പ്രവാചകന് വിട – അർതുറോ സോസ എസ്.ജെ

(ജസ്വിറ്റ് സഭയുടെ സുപ്പീരിയർ ജനറൽ)


12 വർഷം ആഗോള കത്തോലിക്കാസഭയെ സമർപ്പണമനോഭാവത്തോടെ നയിച്ച, പത്രോസിന്റെ പിൻഗാമിയായിരുന്ന ജോർജ് മാരിയോ ബെർഗോളിയോയുടെ വേർപാടിൽ  ജസ്വിറ്റ് സന്യാസസമൂഹം അതീവ ദുഃഖിതരാണ്. ഈ വേർപാട് നമ്മുടെ ഹൃദയങ്ങളിൽ ദുഃഖം നിറയ്ക്കുന്നുണ്ടെങ്കിലും,   ദൈവത്തിന്  അളവറ്റ നന്ദി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ സമർപ്പിതസേവനത്തിലൂടെ സഭയ്ക്ക് ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങളെ ഈ അവസരത്തില്‍  കൃതജ്ഞതയോടെ സ്മരിക്കുന്നു.


 ഫ്രാൻസിസ് മാർപാപ്പ  സഭയെ നയിച്ച മാതൃകാപരമായ രീതിക്ക് നാം അദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. മുൻഗാമികൾ കാണിച്ച പാത വിശ്വസ്തതയോടെ പിന്തുടർന്നുകൊണ്ട്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനങ്ങൾ യാഥാർഥ്യമാക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു.


ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ബോധവാനായിരുന്നു. എല്ലാവർക്കും പ്രത്യാശയുടെ വാക്കുകൾ നൽകി അദ്ദേഹം ഒപ്പം നിന്നു. അദ്ദേഹത്തിന്റെ സുപ്രധാന ചാക്രിക ലേഖനങ്ങളായ ‘ലൗദാത്തോ സീ’, ‘ഫ്രാതെല്ലി തൂത്തി’ എന്നിവ മനുഷ്യാവസ്ഥയെക്കുറിച്ച് ഗഹനമായ ഉൾക്കാഴ്ചകൾ നൽകുന്നവയാണ്. സുവിശേഷത്തിൽ അടിയുറച്ച ഈ രചനകൾ നീതിയിലേക്കും അനുരഞ്ജനത്തിലേക്കുമുള്ള വഴികൾ തുറന്നു. സമാധാനവും പരസ്പരധാരണയും ഐക്യദാർഢ്യവും കെട്ടിപ്പടുക്കുന്നതിന് വ്യക്തികൾ തമ്മിലും, രാഷ്ട്രീയ വൈരികൾക്കിടയിലും, വിവിധ സംസ്കാരങ്ങൾക്കും മതങ്ങൾക്കുമിടയിലുമുള്ള സംഭാഷണത്തിന്റെ അനിവാര്യത അദ്ദേഹം നമ്മെ നിരന്തരം ഓർമിപ്പിച്ചു.


 പുതിയ കാര്യങ്ങൾക്ക് തുടക്കമിടുമ്പോഴും മറ്റുള്ളവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും, സംഭാഷണത്തിന്റെയും കൂടിക്കാഴ്ചയുടെയും ശക്തിയെപ്പറ്റി അദ്ദേഹം സ്ഥിരമായി ഊന്നിപ്പറയാറുണ്ടായിരുന്നു. 2020 മാർച്ചിൽ, കൊവിഡ്-19 മഹാമാരിയുടെ ഭീതിതമായ നാളുകളിൽ, വിജനമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അദ്ദേഹം നയിച്ച അസാധാരണമായ പ്രാർഥനാനിമിഷം നമ്മുടെ ഓർമകളിൽനിന്ന് ഒരിക്കലും മായാതെ നിൽക്കും. സംഘർഷഭരിതമായ സാഹചര്യങ്ങളിൽ സമാധാനത്തിനായി അദ്ദേഹം നടത്തിയ നിരന്തരമായ അഭ്യർഥനകളും, പ്രത്യേകിച്ച് മെഡിറ്ററേനിയൻ കടൽ കടന്ന് ജീവൻ പണയംവച്ച് പലായനം ചെയ്യേണ്ടിവന്നവരോടുള്ള അദ്ദേഹത്തിന്റെ അളവറ്റ അനുകമ്പയും നാം ഒരിക്കലും മറക്കില്ല.


2016-ൽ, ഈശോസഭക്കാരുടെ സാർവദേശീയസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: ഒരു ജസ്വിറ്റ് ഏത് ദൗത്യത്തിലേർപ്പെട്ടാലും സുവിശേഷത്തിന്റെ, സന്തോഷത്തിന്റെ ദാസനായിരിക്കണമെന്ന്. ഈ സന്തോഷത്തിൽനിന്നാണ് ദൈവഹിതത്തോടുള്ള  വിധേയത്വം, സഭയ്ക്കുള്ളിലെ  ദൗത്യം,  ദരിദ്രരെ സേവിക്കാനുള്ള  സന്നദ്ധത എന്നിവയെല്ലാം ഉടലെടുക്കുന്നത്. ഈ സന്തോഷം നമ്മുടെ ഭാവി വഴികളെ രൂപപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .