അക്കിത്തം – ജോണ്‍ തോമസ്

അക്കിത്തം – ജോണ്‍ തോമസ്

ജാതി, മത, വര്‍ണാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ടതല്ല മനുഷ്യത്വം

മലയാള കാവ്യശാഖയുടെ മൂന്നു കാലഘട്ടങ്ങളെ സമന്വയിപ്പിക്കുന്ന കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. കവിത്രയങ്ങളുടെ പാരമ്പര്യത്ത ഏറ്റുവാങ്ങി കാല്പനികകാലത്തിലൂടെ കടന്നു മലയാളത്തിലെ നവീന തലമുറയില്‍ എത്തിനില്‍ക്കുകയാണ് അക്കിത്തം. മലയാള കാവ്യശാഖയില്‍ അക്കിത്തം നേടി യെടുത്ത അനുഭവസമ്പത്ത് ഇന്നു മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.


അക്കിത്തത്തിന്റെ വ്യക്തിജീവിതത്തിലെന്നപോലെ കാവ്യ ജീവിതത്തിലും കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളേയും, ചിന്താമണ്ഡലത്തില്‍ സംഭവിച്ച രൂപാന്തരങ്ങളേയും തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിനു മടിയില്ല.


ഏതൊരു കവിയും നിരന്തരമായി പുതുക്കി പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമകാലിക ജീവിതത്തോട് അനുയോജ്യമാംവിധം പ്രതികരിക്കാന്‍ കഴിയുന്നത്. തന്റേതായ പാരമ്പര്യവഴികളില്‍ അടിയുറച്ചുനില്‍ക്കുമ്പോഴും തന്റെ ദര്‍ശനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം സന്നദ്ധനാകുന്നു. കാവ്യലോകത്ത് വ്യാപരിക്കുന്ന ഏതു തലമുറയിലുള്ളവര്‍ക്കും അക്കിത്തം സ്വീകാര്യ നാകുന്നതിനു കാരണവും മറ്റൊന്നല്ല.


‘വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന വരികളില്‍ ഒരു കറുത്തഹാസം ഒളിഞ്ഞു കിടക്കുന്നത് കാണാം. ആധുനിക സമൂഹത്തെ ഗ്രസിച്ച വിഹ്വലതകളില്‍ പകച്ചുനില്‍ക്കാനല്ല കവി ശ്രമിക്കുന്നത്. തന്‍ ലക്ഷ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമല്ല. പുതുതലമുറയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതില്‍ കവി ബദ്ധശ്രദ്ധനാണ്. ‘അടിച്ച വഴിയില്‍ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക’ എന്ന ഒരു തന്ത്രംകൂടി ഇതിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ സമൂഹം കടന്നുപോകുന്ന അവസ്ഥാ വിശേഷത്തെ സൂക്ഷ്മമായി കീറിമുറിച്ചു കാട്ടിത്തരികയാണ് ഇവിടെ.


ഇപ്പോള്‍ ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന കവിയെ സംബന്ധിച്ചിടത്തോളം അത്ര വലിയ ഉള്‍ത്തിരകളൊന്നുമില്ല. നിസ്സംഗമായ ഒരു വീക്ഷണമാണ് ഏത് പുരസ്‌കാരത്തോടും അദ്ദേഹത്തിനിപ്പോഴുള്ളത്. ഇത് കുറച്ചു കൂടി നേരത്തെ ആകാമായിരുന്നില്ലേ എന്ന സന്ദേഹമാണ് സാഹിത്യപ്രണയിനികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യം.


പ്രത്യയശാസ്ത്രങ്ങളോടുള്ള നിലപാടുകളുടെപേരില്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട കവിയാണ് അക്കിത്തം. പൂച്ചെണ്ടുകളെ സ്വീകരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവനല്ല കവി. തലയില്‍വച്ചുനടക്കുന്ന മുള്‍ക്കിരീടങ്ങളില്‍നിന്നു പൂക്കള്‍ വിടര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കവി. തന്റെ നേര്‍ക്കുയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സൗമ്യമായ പുഞ്ചിരിയോടെ നേരിട്ട കവിയാണ് അക്കിത്തം.


ഇടതുപക്ഷ സഹയാത്രികന്റെ സഞ്ചാരപഥത്തില്‍നിന്നുള്ള വ്യതിചലനത്തെ, ഫാസിസത്തിന്റെ പടകുടീരത്തിലേക്കുള്ള അടിയറവ് എന്നു വിമര്‍ശിച്ചവരാണധികവും. എന്നാല്‍ പുരോഗമനത്തിന്റെ വായ്ത്താരി മുഴക്കുന്നവര്‍ പിന്നാമ്പുറത്തിലൂടെ ഉത്സവക്കമ്മിറ്റിയിലും, ദേവസ്വം ബോര്‍ഡിലും സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുന്നതിനേക്കാള്‍ വലിയ അപരാധമൊന്നും അക്കിത്തം ചെയ്തിട്ടില്ല. എല്ലാ ആക്ഷേപങ്ങള്‍ക്കും കിട്ടാവുന്ന ഉത്തരം അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് മാത്രമാണ്. തന്റെ ഗുരുസ്ഥാനീയനായി എന്നും പരിഗണിക്കുന്ന ഇടശ്ശേരിയുടെ പാതയിലൂടെയാണ് അക്കിത്തവും സഞ്ചരിച്ചതെന്ന് ആര്‍ക്കും ബോധ്യമാകും. ഒരു വ്യക്തിയെക്കുറിച്ചു സമൂഹം എന്തു വിചാരിക്കുന്നു എന്നത് ആ വ്യക്തിയുടെ കുറ്റമല്ല. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കു ഇത്തരം ആശങ്കകള്‍ ഉണ്ടാകാറില്ല.


കവിത, നാടകം, ലേഖനസമാഹാരം, ചെറുകഥ, വിവര്‍ത്തനകൃതികള്‍ എന്നീ വിഭാഗങ്ങളിലായി 40ല്‍ അധികം ഗ്രന്ഥങ്ങള്‍ അക്കിത്തം രചിച്ചിട്ടുണ്ട്.


കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, ദേവീപ്രസാദം അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, അബുദാബി മലയാളി സമാജം അവാര്‍ഡ്, പന്തളം കേരള വര്‍മ അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, സാഹിത്യപരിഷത്ത് അവാര്‍ഡ്, മൂര്‍ത്തീദേവീ പുരസ്‌കരം, ടാഗോര്‍ സമ്മാനം, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ തൃപ്പുണിത്തുറ  സംസ്‌കൃത കോളജിന്റെ സാഹിത്യനിപുണബിരുദം, പട്ടാമ്പി സംസ്‌കൃത കോളജിന്റെ സാഹിത്യരത്‌ന ബിരുദം, കൊച്ചി വിശ്വസംസ്‌ക്യത പ്രതിഷ്ഠാനത്തിന്റെ പണ്ഡിത രത്‌ന ബിരുദം എന്നിവയും അക്കിത്തത്തിനു ലഭിച്ച ആദരവുകളുടെയും അംഗീകാരങ്ങളുടേയും പട്ടികയിലുണ്ട്.  


അക്കിത്തത്തിന്റെ ജീവിതം കല, കാലം എന്നിവയെകുറിച്ച് ചില ചിന്തകള്‍ എഴുത്തുമായി പങ്കുവയ്ക്കുന്നു.


ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍?


ഇല്ലത്തുള്ളവരുടേയും നാട്ടുകാരുടേയും ഒരുപാട് വഴിപാടുകള്‍ക്കു ശേഷമാണ് എന്റെ ജനനം. അമേരൂര്‍ അക്കിത്തത്തിനെ കുറ്റിമുടിയരുതെന്നാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ കുടുംബക്കാര്‍ മാത്രമായിരുന്നില്ല, നാട്ടുകാരും ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീട് അമ്മയും, ബന്ധുക്കളും പറഞ്ഞു കേട്ടുള്ള അറിവാണ്. തിരുവോണമൂട്ടുകള്‍, ജാതിമതഭേദമില്ലാതെ ഇല്ലത്ത് വരുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും സമ്മാനങ്ങളും, വിളഞ്ഞു കിടക്കുന്ന വയലില്‍ പശുക്കളെ ഇറക്കി തീറ്റുക എന്നിങ്ങനെ നീണ്ട വഴിപാടുകളാണ് ഉണ്ടായത്. അങ്ങനെ ഒടുവില്‍ ഞാന്‍ പിറക്കുക തന്നെ ഉണ്ടായി.


വേദങ്ങളും ശാസ്ത്രങ്ങളും പഠിപ്പിച്ചു പ്രസിദ്ധിയുള്ള ഓതിക്കനാക്കണം എന്നായിരുന്നു എല്ലാവരുടേയും അഭീഷ്ടം. എന്നാല്‍ ഞാന്‍ എത്തിച്ചേര്‍ന്നത് കവിതയുടെ തട്ടകത്തിലാണ്. കടുകട്ടിയായ ബ്രാഹ്മണമുറകളിലൂടെയാണ് എന്റെ ബാല്യംപോയത്. പരമേശ്വര മുത്തപ്ഫന്റെ സംരക്ഷണത്തിലായിരുന്നു എന്റെ വളര്‍ച്ച. ചിട്ടവട്ടങ്ങളില്‍ കടുകട്ടിയായിരുന്നു അദ്ദേഹം.


കുട്ടിക്കാലത്ത് ഞാനിത്തിരി പിന്നിലായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. അമേറ്റൂര്‍ മനയില്‍ ആറ്റുനോറ്റുണ്ടായ ഉണ്ണി ഇത്തിരി മന്ദബുദ്ധിയാണെന്നു നാട്ടുകാര്‍ പറഞ്ഞിരുന്നു. അതു വാസ്തവമാണെന്ന് എനിക്കും ചിലപ്പോള്‍ തോന്നിയിരുന്നു. സ്‌കൂളില്‍ ചെല്ലുമ്പോഴും കൂട്ടുകാരുടെ പരിഹാസപാത്രമായിരുന്നു ഞാന്‍.


അവരുടെ അടിയും, കിഴുക്കും ഒരുപാട് സഹിച്ചിട്ടുണ്ട്. ‘ആനച്ചെവിയന്‍’ എന്നായിരുന്നു അവര്‍ എന്നെ കളിയാക്കി വിളിച്ചിരുന്നത്.


കവിത തൊട്ടുവിളിച്ച സന്ദര്‍ഭം ഓര്‍മയിലുണ്ടോ? ആദ്യത്തെ കവിതയെക്കുറിച്ചു ഓര്‍മിക്കാന്‍ കഴിയുമോ?


ഞാനൊരു കവിയാകുമെന്നു എന്റെ ഇല്ലത്തുള്ളവരാരും മോഹിച്ചിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച കുത്തൊഴുക്കായിരുന്നു എന്നിലെ കവിത. ഞാന്‍ കവിയായതില്‍ ഏറെ സന്തോഷിച്ചിട്ടുള്ളത് അമ്മയാണ്. അച്യുതന്‍ മന്ദബുദ്ധിയാ ണെന്നുള്ള പഴി കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത് അമ്മയെയാണ്. ഞാനൊരു മന്ദബു ദ്ധിയല്ലെന്നു ആദ്യം തിരിച്ചറിഞ്ഞതും എന്റെ അമ്മ തന്നെയാണ്. ഒറവങ്കരയുടെ ഭക്തിശ്ലോകങ്ങളോട് വല്ലാത്ത ഇഷ്ട്ടം തോന്നിയിരുന്നു. അക്ഷരശ്ലോക സദസ്സുകള്‍ വ്യാപകമായിരുന്നു. ധാരാളം ശ്ലോകങ്ങള്‍ കേള്‍ക്കാനും ഹൃദിസ്ഥമാക്കാനുമുള്ള സന്ദര്‍ഭം ലഭിച്ചിരുന്നു. ഞാന്‍ കേട്ടതും, പഠിച്ചതും അറിഞ്ഞതുമായ ശ്ലോകങ്ങളും കീര്‍ത്തനങ്ങളുമാകാം എന്നിലെ കവിയെ രൂപപ്പെടുത്തിയത് എന്നു തോന്നുന്നു. കവിതയെഴുത്തിനുമുമ്പ് എനിക്കു ചിത്രകലയോട് വല്ലാത്ത അഭിനിവേശം തോ ന്നിയിരുന്നു. പിന്നീട് അത് കവിതയിലേക്കു വഴിമാറി. ആദ്യമായി എഴുതിയ കവിത നാലുവരിയാണെന്നാണ് ഓര്‍മ. അരമംഗലത്തമ്പലത്തിന്റെ ചുവരില്‍ കുട്ടികള്‍ കുത്തിവരച്ച് വികൃതമാക്കുന്നതില്‍ പ്രതിഷേധിച്ചെഴുതിയതായിരുന്നു ആ നാലു വരിക്കവിത.


‘അമ്പലങ്ങളീവണ്ണം തുമ്പില്ലാതെ വരയ്ക്കുകില്‍ വമ്പനാമീശ്വരന്‍ വന്നി- ട്ടെമ്പാടും നാശമാക്കീടും…’