നടക്കുന്നു, മ്യാന്‍മർ മിലിറ്ററി സൈനികോദ്യോഗസ്ഥ സംഘത്തിന്റെ കീഴിൽത്തന്നെയാണ്. ഇങ്ങനെയുളള നിരവധി വിഷയങ്ങൾ വളരെ ചെറുപ്പത്തിൽത്തന്നെ കൈകാര്യംചെയ്ത് പഠിക്കാനുള്ള ഒരവസരംകൂടി ഈ റേഡിയോ ജേണലിസത്തിനകത്തുണ്ടായിരുന്നു.


ഇംഗ്ലീഷ്  പത്രസ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ ഇന്ത്യൻ ഇംഗ്ലീഷ് കൈകാര്യം ചെയ്താൽ മതിയായിരുന്നു. എന്നാൽ,  അത് അമേരിക്കൻ പബ്ലിക് റേഡിയോയ്ക്കു വേണ്ടിയാകുമ്പോൾ സായിപ്പിനും മദാമ്മയ്ക്കും മനസ്സിലാകുന്ന ഒരു ഇംഗ്ലീഷിൽ എഴുതി അവതരിപ്പിക്കേണ്ടത് ഒരു വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നു. അതിന്റെ ഒരു ഭാഷകൂടി പഠിക്കാൻ റേഡിയോ അനുഭവം സഹായകമായി.


പണ്ടേ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു മീഡിയമായിരുന്നു റേഡിയോ. ടെലിവിഷന്റേതുപോലെ ഇതിന്റെ മുന്നിൽ ഇരിക്കേണ്ടതില്ല. ജോലിക്കിടയിലും, വണ്ടി ഡ്രൈവ് ചെയ്യുമ്പോഴും പുറം പണിക്കിടയിലുമൊക്കെ കേള്‍ക്കാവുന്ന ഒരു മാധ്യമമാണല്ലോ റേഡിയോ.  വയനാട്ടിലെ, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള എന്റെ ബാല്യകാലസ്മരണകളിൽ റേഡിയോ ഉണ്ട്. കുരുമുളകുപറിക്കുന്നകാലത്ത്, കാപ്പിപറിക്കുന്നകാലത്ത്, വയലിൽ ഞാറുനടുന്നകാലത്ത് … എല്ലാവരും കൈയിലേന്തിയിരുന്ന സാധാരണക്കാരന്റെ ഒരു മീഡിയമായിട്ടാണ് റേഡിയോ എപ്പോഴും എന്റെ മനസ്സിലുള്ളത്.


അതുകൊണ്ടുതന്നെ  മണിപ്പാൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ ജേണലിസം പഠിക്കുന്ന കാലത്ത് ഒരു സ്‌പെഷ്യലൈസേഷനായി റേഡിയോ എടുക്കുകയും റേഡിയോ ഡോക്യുമെന്ററികളും ഫീച്ചറുകളും റേഡിയോ ഡ്രാമകളുമൊക്കെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ശബ്ദവുമായി ബന്ധപ്പെട്ടിട്ടുള്ള ലോകം, വാര്‍ത്താവതരണ രീതി.. ഇതൊക്കെ അന്നേ താത്പര്യവിഷയമായിരുന്നു. ഇതെല്ലാം പബ്ലിക് റേഡിയോയിലേക്കെത്താനുള്ള കാരണവുമായിട്ടുണ്ട്.


നിഷാദ് : അക്കാലത്തെ ഇന്ത്യൻ റേഡിയോ എങ്ങനെയായിരുന്നു? ഒരു ബഹുജനമാധ്യമം എന്ന രീതിയിൽ അതിന്റെ പങ്കുവഹിക്കാൻ അന്നും ഇന്നും ഇന്ത്യൻ റേഡിയോയ്ക്കു കഴിയുന്നുണ്ടോ?


വിനോദ് : ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള ചരിത്രത്തിൽ റേഡിയോ തന്നെയായിരുന്നു വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നതിൽ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള മാധ്യമം. കഴിഞ്ഞ 25-30 വര്‍ഷത്തെ വളര്‍ച്ചയാണ് ടെലിവിഷൻ ചാനലുകള്‍ക്കുള്ളത്. 1990-കളുടെ തുടക്കത്തിലാണ് സ്വകാര്യ ടെലിവിഷൻ ചാനലുകള്‍ക്ക് ലൈസന്‍സ് കിട്ടിത്തുടങ്ങിയത്. അതിന്റെ  രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ ദൂരദര്‍ശൻ ഇവിടെയുണ്ട്. പക്ഷേ, സാമ്പത്തികസ്ഥിതിയുള്ള, താത്പര്യമുള്ള ആളുകള്‍ക്കടുത്തേക്ക് റേഡിയോ എന്ന  മാധ്യമം ടെലിവിഷൻ എത്തുന്നതിനു വളരെ മുമ്പുതന്നെ എത്തിയിരുന്നു. നമ്മുടെ നാട്ടിൽ, വീടുകളിലും ചായക്കടകളിലും ബാര്‍ബർ ഷോപ്പുകളിലും ഇടംപിടിച്ചിട്ടുള്ള ഒരു മാധ്യമമായിരുന്നു ഇത്.  നമ്മുടെ നാടുകളിൽത്തന്നെ പ്രത്യേകിച്ചും, അറുപതും എഴുപതും വയസ്സിനു മുകളിലുള്ളവർ ക്രിക്കറ്റുകളികളും ഫുട്‌ബോളുകളികളും റേഡിയോയിൽ കേട്ടാണ്,  പല ലോകകപ്പുകളും സന്തോഷ് ട്രോഫി പോലെയുള്ള മത്സരങ്ങളും റേഡിയോയിലൂടെ അനുഭവിച്ചാണ് അവരുടെ യൗവനകാലം പിന്നിട്ടത്.


ബി.ബി.സി തന്നെ തമിഴ്, ഹിന്ദി പോലുള്ള വിവിധ ഭാഷകളിൽ അന്ന് റേഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്. എന്റെയൊക്കെ ചെറുപ്പകാലത്ത് ഇംഗ്ലീഷ് പഠിക്കാൻ ബി.ബി.സി.ന്യൂസ് റേഡിയോയിൽ കേള്‍ക്കണമെന്ന് അധ്യാപകർ പറയാറുണ്ടായിരുന്നു. ബി.ബി.സി. ടെലിവിഷനിൽ കിട്ടാനുള്ള ഒരു സാഹചര്യം അന്നുണ്ടായിരുന്നില്ല. കേരളാവിഷനോ കേബിള്‍ടി.വിയോ പ്രാദേശികചാനലോ നെറ്റ്‌വർക്ക് ശൃംഖലകളോ ഗ്രാമങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്താണ് ബി.ബി.സി റേഡിയോ ഇന്ത്യക്കാര്‍ക്ക് കിട്ടുന്നത്.