അക്കാദമികരചനയെ ആർക്കാണ് പേടി? ഡോ. അശോക് ഡിക്രൂസ്

അക്കാദമികരചനയെ ആർക്കാണ് പേടി? ഡോ. അശോക് ഡിക്രൂസ്

“എന്റെ മുറിയിൽ ആർക്കും കാണാൻ കഴിയാത്തതും ഒച്ചയുണ്ടാക്കാത്തതും ചൂടില്ലാത്ത തീ തുപ്പുന്നതുമായ ഒരു വ്യാളിയുണ്ടെന്ന് ഞാൻ അവകാശപ്പെട്ടു എന്നു കരുതുക. നിങ്ങൾക്ക് അത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രസ്തുത വാദം ശരിയാണോ തെറ്റാണോ എന്നു പരിശോധിക്കാനും കഴിയില്ല.”

 

ഏതൊരു വാദത്തെയും അന്ധമായി വിശ്വസിക്കുന്നവർ പടച്ചുവിടുന്ന ലോജിക്കൽ ഫാലസി (Logical fallacy) യെക്കുറിച്ചുള്ള കാൾ സാഗന്റെ നിരീക്ഷണമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഗവേഷണപ്രബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഇരുപക്ഷവും വാദപ്രതിവാദങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും ലോജിക്കൽ ഫാലസിയുടെ രീതിശാസ്ത്രം തന്നെയായിരിക്കും.

വാസ്തവത്തിൽ, അക്കാദമികരചന അക്കാദമികമായി വിലയിരുത്തപ്പെടുന്നില്ല എന്നതാണ് അക്കാദമികരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

  ഭാഷയും അക്കാദമികരചനയും

ആശയവിനിമയോപാധി മാത്രമല്ല വികാരവിനിമയോപാധികൂടിയാണ് ഭാഷ. വികാരവിനിമയവേളയിലാണ് ഭാഷ അതിന്റെ സൗന്ദര്യം മുഴുവൻ പ്രകടിപ്പിക്കുന്നത്. ആശയവിനിമയം, വികാരവിനിമയം എന്നിവ രണ്ടും ഭാഷയുടെ രണ്ടു വ്യത്യസ്ത ധർമ്മങ്ങളാണ്. വ്യവഹാരഭാഷയിലും സാഹിത്യകൃതികളിലുമാണ് സാധാരണഗതിയിൽ ഭാഷ വികാരവിനിമയോപാധിയാകുന്നത്. അതേസമയം, പാഠപുസ്തകങ്ങളിലും അക്കാദമിക് പുസ്തകങ്ങളിലുമെത്തുമ്പോൾ ഭാഷ ആശയവിനിയോപാധിയായി മാറുകയും ചെയ്യും. വൈകാരികവിനിമയത്തിന് ഉപയോഗിക്കുന്നത് സ്വാഭാവികമായും വൈകാരികഭാഷയായിരിക്കും. (അത് ഹൃദയത്തിൽ നിന്നുണ്ടാവുന്നതാണ് എന്നാണ് സങ്കല്പം). അതുകൊണ്ടുതന്നെ, വൈകാരികഭാഷയിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ഏറെക്കുറെ വ്യക്തിപരവും സ്വകാര്യവുമായിരിക്കും. അതേസമയം, വിചാരവിനിമയത്തിന് (ആശയവിനിമയത്തിന്) ഉപയോഗിക്കുന്ന ഭാഷ വിചാരഭാഷയായിരിക്കും. പൊതുവായ ഉപയോഗത്തിന് ഉചിതമായ പദങ്ങളും വാക്യഘടനയുമാണ് അത്തരം ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. ഈ വിചാരഭാഷ (പൊതുഭാഷ) യാണ് അക്കാദമിക് രചനയ്ക്ക് ഉപയോഗിക്കുന്നത്.