അഭ്യര്‍ത്ഥന കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍; കുട്ടികളോടൊപ്പം കുട്ടികള്‍

അഭ്യര്‍ത്ഥന കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍; കുട്ടികളോടൊപ്പം കുട്ടികള്‍

ഇതൊരപേക്ഷയാണ്‌; പരമ നിസ്സഹായാവസ്ഥയില്‍ സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ്‌. കേരളത്തിലെ കുട്ടികളോടു മാത്രമല്ല ലോകത്തിലെ എല്ലാ കുട്ടികളോടും ഉള്ള അപേക്ഷയാണ്‌. ഏറെ കൂട്ടായ ചിന്തകള്‍ക്കുശേഷം സംഭരിച്ച ധൈര്യത്തോടെയാണ്‌ ഈ അഭ്യര്‍ത്ഥന കുട്ടികളായ ഞങ്ങള്‍ തയ്യാറാക്കിയത്‌. ആരാണ്‌ ഞങ്ങള്‍? എന്തുകൊണ്ടാണ്‌ ഞങ്ങളിതു ചെയ്യുന്നത്‌? ഞങ്ങള്‍, കുട്ടികള്‍ കേരളത്തിലെ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ളവര്‍. കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയാണ്‌ ഇത്‌. “എന്‍ഡോസള്‍ഫാന്‍ ഇരകള്‍” എന്നാണ്‌ ഞങ്ങളെ വിളിക്കുന്നത്‌. പ്രകൃതിദുരന്തത്തിന്റെ സൃഷ്‌ടിയല്ല ഞങ്ങള്‍. ദൈവം ഞങ്ങളെ സൃഷ്‌ടിച്ചത്‌ ഇങ്ങനെയൊന്നുമായിരുന്നില്ല. മനുഷ്യന്‍ വരുത്തിവച്ച ദുരന്തത്തിന്റെ ഉല്‍പന്നമാണ്‌ ഞങ്ങള്‍. ഞങ്ങള്‍ ഇങ്ങനെയായതിന്റെ ഉത്തരവാദിത്വം ഏതാനും വ്യക്തികള്‍ക്കാണ്‌. ഒപ്പം കേരള സര്‍ക്കാരിനും. എന്‍ഡോസള്‍ഫാന്‍ എന്ന വിഷമുള്ള കീടനാശിനി ഹെലികോപ്‌ടര്‍ ഉപയോഗിച്ച്‌ പല വര്‍ഷങ്ങളിലും ആ പ്രദേശങ്ങളിലെ പല തോട്ടങ്ങളിലും തളിക്കുകയുണ്ടായി. അതിന്‍ ഫലമായാണ്‌ ഞങ്ങള്‍ മരിച്ചവരെപ്പോലെ ജീവിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ ജീവിതമില്ലെങ്കിലും ഞങ്ങള്‍ ജീവിക്കുന്നു. ഞങ്ങളിലൊരാളായ ലീലാവതി എന്ന മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ഒരു ദിവസം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയത്‌, ഹെലികോപ്‌ടറില്‍ നിന്നും വര്‍ഷിച്ച എന്‍ഡോസള്‍ഫാന്‍ മഴ നനഞ്ഞുകൊണ്ടാണ്‌. നാല്‍പതു വര്‍ഷത്തോളം തീരാവ്യാധിയോടു മല്ലടിച്ചശേഷം അടുത്തകാലത്താണവള്‍ മരിച്ചത്‌. മറ്റുള്ളവര്‍ക്കുള്ളതുപോലെ അവര്‍ക്കുള്ളത്‌ തലമാത്രം. ശരീരം ചെറുതായി ചെറുതായി വന്നു. 40 വയസ്സിനുമുകളില്‍ പ്രായമുണ്ടായിരുന്നിട്ടും ഒരു ശിശുവിനെപ്പോലെയായിരുന്നു. വിധവയായ അവളുടെ അമ്മ അവളെ സംരക്ഷിക്കാന്‍വേണ്ടി മാത്രം ജീവിച്ചുവെന്ന കാര്യം സങ്കല്‍പ്പിക്കാന്‍ കഴിയുമോ? 30 വയസ്സിനുമേല്‍ പ്രായമുള്ളവരാണ്‌ ഞങ്ങളില്‍ പലരുമെങ്കിലും മാനസീകമായും ശാരീരികമായും ഞങ്ങള്‍ കുട്ടികളെപ്പോലെയാണ്‌. ബധിരരും, അന്ധരും, മൂകരുമാണ്‌ ഞങ്ങളില്‍ പലരും. ബഹുവിധ വൈകല്യങ്ങളാണ്‌ ഞങ്ങളെ അലട്ടുന്നത്‌. ശാരീരികമായും മാനസീകമായും വെല്ലുവിളികള്‍ നേരിടുന്നവരാണ്‌. ചിലര്‍ക്ക്‌ യാതൊരു വികാരവുമില്ല. അവര്‍ക്ക്‌ ഒന്നും ചെയ്യാനാവുന്നില്ല. ചുരുണ്ടുണങ്ങിയ കമ്പുപോലെ ചിലര്‍ കിടക്കുകയാണ്‌. ചിലര്‍ വര്‍ഷങ്ങളായി `കോമ’യിലാണ്‌. വേറെ ചിലര്‍ ഓളിയിടുകയും, ഉച്ചത്തില്‍ കരയുകയും, അല്ലെങ്കില്‍ അട്ടഹസിക്കുകയും തമാശയില്‍ എന്തെങ്കിലും ശബ്‌ദമുണ്ടാക്കുകയും ചെയ്യുന്നു. മൃഗങ്ങളെപ്പോലെ, കുരയ്‌ക്കുന്നവരും ഒച്ചയുണ്ടാക്കുന്നവരുമുണ്ട്‌. സ്വന്തം ശരീരം മാന്തിക്കീറുന്നവരും കടിച്ചുകീറുന്നവരും, സ്വയം ഇടിച്ച്‌ പീഢനമേല്‍പ്പിക്കുന്നവരുമുണ്ട്‌.