This Content Is Only For Subscribers
1950 ജനുവരി 26-ാം തീയതി – വലിയ ശുഭപ്രതീക്ഷയോടെയാണ്, നമ്മുടെ ഭരണഘടനാ നിർമാണസമിതി വിശദമായ ചർച്ചകൾക്കുശേഷം അവസാനരൂപം നൽകിയ ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് നാം പുതിയ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഉദയം കുറിച്ചത്.
We, the people of India, എന്ന് വാക്കുകളോടെ തുടങ്ങുന്ന നമ്മുടെ ഭരണഘടനയുടെ ശ്രദ്ധേയമായ മുഖവുര നമ്മുടെ രാഷ്ട്രത്തിന്റെ ‘വിഷനും; മിഷനും’ (Vision & Mission) ഉൾക്കൊള്ളുന്ന മാർഗരേഖയാണ്. ഓരോ പൗരനും, എല്ലാം മൗലികാവകാശങ്ങളും ആസ്വദിക്കാൻ അവസരം നൽകുന്ന ഈ ഭരണഘടന, അശരണരും, അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സഹായകമായ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു. അതുപോലെത്തന്നെ, എല്ലാത്തരം ചൂഷണവും, സാമൂഹിക അനീതികളും ഇല്ലാതാക്കി, പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരെയെല്ലാം കൈപിടിച്ചുയർത്താൻ ഉതകുന്ന നയപരിപാടികൾക്കും ഈ ഭരണഘടനയിൽ ഇടം ഉണ്ടായിരുന്നു.
ഈ ഭരണഘടനയിൽ മൂന്നുതലങ്ങളിലുള്ള സർക്കാരുകളാണ് നമ്മുടെ രാജ്യത്ത് സ്ഥാപിക്കപ്പെട്ടത്. ഒന്ന്, ഇന്ത്യാ എന്ന ഫെഡറൽ യൂണിയൻ – അവിടെ ഭരണം നടത്തുന്ന കേന്ദ്രസർക്കാർ – യൂണിയൻ ഗവൺമെന്റ്. രണ്ടാംതലത്തിൽ നമ്മുടെ രാജ്യത്തിലുള്ള സംസ്ഥാന സർക്കാരുകൾ. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിങ്ങനെ വലുതും ചെറുതുമായ മുപ്പതു സംസ്ഥാന സർക്കാരുകൾ. മൂന്നാംതലത്തിൽ ഓരോ ഗ്രാമത്തിന്റെയും നഗരത്തിന്റെയും ഭരണച്ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും.
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അധികാരപരിധികൾ നിർവചിക്കുന്ന സ്റ്റേറ്റ് ലിസ്റ്റ്, സെൻട്രൽ ലിസ്റ്റ്, സംയുക്ത ലിസ്റ്റ് എന്നിവ ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. എന്നാൽ, പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ നാൽപതാം വകുപ്പ് (പാർട്ട് -4 Directive principles of State Policy) പറയുന്നു, ഓരോ ഗ്രാമത്തിലും നഗരത്തിലും തദ്ദേശ സ്വയംഭരണ അവകാശമുള്ള പഞ്ചായത്തുകളും നഗരസഭകളും സ്ഥാപിച്ച്, അവയ്ക്ക് അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും ഏൽപിച്ചുകൊടുക്കാൻ ഉത്സാഹിക്കണം, എന്ന്. ഇത് ഒരു വെറും നിർദേശമായിരുന്നു. ഈ നിർദേശം നടപ്പാക്കിയേ തീരൂ, എന്നു ഭരണഘടനയിൽ വ്യവസ്ഥചെയ്തത് 1993-ൽ ഭരണഘടനയുടെ 73, 74 ഭേദഗതികൾ മൂലമാണ്. ഗ്രാമീണമേഖലയിൽ പഞ്ചായത്തുകളുടെ കാര്യം 73-ാം ഭേദഗതിയും, നഗരമേഖലയിൽ മുനിസിപ്പാലിറ്റിയുടെ കാര്യം 74-ാം ഭേദഗതിയും പരാമർശിക്കുന്നു.
1992 ഒക്ടേബർ മാസത്തിൽ പാസാക്കിയ 73-ാം ഭേദഗതിയനുസരിച്ച് നമ്മുടെ ഭരണഘടനയിൽ, ഒൻപതാം ഭാഗമായി, 243-ാം വകുപ്പ് മുതലുള്ള വകുപ്പുകൾ പുതുതായി ചേർത്തു. പഞ്ചായത്തുകൾക്ക് ഏല്പിച്ചുകൊടുക്കേണ്ടതായ 29 വിഷയങ്ങളും ഇവിടെ അക്കമിട്ടുപറയുന്നു. അതോടെ ഈ വ്യവസ്ഥകൾ നടപ്പിലാക്കിക്കിട്ടാൻ നമുക്ക് കോടതികളെ സമീപിക്കാനുള്ള അവകാശം ലഭ്യമായിരിക്കുന്നു. (Justiciable rights) അതേസമയം, ഈ വ്യവസ്ഥകൾ നടപ്പിലാക്കുമ്പോൾ, സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരവും, ഭരണപരവുമായ പ്രശ്നങ്ങളും, സാമൂഹികസാഹചര്യവുമെല്ലാം കണക്കിലെടുത്ത് ഈ പുതിയ വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യവും സാവകാശവും നൽകിയിട്ടുണ്ട്.
ഈ വ്യവസ്ഥകളനുസരിച്ച് ഓരോ ഗ്രാമത്തിലും ഒരു ഗ്രാമപഞ്ചായത്ത്, സ്ഥാപിക്കണം. അവിടെ പഞ്ചായത്തിലെ വോട്ടവകാശമുള്ള എല്ലാവരും അംഗങ്ങളായ ഒരു ഗ്രാമസഭ നിലവിൽ വരണം. ഗ്രാമസഭയ്ക്ക് നൽകേണ്ട ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കുന്ന നിയമം, സംസ്ഥാന നിയമസഭ പാസ്സാക്കുകയും വേണം. അതുപോലെ ത്രിതല പഞ്ചായത്തുകൾ – ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് – എന്ന ഘടന; ഈ സമിതികളിലെ അംഗങ്ങൾ, അധ്യക്ഷൻ എന്നിവരെ തിരഞ്ഞെടുക്കുമ്പോൾ പട്ടികജാതി, പട്ടിവർഗം സ്ഥാനാർഥികൾക്ക് അവരുടെ ജനസംഖ്യയനുസരിച്ചുള്ള സ്ഥാനങ്ങൾ റിസർവ് ചെയ്യണം. മൊത്തമുള്ള സ്ഥാനങ്ങളിൽ മൂന്നിലൊന്ന് വനിതകൾക്കുവേണ്ടി മാറ്റിവയ്ക്കണം. (പിന്നീടത് 50 ശതമാനം വനിതാ റിസർവേഷനായിത്തീർന്നു).
ഓരോ പഞ്ചായത്തിന്റെയും കാലാവധി അഞ്ചുവർഷമായിരിക്കുമെന്നും, കാലാവധി അവസാനിക്കുന്നതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നും വ്യവസ്ഥ. തിരഞ്ഞെടുപ്പ് യഥാവിധി നടത്താനും, വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാനും ഒരു സംസ്ഥാന ഇലക്ഷൻ കമ്മീഷനെ നിയമിക്കുകയും വേണം. അതുപോലെ അഞ്ചു കൊല്ലത്തിലൊരിക്കൽ ഒരു സംസ്ഥാന ഫിനാൻസ് കമ്മീഷനെ നിയമിക്കണം. സംസ്ഥാനത്തിലെ പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യാനും, അവയ്ക്ക് സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്തി, ചില നികുതികൾ പിരിക്കാൻ പഞ്ചായത്തുകളെ അധികാരപ്പെടുത്താനുള്ള വ്യവസ്ഥകൾ സംസ്ഥാന സർക്കാരിനു ശുപാർശ ചെയ്യാനും ഈ ധനകാര്യ കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു.
പുതിയ പതിനൊന്നാം ഷെഡ്യൂളിൽ പഞ്ചായത്തുകൾക്ക് ഏല്പിച്ചുകൊടുക്കേണ്ട വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. കൃഷിയും, കൃഷിയുടെ സാങ്കേതിക വിഷയങ്ങൾ കർഷകരെ ബോധവൽക്കരിക്കുന്ന എക്സ്ടൻഷൻ ജോലി. ദാരിദ്ര്യനിവാരണ പദ്ധതികൾ, ഭൂപരിഷ്കരണം, മണ്ണ് സംരക്ഷണം മുതലായ വിഷയങ്ങളെപ്പറ്റിയുള്ള നിയമങ്ങൾ നടപ്പിലാക്കൽ, ചെറുകിട ജലസേചന പദ്ധതികൾ, പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, മൃഗസംരക്ഷണം, കോഴിവളർത്തൽ, ക്ഷീരവ്യവസായം, വയോജന വിദ്യാഭ്യാസം, മീൻ വളർത്തൽ, വായനശാലകൾ, സാമൂഹികവനവൽക്കരണം, ചന്തകൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, ഭക്ഷ്യസംസ്കരണ വ്യവസായം, ആരോഗ്യം, പരിസരശുചീകരണം, സർക്കാർ ആശുപത്രി, പ്രൈമറി ഹെൽത്ത് സെന്റർ എന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാസൂത്രണം, സ്ത്രീ-ശിശു സംരക്ഷണം, കുടിവെള്ളം, പട്ടികജാതി/പട്ടികവർഗ സംരക്ഷണം, പൊതുവിതരണ ശൃംഖല, റോഡ്, കലുങ്ക്, ചെറുപാലങ്ങൾ മുതലായവ, ഗ്രാമീണ, വൈദ്യുതി വിതരണം മുതലായ വിഷയങ്ങളെല്ലാം പഞ്ചായത്തുകളെ ഏല്പിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ നികുതികൾ പിരിച്ചെടുക്കാൻ പഞ്ചായത്തുകളെ അധികാരപ്പെടുത്താനും, അതിന്റെ ഒരു ഭാഗം പഞ്ചായത്തുകൾക്ക് നൽകാനും സംസ്ഥാന സർക്കാരിന് അധികാരമുണ്ടായിരിക്കും.
ഇങ്ങനെ വിപുലമായ അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും പഞ്ചായത്തുകൾക്ക് ഏല്പിച്ചുകൊടുക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, ഒരു വലിയ പരിധിവരെ സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ ഇച്ഛാശക്തിയനുസരിച്ച് മാത്രമാണ് ഈ ഉത്തരവാദിത്വങ്ങൾ പഞ്ചായത്തുകൾക്ക് കൈമാറുന്നതായി കാണുന്നത്. മിക്ക സംസ്ഥാനങ്ങളിലും ഈ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് ഇതുവരെ കൈമാറിയിട്ടില്ല, എന്നതാണ് സത്യം. കേന്ദ്രസർക്കാരിൽനിന്നു കൂടുതൽ അധികാരങ്ങൾ നേടാൻ ഉത്സുകരായ സംസ്ഥാനസർക്കാരുകൾ, അവരുടെ കൈവശമുള്ള അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും ഈ ഭരണഘടനാഭേദഗതിയിലെ വ്യവസ്ഥകളനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് പഞ്ചായത്തുകൾക്കനുവദിച്ചു നൽകുന്ന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. പല കാരണങ്ങളും ചൂണ്ടിക്കാട്ടി അധികാരങ്ങൾ മുഴുവൻ തങ്ങളുടെ കൈവശം നിലനിറുത്താനാണ് മിക്ക സംസ്ഥാന സർക്കാരുകളും ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ കേരളം മറ്റു പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്. വിവിധ വകുപ്പുകളിലായി കുറേയധികം അധികാരങ്ങൾ കേരളസർക്കാർ, പഞ്ചായത്തു സംവിധാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഭരണഘട നിർദേശിക്കുന്ന 29 വിഷയങ്ങളിൽ, മൈനർ ഫോറസ്റ്റ് വിഭവങ്ങൾ (വനം വകുപ്പ്), വൈദ്യുതി വിതരണം, ജലസ്രോതസ്സുകളുടെ നിയന്ത്രണം എന്നീ വിഷയങ്ങൾ മാത്രമാണ് കേരളത്തിൽ പഞ്ചായത്തുകൾക്ക് ഏല്പിച്ചുകൊടുത്തിട്ടില്ലാത്ത വിഷയങ്ങൾ.
കൂടാതെ ഭരണഘടനാവ്യവസ്ഥകളനുസരിച്ച് കൃത്യസമയത്തുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യത്തിലും, റിസർവേഷൻ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിലും കേരള സംസ്ഥാന സർക്കാർ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കൃത്യമായ ഭരണഘടനാവ്യവസ്ഥകൾ നിലവിൽ വന്നു കഴിഞ്ഞിട്ടും, മറ്റു പല സംസ്ഥാനങ്ങളിലും ഓരോ കാരണങ്ങൾ പറഞ്ഞ് പഞ്ചായത്തു തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് കാണുമ്പോഴാണ്, മാറിമാറി വന്ന കേരള സർക്കാരുകൾ ഈ വ്യവസ്ഥകൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കിയത് ഒരു വലിയ കാര്യമായിത്തന്നെ കരുതണം.
ഭരണഘടനയുടെ 74-ാം ഭേദഗതി നിയമങ്ങൾ നഗരപ്രദേശത്തുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ജനസംഖ്യ കണക്കിലെടുത്ത് ടൗൺ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്ന മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു. 73-ാം ഭേദഗതി നിയമം ഗ്രാമപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകളെ ശക്തീകരിച്ചതുപോലെ, ഈ 74-ാം ഭരണഘടനാഭേദഗതി നിയമം നഗരപ്രദേശത്തുള്ള മൂന്നുതരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും സാമ്പത്തികസ്രോതസ്സുകളും ലഭ്യമാക്കാൻ സംസ്ഥാനസർക്കാരുകൾക്ക് അധികാരംനൽകുന്നു. 74-ാം ഭേദഗതിമൂലം ഭരണഘടനയിൽ പുതുതായി ചേർത്തിരിക്കുന്നത്, Part IX A- യിൽ ഭരണഘടനയുടെ പുതിയ വകുപ്പുകൾ, (243 – P മുതൽ 243- ZG വരെയുള്ളവ) ആണ്. ഈ ഭേദഗതിയിൽ, നഗരസഭകൾക്ക് ഏല്പിച്ചു കൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങൾ 18 വകുപ്പുകളിൽ ഉള്ളവയാണ്. ഇവയെല്ലാം അടങ്ങുന്ന 12-ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഈ 74-ാം ഭേദഗതിനിയമം നടപ്പിലായതോടെയാണ്. സാധാരണക്കാർക്ക് അപ്രാപ്യമായി, സംസ്ഥാന തലസ്ഥാനത്ത് നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ നേരിട്ടുകാണുന്ന തൃണമൂലതലത്തിലുള്ള പഞ്ചായത്തുകളിലേക്കും, മുനിസിപ്പാലിറ്റികളിലേക്കും ഇറക്കിക്കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റമാണ് ഈ ഭേദഗതികൾ സാധിച്ചെടുത്തത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ലോക്സഭയിൽ അവതരിപ്പിച്ച പാസ്സാക്കിയെങ്കിലും, രാജ്യസഭയിൽ പാസ്സാക്കാൻ കഴിയാതെപോയ ഈ ഭരണഘടനാഭേദഗതി ബില്ലുകൾ അവസാനം പാസ്സാക്കിയെടുത്ത് നിയമമാക്കാൻ കഴിഞ്ഞത് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു. 73-ാം ഭേദഗതിയനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ഓരോ പഞ്ചായത്ത് വാർഡിലുമുള്ള എല്ലാ വോട്ടർമാരും അംഗങ്ങളായ വാർഡ്സഭയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നതെങ്കിൽ, 74-ാം ഭേദഗതി നിയമത്തിൽ, തീരുമാനങ്ങളെടുക്കാൻ വാർഡ്കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വാർഡ്കമ്മിറ്റിയിൽ വാർഡിന്റെ മുനിസിപ്പിൽ കൗൺസിലർ അധ്യക്ഷനായിരിക്കും. വാർഡിലുള്ള വിവിധ റെസിഡൻസ് വെൽഫെയർ അസോസിയേഷനുകളുടെ പ്രതിനിധികളായ 15 പേർ, വാർഡിലെ അയൽക്കൂട്ടങ്ങളുടെ പ്രതിനിധികളായ 20 പേർ, മുനിസിപ്പാലിറ്റിയിൽ അംഗത്വമുള്ള ഓരോ രാഷ്ട്രീയകക്ഷിയുടെ ഓരോ പ്രതിനിധി വീതം, വാർഡിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോന്നിന്റെയും തലവനായ വ്യക്തി, വാർഡിൽ പ്രവർത്തിക്കുന്ന സാംസ്കാരികസംഘടനകൾ, വോളണ്ടറി സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക, വാണിജ്യ-സ്ഥാപനങ്ങൾ എന്നിവയിലെ 10 പേർ, വാർഡിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിൽ (കൃഷി, വ്യവസായം, ആരോഗ്യമേഖല, എൻജിനീയറിംഗ്) പ്രാഗൽഭ്യമുള്ള പ്രഫഷണലുകൾ 5 പേർ, വാർഡിൽ പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായ 5 പേർ – എന്നിവരായിരിക്കും വാർഡ് കമ്മിറ്റി അംഗങ്ങൾ. ഇവരെ തിരഞ്ഞെടുക്കുന്ന ദൗത്യം, വാർഡ് കമ്മിറ്റി ചെയർമാനായ വാർഡ് കൗൺസിലർ, ബന്ധപ്പെട്ടവരുമായി ആലോചിച്ച് നിർവഹിക്കേണ്ടതാണ്.മൂന്നു മാസത്തിലൊരിക്കലെങ്കിലും വാർഡ് കമ്മിറ്റിയുടെ യോഗങ്ങൾ നടത്തണം.
വാർഡ് കമ്മിറ്റിയുടെയും, വാർഡ് സഭയുടെയും പ്രധാന ദൗത്യങ്ങൾ എന്തെല്ലാം?
വാർഡിൽ നടപ്പാക്കേണ്ട വികസനപദ്ധതികൾ മുൻഗണനാ ക്രമത്തിൽ തയ്യാറാക്കി, അംഗീകരിക്കുക. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ നിയമാനുസൃതമായി, നല്ല ഗുണനിലവാരത്തിൽ നടപ്പിലാക്കപ്പെടുന്നു എന്നുറപ്പാക്കുക, വാർഡിൽ നടക്കുന്ന വിവധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ കൗൺസിലറെ സഹായിക്കുക. നഗരസഭ നടപ്പാക്കുന്ന വിവിധ സഹായപദ്ധതികളുടെ നിബന്ധനകൾ പാലിച്ചുകൊണ്ട്, ഏറ്റവും അർഹതയുള്ള ഗുണഭോക്താക്കളെ കണ്ടെത്തി, അവർക്ക് സഹായമെത്തിച്ചുകൊടുക്കാൻ സഹായിക്കുക മുതലായവയാണ്.
ഓരോ സാമ്പത്തികർഷവും അവസാനിക്കുന്നതിനുമുമ്പ്, അടുത്തവർഷത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ വാർഡ്കമ്മിറ്റിയിൽ ചർച്ചചെയ്ത് അവയുടെ എസ്റ്റിമേറ്റും തയ്യാറാക്കി, മുൻഗണനാക്രമത്തിൽ വാർഡ്കമ്മിറ്റിയുടെ ശുപാർശ മുനിസിപ്പാലിറ്റിക്ക് സമർപ്പിക്കണം. മുനിസിപ്പാലിറ്റി, എല്ലാ വാർഡ് കമ്മിറ്റികളിൽ നിന്നും ലഭിക്കുന്ന പദ്ധതി നിര്ദേശങ്ങൾ ക്രോഡീകരിച്ച് അടുത്തവർഷത്തെ ബജറ്റിൽ ചേർക്കണ്ട പദ്ധതികളുടെ ലിസ്റ്റ് മുൻഗണന പ്രകാരം കൗൺസിലിന്റെ തീരുമാനത്തിനായി സമർപ്പിക്കണം. ഇങ്ങനെ നടപടിക്രമങ്ങൾ പാലിച്ച് മുനിസിപ്പാലിറ്റിയുടെ സാമ്പത്തികസ്ഥിതിയും പരിഗണിച്ച്, ഏറ്റവും പ്രയോജനപ്രദമായ പദ്ധതികൾ തിരഞ്ഞെടുത്ത്, അവയ്ക്ക് അംഗീകാരം നൽകാൻ കഴിയണം. അതുകഴിഞ്ഞ് സുതാര്യമായ ടെണ്ടർ നടപടിക്രമങ്ങളിലൂടെ മികച്ച കോൺട്രാക്ടറെയും തിരഞ്ഞെടുക്കണം. പദ്ധതി പൂർത്തിയാക്കാനുള്ള ഫണ്ട് യഥാസമയത്ത് ലഭ്യമാക്കുകയും വേണം.
പക്ഷേ, യഥാർത്ഥസ്ഥിതി എന്താണ്? പലപ്പോഴും, വാർഡ് കമ്മിറ്റി അംഗങ്ങളെ നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, സെലക്ട് ചെയ്ത് കമ്മിറ്റി രൂപീകരിക്കപ്പെടുന്നില്ല. കമ്മിറ്റിയുണ്ടെങ്കിൽപ്പോലും, മൂന്നു മാസത്തിലൊരിക്കൽ അതിന്റെ യോഗം നടക്കുന്നില്ല. യോഗത്തിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ച് മുൻഗണനപ്രകാരം മുനിസിപ്പാലിറ്റിക്ക് സമർപ്പിക്കപ്പെടുന്നില്ല. ഈ നടപടിക്രമങ്ങൾ കാറ്റിൽ പറത്തപ്പെടുന്നു.
കോൺട്രാക്ടർമാരും, കൗൺസിലറുമായി ചർച്ചചെയ്ത് നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതെല്ലാമെന്ന് അവർ തീരുമാനിക്കപ്പെടുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുന്നില്ല. എസ്റ്റിമേറ്റ് തുകയുടെ ഒരു പങ്ക് ബന്ധപ്പെട്ടവർ വിഴുങ്ങുന്നു. പദ്ധതിയുടെ ഗുണനിലവാരത്തെപ്പറ്റി ആരും ആകുലപ്പെടുന്നില്ല. ഇങ്ങനെ നിർമിക്കുന്ന റോഡ് അടുത്ത മഴയ്ക്ക് വീണ്ടും തകരുന്നു. കുണ്ടും, കുഴിയുമായി കാണപ്പെടുന്നു. കുഴിയടയ്ക്കൽ മാമാങ്കങ്ങൾ നടക്കുന്നു. അടുത്തകൊല്ലം ഇതേ റോഡിൽ വീണ്ടും ടാറിംഗ് പണി.
വിവിധ പദ്ധതികൾക്ക് അർഹതയുള്ളവരെ തിരഞ്ഞെടുത്ത്, സഹായധനം നൽകുന്ന കാര്യത്തിലും പഞ്ചായത്തുകളിൽ വാർഡ്സഭയോ മുൻസിപ്പാലിറ്റികളിൽ വാർഡ്കമ്മിറ്റിയോ ഇടപെട്ട് സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. മിക്ക വാർഡുകളിലും ഈ യോഗങ്ങൾതന്നെ നടക്കുന്നില്ല. വാർഡ്സഭയുടെയോ, വാർഡ്കമ്മിറ്റിയുടെയോ യോഗം മൂന്നു മാസത്തിലൊരിക്കൽ നടന്നതായി രേഖകൾ സൃഷ്ടിക്കുന്നു. മിനിറ്റ്സ് എഴുതുന്നു. കൗൺസിലറുടെ ഇഷ്ടാനുസരണം, തീരുമാനങ്ങൾ എഴുതിച്ചേർക്കുന്നു.
1990-കളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും, വാർഡ്കമ്മിറ്റികളുടെ നടത്തിപ്പിന്റെ കാര്യത്തിൽ പല കൗൺസിലർമാരും ശ്രദ്ധിച്ചിരുന്നു. നിയമമനുസരിച്ച് വാർഡ്കമ്മിറ്റികൾ മൂന്നു മാസത്തിലൊരിക്കൽ വിളിച്ചുകൂട്ടാതിരുന്ന കൗൺസിലർമാരെ സ്ഥാനഭ്രഷ്ടരാക്കി, സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണൽ വിളംബരപ്പെടുത്തുകയും ചെയ്തു. കൊല്ലം നഗരസഭയിലായിരുന്നെന്നു തോന്നുന്നു, എല്ലാ കൗൺസിലർമാരും അയോഗ്യത കല്പിക്കപ്പെട്ട് പുറത്താക്കപ്പെട്ടു. കർശനമായ നിയമപാലനം, മുനിസിപ്പൽ കൗൺസിലർമാരെയും, പഞ്ചായത്ത് മെമ്പർമാരെയും അച്ചടക്കത്തോടെ നിയമം അനുസരിക്കുന്നവരായി മാറ്റുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചു.
പക്ഷേ, നടന്നത് മറ്റൊന്നാണ്. കുറേ കൗൺസിലർമാർ കൃത്രിമ രേഖകളുണ്ടാക്കി, വാർഡ്സഭയും, വാർഡ്കമ്മിറ്റിയുമെല്ലാം നടന്നതായി റിപ്പോർട്ട് ചെയ്തു. ഇതേച്ചൊല്ലി കോടതിയിൽ കേസുകളുമുണ്ടായി. ഈ സാഹചര്യത്തിൽ രാഷ്ട്രീയനേതൃത്വം നിയമംപാലിക്കാത്ത കൗൺസിലർമാരെ സഹായിക്കാനെത്തി. സംസ്ഥാനസർക്കാർ നിയമം ഭേദഗതിചെയ്തു. വാർഡ്കമ്മിറ്റിയും സഭയും നടത്താത്തവർക്ക് സ്ഥാനം നഷ്ടപ്പെടാത്ത വിധത്തിൽ നിയമം ഭേദഗതിചെയ്തു.
74-ാം ഭരണഘടനാഭേദഗതി നിയമത്തിൽ ഉൾപ്പെട്ട മറ്റൊരു വ്യവസ്ഥയായിരുന്നു, ഓരോ ജില്ലയിലും ഒരു ജില്ലാതല ആസൂത്രണസമിതി (District level Planning Committee) ഉണ്ടായിരിക്കണം എന്നത്. ജില്ലയിലുള്ള എല്ലാ പഞ്ചായത്തുകളിൽനിന്നും, മുനിസിപ്പാലിറ്റികളിൽനിന്നും, വാർഡുതലംമുതൽ തയ്യാറാക്കി ലഭിക്കുന്ന പദ്ധതികളെ എല്ലാം കോർത്തിണക്കി, ജില്ലയ്ക്ക് മുഴുവനായി ഒരു വികസനപദ്ധതി ഉണ്ടാക്കാൻ ഈ ജില്ലാതല പ്ലാനിംഗ് കമ്മിറ്റി നടപടി എടുക്കണം. അതുപോലെ ഓരോ മെട്രോപോളിറ്റൻ പ്രദേശത്തും പ്ലാനിംഗ് കമ്മിറ്റി രൂപവൽക്കരിക്കണം.
കേരളത്തിൽ ജില്ലാതല പ്ലാനിംഗ് കമ്മിറ്റികൾ ചില ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെട്രോപ്പോളിറ്റൻ പ്രദേശത്തുള്ള പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും, കൊച്ചി കോർപ്പറേഷന്റെയും പ്രതിനിധികളെ ഇക്കഴിഞ്ഞ മാസമാണ് തിരഞ്ഞെടുത്തതും, മെട്രോപ്പോളിറ്റൻ പ്ലാനിംഗ് കമ്മിറ്റി രൂപീകരിച്ചതും. കൊച്ചി നഗരസഭ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കാലാവധി മൂന്നുമാസത്തിനകം, ഡിസംബറിൽ അവസാനിച്ച് ഡിസംബറിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികൾ ചുമതല ഏൽക്കാനിരിക്കെയാണ്, സെപ്റ്റംബർ മാസത്തിൽ ഈ മെട്രോപ്പോളിറ്റൻ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പും മറ്റും നടത്തി, കമ്മിറ്റിയുടെ രൂപീകരണം നാം നടത്തിയത്. ലഭ്യമായ രണ്ടു മാസത്തിൽ എന്തെങ്കിലും ചെയ്യാൻ മാത്രം സമയമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഈ കമ്മിറ്റി രൂപീകരിക്കാൻ നാം തയ്യാറായി. പ്രയോജനശൂന്യമായ ഒരുകാര്യം ചെയ്തുവെന്നു പറയാൻ വേണ്ടിമാത്രം വിലപ്പെട്ട സമയവും, പണവും വ്യർഥമായി ചെലവഴിക്കുന്ന നമ്മുടെ പതിവുസ്വഭാവത്തിന്റെ മറ്റൊരു ഉദാഹരണം.
ഇന്ത്യ ഒട്ടാകെ വികസനപദ്ധതികൾ തയ്യാറാക്കാൻ 1951-ൽത്തന്നെ പ്രവർത്തനം തുടങ്ങിയ പ്ലാനിംഗ് കമ്മീഷനെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട് അവിടെ ”നിതി ആയോഗ്” (National Institution for Transforming India, NITI) എന്ന ഒരു ‘തിങ്ക് ടാങ്കി’നെ പ്രതിഷ്ഠിച്ച് പ്ലാനിംഗ് എന്ന പ്രക്രിയയെത്തന്നെ നാം കുഴിച്ചുമൂടിക്കഴിഞ്ഞ സാഹചര്യത്തിൽ, ഓരോസമയത്ത് ഓരോപദ്ധതികൾ പ്രഖ്യാപിക്കുന്ന പ്രവർത്തനശൈലിയാണല്ലോ, ഇപ്പോൾ നാം സ്വീകരിച്ചിരിക്കുന്നത്. ‘സ്വഛ് ഭാരത്’, ‘വികസിത് ഭാരത്’, ‘ആത്മനിർഭർ ഭാരത്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി, വെബിനാറും, സെമിനാറും നടത്തി, സമയം കളയുന്ന നിതി ആയോഗിന്റെ പ്രവർത്തനമാണ് ‘പ്ലാനിംഗ്’ എന്നു നാം തെറ്റിദ്ധരിക്കരുത്.
ഈ സാഹചര്യത്തിൽ പ്ലാനിംഗിന്റെ പേരിൽ കേരളത്തിൽ നടന്ന ഒരു നാടകമായി നമ്മുടെ കൊച്ചിയിലെ മെട്രോപ്പോളിറ്റൻ പ്ലാനിംഗ് കമ്മിറ്റിയുടെ രൂപീകരണത്തെയും നാം മതിപ്പിടേണ്ടിയിരിക്കുന്നു. ഓരോ ഗ്രാമത്തിലും, നഗരത്തിലുമുള്ള പ്രശ്നങ്ങളും, ആവശ്യങ്ങളും മനസ്സിലാക്കി ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണംചെയ്ത് ജില്ലയ്ക്ക് മൊത്തമായ ഒരു പ്ലാൻ രൂപവല്ക്കരിക്കുകയും ജില്ലകളുടെ പ്ലാനുകളെല്ലാം കൂടി കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ പ്ലാൻ രൂപവല്ക്കരിക്കുകയും ചെയ്യുന്ന സമീപനം ഒന്നു പരീക്ഷിച്ചുനോക്കാൻ വേണ്ടിയെങ്കിലും, ഡിസംബറിൽ പുതിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിലെ ഓരോ ജില്ലയിലുമുള്ള ജില്ലാ പ്ലാനിംഗ് കമ്മിറ്റികൾ സജീവമാകുമെന്നു പ്രതീക്ഷിക്കാം.
73, 74-ാം ഭരണഘടനാഭേദഗതി നിയമങ്ങളുടെ ചുവടുപിടിച്ച് ഓരോ സംസ്ഥാനത്തിലുമുള്ള മുനിസിപ്പാലിറ്റി ആക്ടും, പഞ്ചായത്ത് ആക്ടും പുതുക്കിയെഴുതി. അങ്ങനെ കേരള പഞ്ചായത്ത് ആക്ട്, 1994, കേരളാ മുനിസിപ്പാലിറ്റി ആക്ട്, 1994, എന്നിവ പുറത്തിറങ്ങി. ഈ പുതിയ നിയമങ്ങളോടൊപ്പം അനുബന്ധമായി പുതിയ ചട്ടങ്ങളും (Rules) നവീകരിച്ച് പ്രസിദ്ധംചെയ്തു.
ഭരണഘടനാഭേദഗതി നിയമങ്ങളനുസരിച്ച് നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകൾ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ നടത്തപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പ് മത്സരമായിരുന്നു, പഞ്ചായത്തിലും, നഗരസഭകളിലും കണ്ടത്. പക്ഷേ, കേരളത്തിലും, മറ്റു രണ്ടോ, മൂന്നോ സംസ്ഥാനങ്ങളിലും മാത്രം, രാഷ്ട്രീയപ്പാർട്ടി അടിസ്ഥാനത്തിൽത്തന്നെ, പാർട്ടി ചിഹ്നത്തിലാണ്, പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയത്തിന്റെ അതിപ്രസരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
വാസ്തവത്തിൽ, പഞ്ചായത്തുകളിലും, നഗരസഭകളിലും ഭരണം നടക്കുന്നത് എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ലോക്സഭയിൽ/നിയമസഭയിൽ ഭൂരിപക്ഷം നേടുന്ന കക്ഷിയാണ്. ഭൂരിപക്ഷകക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രി/മുഖ്യമന്ത്രിയായി രാഷ്ട്രപതി/ഗവർണർ നിയമിക്കുന്നു. പ്രധാനമന്ത്രി/മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം, മറ്റു മന്ത്രിമാർക്കും നിയമനം ലഭിക്കുന്നു. ഭൂരിപക്ഷം ലഭിക്കാതെപോയ പാർട്ടിക്ക് ഭരണത്തിൽ പങ്കില്ല. അവർ പ്രതിപക്ഷത്തിരിക്കുന്നു. ഭരണം നടത്തുന്നവർ എടുക്കുന്ന തീരുമാനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. കുറ്റങ്ങളും, തെറ്റുകളും, കുറവുകളും ചൂണ്ടിക്കാണിക്കുന്നു, വിമർശിക്കുന്നു. പക്ഷേ, പഞ്ചായത്തിലും, നഗരസഭയിലും എല്ലാ മെമ്പർമാരും ചേർന്നാണ് ഭരണം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റും, നഗരസഭാ ചെയർമാൻ/മേയറും അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു. ഓരോ വകുപ്പിന്റെയും ഭരണച്ചുമതല നിർവഹിക്കാൻ അവിടെ മന്ത്രിമാർക്ക് പകരം സ്റ്റാന്റിംഗ് കമ്മിറ്റികളുണ്ട്. ഫിനാൻസ് കമ്മിറ്റി, വികസന കമ്മിറ്റി, വർക്ക്സ് കമ്മിറ്റി, ഹെൽത്ത് കമ്മിറ്റി, വിദ്യാഭ്യാസ കമ്മിറ്റി, വെൽഫെയർ കമ്മിറ്റി, ടൗൺപ്ലാനിംഗ് കമ്മിറ്റി, നികുതി ഇളവ് കമ്മിറ്റി മുതലായവ. ഓരോ അംഗവും ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അംഗമായിരിക്കും. ഒരാൾക്കും ഒന്നിലധികം കമ്മിറ്റിയിൽ അംഗമായിരിക്കാൻ പാടില്ല. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപ്പറേഷൻ മേയർ എന്നിവർ എല്ലാ കമ്മിറ്റിയിലും വോട്ടവകാശമില്ലാത്ത അംഗമായിരിക്കും.
ചുരുക്കത്തിൽ ഓരോ കമ്മിറ്റിയിലും വിവിധ പാർട്ടികളിലെ കൗൺസിലർമാർ അംഗങ്ങളായി പ്രവർത്തിക്കുന്നു. അപ്പോൾ, ഭരണം നടത്തുന്നത് മേയറിന്റെ/പ്രസിഡന്റിന്റെ കക്ഷികൾ മാത്രമല്ല, എല്ലാവരുംകൂടി ഒന്നിച്ചാണ്. അവിടെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും ഇല്ലെന്നര്ഥം. ഈ സാഹചര്യങ്ങളിൽ പഞ്ചായത്തുകളിലും, നഗരസഭകളിലും കക്ഷിചിഹ്നം ഒഴിവാക്കി, കക്ഷിരാഷ്ട്രീയം മറന്ന് ജനതാൽപര്യംമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയായിരുന്നു, നാം ചെയ്യേണ്ടത്.
മറ്റൊരു പ്രശ്നം പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പൽ ചെയർമാൻ/കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ്. ഭരണഘടനാഭേദഗതി നിയമത്തിൽ പറഞ്ഞിരിക്കുന്നത്, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ/കൗൺസിലർമാർ രഹസ്യവോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ, ജനങ്ങൾ നേരിട്ടു വോട്ടുചെയ്തും തിരഞ്ഞെടുക്കാം. കേരളത്തിൽ അംഗങ്ങൾ (കൗൺസിലർമാർ) വോട്ടുചെയ്ത് പഞ്ചായത്ത് പ്രസിഡന്റിനെ/നഗരസഭാ ചെയർമാനെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തിലെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വളരെ മോശമായ കുതിരക്കച്ചവടം നടക്കുന്നു. ചിലയിടങ്ങളിൽ ആരംഭത്തിൽത്തന്നെ ഭൈമീ കാമുകന്മാർക്കെല്ലാവർക്കും ഓരോ കൊല്ലംവീതം നൽകുന്നു. അല്ലെങ്കിൽ രണ്ടരക്കൊല്ലംവീതം രണ്ടു കക്ഷിക്കാർക്ക്. പലപ്പോഴും നിലവാരമില്ലാത്ത വാദപ്രതിവാദങ്ങളും, കുറ്റാരോപണങ്ങളുംകൊണ്ട് മുഖരിതവും, മലീമസവുമായിത്തീരുന്നു, അന്തരീക്ഷം. ഭരണസ്ഥിരത നഷ്ടപ്പെടുന്നു. പല വ്യക്തികൾക്ക് അധികാരം ആസ്വദിക്കാൻ അവസരം കൊടുക്കുന്നതിനെക്കാൾ സുപ്രധാനമല്ലേ, ആ പഞ്ചായത്തിൽ/നഗരത്തിൽ നല്ല ഭരണം കാഴ്ചവച്ച് ജനജീവിതം ക്ലേശരഹിതമാക്കാൻ ഇടവരുത്തുന്നത്? അപ്പോൾ, പ്രസിഡന്റ്/ചെയർമാൻ/മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്, മെമ്പർമാരെയും, കൗൺസിലർമാരെയും തിരഞ്ഞെടുക്കുമ്പോൾ നടക്കട്ടെ. എല്ലാ വോട്ടർമാരും വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് അഞ്ചു കൊല്ലക്കാലം ഭരണത്തിനു നേതൃത്വം നൽകാൻ അവസരം ലഭിക്കട്ടെ.
ഭരണഘടനയുടെ 73, 74-ാം ഭേദഗതി നിയമങ്ങൾ നടപ്പാക്കിയാൽ, അതായത് അധികാരങ്ങൾ സംസ്ഥാന തലസ്ഥാനത്തുനിന്നു പഞ്ചാത്തുകളിലേക്കും, നഗരസഭകളിലേക്കും മാറ്റിയാൽ ചുവപ്പുനാടയുടെ ശല്യമില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകുമെന്നും, വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും നാം വിശ്വസിച്ചു. പക്ഷേ, കേരളത്തിൽ ഭേദഗതി നിയമത്തിൽ പറഞ്ഞിരിക്കുന്ന മിക്ക വിഷയങ്ങളും മൂന്നാംതല സർക്കാരുകളായ പഞ്ചായത്ത്/മുനിസിപ്പൽ മേഖലയിലേക്ക് പകർന്നുകൊടുത്തു കഴിഞ്ഞു. എന്നിട്ടുമെന്തേ ജനങ്ങളുടെ പ്രശ്നങ്ങൾ വീണ്ടും പഴയതുപോലെത്തന്നെ തുടരുന്നതും, ജനജീവിതം ക്ലേശകരമായി തുടരുന്നതും?
കാരണങ്ങൾ രണ്ട്
- പഞ്ചായത്തുകളിലും, നഗരസഭകളിലും, ജനങ്ങളുമായി നിത്യബന്ധം പുലർത്തുന്ന റവന്യുവകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ഓഫീസുകളിലും നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടില്ല.
- അഴിമതിക്കാരായ കുറേപ്പേരുടെ സാന്നിധ്യം ഓഫീസുകളിൽ പ്രവർത്തിക്കുന്ന സത്യസന്ധരെയും വിഷമിപ്പിക്കുന്ന സ്ഥിതി.
ഈ പ്രശ്നങ്ങൾ രണ്ടിനും പരിഹാരം കാണേണ്ടതുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിക്കാനും ലളിതമാക്കാനും ബന്ധപ്പെട്ട വകുപ്പു തലവന്മാർക്കുതന്നെ സർക്കാർ നിര്ദേശം നൽകിയേ തീരൂ.
അഴിമതി ചെയ്യുന്നവരെ കണ്ടുപിടിച്ച് deterrent punishment നൽകുക. അതോടൊപ്പം ഓരോ ഓഫീസിലും നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള നിര്ദേശങ്ങൾ സ്റ്റാഫ് അംഗങ്ങളിൽനിന്നു ക്ഷണിക്കുക. ക്രിയാത്മകവും, പ്രായോഗികവുമായ നിര്ദേശങ്ങൾ നൽകുന്നവർക്ക് ‘പാരിതോഷികം’ നൽകുക.
അധികാരവികേന്ദ്രീകരണവും ഭരണകൂടതിട്ടൂരവും
പാലക്കാടിന്റെ കാർഷികഗ്രാമമായ ഇലപ്പുള്ളിയിൽ, ഓയാസിസ് എന്ന സ്വകാര്യ കമ്പനിക്ക് 600 കോടി രൂപയുടെ ബ്രൂവറി (മദ്യനിർമാണശാല) സ്ഥാപിക്കുന്നതിന് കേരള സർക്കാർ അനുമതി നൽകുകയുണ്ടായി. എന്നാൽ, ഈ പദ്ധതിക്കെതിരെ ഗ്രാമപഞ്ചായത്ത് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതിയുടെ പ്രവർത്തനത്തിന് ആവശ്യമായ വിപുലമായ ജലചൂഷണം തങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെ വറ്റിക്കുമെന്നും പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയാണ് ഈ എതിർപ്പിനു പിന്നിൽ.
ഈ സാഹചര്യത്തിൽ, 1994-ലെ കേരള പഞ്ചായത്തീരാജ് നിയമം തങ്ങൾക്കു നൽകുന്ന അധികാരമുപയോഗിച്ച്, ബ്രൂവറിക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. “ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ഒരു പദ്ധതിക്കും അനുമതി നൽകില്ലെന്ന്” പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു തറപ്പിച്ചു പറയുന്നു. നിയമപ്രകാരം, വ്യവസായശാലകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്.
മറുഭാഗത്ത്, “നാട് ഭരിക്കുന്നത് പഞ്ചായത്തല്ല, സർക്കാരാണ്” എന്ന പ്രഖ്യാപനത്തോടെ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തിയിരിക്കുന്നു. പഞ്ചായത്തിന്റെ തീരുമാനം അന്തിമമല്ലെന്നും, അത് മറികടന്ന് സർക്കാർ കമ്പനിക്ക് ലൈസൻസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇവിടെയാണ് പ്രസക്തമായ ചോദ്യം ഉയരുന്നത്. നിയമപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ അധികാരം, ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് തിരിച്ചെടുക്കാനോ റദ്ദ് ചെയ്യാനോ സാധിക്കുമോ? അങ്ങനെയെങ്കിൽ, കേരളം മാതൃകയായി ഉയർത്തിക്കാട്ടുന്ന അധികാര വികേന്ദ്രീകരണം എന്ന മഹത്തായ ആശയത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്ന ഈ നിലപാട് ജനാധിപത്യത്തിന്റെ അടിവേരറുക്കുന്നതിന് തുല്യമല്ലേ? ഇലപ്പുള്ളിയിലെ ജനതയുടെ ആശങ്കകൾക്കുമേൽ ഭരണകൂടത്തിന്റെ തീരുമാനം അടിച്ചേൽപ്പിക്കപ്പെടുമോ എന്ന് കാലം തെളിയിക്കും.


