സ്ത്രീ

മാതൃത്വം മാത്രം പ്രസക്തമായ ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദമായി ഈ കഥകള്‍ ഇവിടെ പ്രതിപാദിച്ചത്. പിതാവിനെ ഐഡന്റിഫൈ ചെയ്യാനാവാത്തതിന്റെ പേരില്‍ ഇവരാരും തന്നെ സമൂഹത്തില്‍ ഒരുതരത്തിലും അവഹേളിതരോ അധിക്ഷിപ്തരോ ആയിട്ടില്ല.  ആ മതൃദായ ക്രമവ്യവസ്ഥ അതിസമര്‍ത്ഥമായി അട്ടിമറിക്കപ്പെട്ടതോടെ രൂപപ്പെട്ട സാമൂഹ്യക്രമത്തിലാണ് പുരുഷനും പിതാവുമെല്ലാം പ്രസക്തരും പ്രധാനികളുമാവുന്നത്. ദൈവിക ബ്രാഹ്മണ്യം ബോധപൂര്‍വ്വം തകര്‍ത്തുകളഞ്ഞ ആ പഴയ സാമൂഹ്യക്രമത്തില്‍ സ്ത്രീകള്‍ക്ക് വിദ്യനിഷേധിക്കപ്പെടുകയോ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ മാറ്റി നിര്‍ത്തപ്പെടുകയോ ഉണ്ടായിരുന്നില്ല. ഉപനിഷദ് പ്രസിദ്ധരായ മൈത്രേയിലും ഗാര്‍ഗിയുമെല്ലാം ഒന്നാന്തരം ഉദാഹരണങ്ങളാണ്.
ശ്രീ. കെ. സാംബി പറയുന്നു: ”ഒരച്ഛന്റെ അഭാവത്തില്‍ നിന്നും അമ്മയുടെ പൂര്‍ണ്ണ നിരാകരണത്തലേക്കുള്ള ഫലപ്രദമായ മാറ്റം മാതൃദായക്രമത്തില്‍ നിന്ന് പിതൃദായക്രമത്തിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമാക്കിത്തീര്‍ത്ത ഒരു വ്യക്തമായ ഒരു മാര്‍ക്‌സിസ്റ്റ് പ്രതിസിദ്ധാന്തമാണ്.” ആ പ്രതിസിദ്ധാന്തം പ്രവര്‍ത്തനനിരതമായതോടെ ഭര്‍ത്താവിന്റെ ജഡത്തോടൊപ്പം നിസ്സഹായയായ വിധവയേയും ജീവനോടെ ദഹിപ്പി്കുന്ന നീച സമ്പ്രദായം ”സതി” എന്ന പേരില്‍ ആവിര്‍ഭവിച്ചു. വിധവാജ്വലനം മാതൃദായ പാരമ്പര്യത്തെ തകര്‍ക്കുന്നതിലൂടെ മാത്രമേ വികസിക്കുകയുള്ളൂ എന്നും കൊസാംബി പറഞ്ഞുവയ്ക്കുന്നുണ്ട്. സതി അനുഷ്ഠിക്കുന്ന വിധവയെ ”ദേവി” യാക്കി ഗ്ലോറിഫൈ ചെയ്തുകൊണ്ടാണ്, ബ്രാഹ്മണ്യം ഈ ആചാരത്തിലെ പൈശാചികതയെ മൂടിവയ്ക്കാന്‍ ശ്രമിച്ചത്. അതേ ബ്രാഹ്മണ്യം രൂപംകൊടുത്ത ”മനുസ്മൃതി”യാകട്ടെ, മാതൃദായക്രമത്തില്‍ സവിശേഷ സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീ വംശത്തോട് തികഞ്ഞ പ്രതികാരമനോഭാവമാണ് പുലര്‍ത്തിയത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആ കൃതിതന്നെയാണ്; അഥവാ അതിലെ എണ്ണമറ്റ് സ്ത്രീവിരുദ്ധനിലപാടുകളാണ്.
മനുസ്മൃതിയുടെ കര്‍ത്താവ് സ്ത്രീയോട് പുലര്‍ത്തുന്ന യഥാര്‍ത്ഥ മനോഭാവമെന്ത് എന്നറിയാന്‍ അതിലെ ഒമ്പതാം അദ്ധ്യായം മാത്രം പരിശോധിച്ചാല്‍ മതിയാകും. സ്ത്രീയേയും സ്ത്രീത്വത്തേയും അടച്ചാക്ഷേപിക്കുന്ന അതിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക:
”എത്ര ശ്രദ്ധിച്ച് സംരക്ഷിച്ചാലും വ്യഭിചാരശീലം, സംഭോഗാസക്തിയാലുള്ള ചിന്തചാഞ്ചല്യം, സ്വാഭാവികമായ സ്‌നേഹശൂന്യത എന്നിവയാല്‍ ഇവര്‍ ഭര്‍ത്താക്കന്മാരെ വഞ്ചിക്കും”  (അദ്ധ്യായം 9 ശ്ലോക 25)
”ബ്രഹ്മസൃഷ്ടിയില്‍ തന്നെ ഇവര്‍ക്ക് സിദ്ധിച്ചിട്ടുള്ള ഈ സ്വഭാവം മനസ്സിലാക്കി പുരുഷന്‍ ഇവരില്‍ അത്യധികം ശ്രദ്ധപതിപ്പിക്കേണ്ടതാണ്” (അദ്ധ്യായം, ശ്ലോകം 16)
പ്രജനനത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു യന്ത്രമായാണ് മനുസ്മൃതി സ്ത്രീയെ കാണുന്നതെന്ന് അത് തുറന്ന് സമ്മതിക്കുന്നു. ഭര്‍ത്തൃ ശുശ്രൂഷയാണ് അത് അവള്‍ക്ക് വിധിച്ചിട്ടുള്ള ഏകകര്‍ത്തവ്യം. കുലവധുക്കള്‍ക്ക് കലകളിലോ സംഗീതനൃത്താദിസുകുമാര കലകളിലോ ഒന്നും തന്നെ പരിശീലനം ലഭിച്ചുകൂടാ എന്ന വിധിയുമുണ്ട്. അവയെല്ലാം ”അഴിഞ്ഞാട്ടക്കാരിക”ളായ ദേവദാസികള്‍ക്ക് മാത്രമുള്ളതാണത്രെ! ദേവദാസിവൃത്തിയെ വേശ്യാവൃത്തിയാക്കി അധഃപതിപ്പിച്ച ബ്രാഹ്മണ്യം തന്നെയാണിത് പറയുന്നത് എന്നതാണതിലെ വിരോധാഭാസം. കുലവധുക്കള്‍ക്കായി മനുനിര്‍ദ്ദേശിക്കുന്നത് ഭര്‍ത്താവ് സദാചാരഹീനനോ വിദ്യാശൂന്യനോ വിഷയലമ്പടനോ ആയാല്‍പ്പോലും ഭാര്യ അയാളെ ഈശ്വരതുല്യം ഉപചരിക്കണം എന്നാണ്.
പാതിവ്രത്യം എന്ന ഭാണ്ഡം
ബ്രാഹ്മണീയ ചിന്താപദ്ധതിയില്‍ ഉരുവംകൊണ്ടതും ഭാരീയ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതുമായ ഒരുല്പന്നമാണ് ”പാതിവ്രത്യം”. വലിയ നൂലഭരണങ്ങളോടെ തങ്ങള്‍ രൂപപ്പെടുത്തിയ പുതിയ സാമൂഹ്യക്രമത്തില്‍ പാതിവ്രത്യത്തെ ബ്രാഹ്മണ്യംകെട്ടിയെഴുന്നെള്ളിക്കുന്നത്. അതിന്റെ മാഹാത്മ്യം വാമൊഴിയായും വരമൊഴിയായുമൊക്കെ പരക്കെ പ്രചരിപ്പിക്കപ്പെട്ടു.